തിരുവനന്തപുരം∙ ഹൃദയാഘാതത്തെ തുടർന്നു മരിച്ച അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാത്തു നിന്ന യുവാവിനെ വളഞ്ഞിട്ടു തല്ലിയ സംഭവത്തിൽ 3 വാർഡന്മാർക്കെതിരെ പൊലീസ് കേസ് എടുത്തു. മർദനമേറ്റ നെടുമങ്ങാട് പാണോട് കിഴക്കുംകര വീട്ടിൽ അജയന്റെ മകൻ അഖിൽ (21) നൽകിയ പരാതിയിൽ ഐപിസി 294–ബി, 341,323, 34 തുടങ്ങിയ വകുപ്പുകൾ ചുമത്തി ദേഹോപദ്രവത്തിനാണ് കേസ് എടുത്തത്.
കേസ് റജിസ്റ്റർ ചെയ്തെങ്കിലും പ്രതികളുടെ പേര് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടില്ല. പ്രതികൾക്ക് എതിരെ ദുർബല വകുപ്പുകളാണു ചുമത്തിയതെന്നും മർദനത്തിൽ പല്ലിനു പൊട്ടലുണ്ടായതുൾപ്പെടെ മൊഴി നൽകിയിട്ടും പൊലീസ് രേഖപ്പെടുത്താൻ തയാറായില്ലെന്ന് അഖിൽ പറഞ്ഞു. അച്ഛൻ മരിച്ചതറിഞ്ഞ് ആശുപത്രിയിൽ എത്തിയ അഖിലിനെ ട്രാഫിക് വാർഡൻ തടയുകയും ചോദ്യം ചെയ്തപ്പോൾ ജീവനക്കാരെ വിളിച്ചുകൂട്ടി ക്രൂരമായി മർദിക്കുകയും ചെയ്തെന്നാണു കേസ്. അച്ഛൻ മരിച്ചു പോയെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും മർദിച്ചു. പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും ആശുപത്രിയിലെ നിരീക്ഷണ ക്യാമറ പരിശോധിച്ച ശേഷം പ്രതികളുടെ പേര് രേഖപ്പെടുത്തുമെന്നും മെഡിക്കൽകോളജ് സിഐ പി.ഹരിലാൽ പറഞ്ഞു.