ADVERTISEMENT

തിരുവനന്തപുരം∙രാത്രി യാത്രകൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി ജില്ലയിൽ വീണ്ടും ബൈക്ക് റേസിങ്ങ് സംഘങ്ങളുടെ ‘മരണയോട്ടം’.കല്ലമ്പലത്ത് വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ചതാണ് ഒടുവിലത്തേത്.  കർശനനടപടി എടുക്കാതെ അധികൃതർ. ഹെൽമറ്റ് ധരിക്കാതെയും വേഗപരിധി ലംഘിച്ചും 3 പേർ ഒരുമിച്ചുമൊക്കെയുള്ള യാത്രയുടെ പതിവു കാഴ്ചക്കു മുന്നിൽ പൊലീസും മോട്ടർ വാഹന വകുപ്പും കണ്ണടയ്ക്കുന്നു

കഴക്കൂട്ടത്തും പാലോടും തേർവാഴ്ച; പൊലീസ് വിരട്ടിയാലും രക്ഷയില്ല

കഴക്കൂട്ടം/പാലോട്/മലയിൻകീഴ്∙വേഗത്തിൽ ബൈക്ക് ഓടിച്ചു ഭീതി പരത്തുന്ന സംഘങ്ങൾ കഴക്കൂട്ടത്ത് സജീവമാകുന്നു.  തീരദേശ റോഡിൽ തുമ്പ ആറാട്ടു വഴി റോഡ് അമിത വേഗത്തിൽ ബൈക്ക് ഓടിക്കുന്നവരുടെ പ്രധാന കേന്ദ്രമായിരുന്നു.  നാട്ടുകാരുടെയും കഠിനംകുളം– തുമ്പ പൊലീസിന്റെയും

ശക്തമായി ഇടപെടലിനെ തുടർന്ന് ഇൗ മേഖലയിൽ മാസങ്ങളായി ഇൗ സംഘം സജീവമല്ല. തുമ്പ പൊലീസിന്റെ പരിധിയിൽ വരുന്ന സ്റ്റേഷൻകടവ്– പൗണ്ട് കടവ് ഭാഗത്തും ബൈക്കിൽ അമിത വേഗത്തിൽ പോകുന്ന സംഘം ഉണ്ടായിരുന്നുപാലോട് മേഖലയിൽപ്പെട്ട നന്ദിയോട് , കല്ലറ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ

ചെല്ലഞ്ചി പാലത്തിൽ വൈകുന്നേരങ്ങളിൽ യുവാക്കൾ മിക്കദിവസങ്ങളിലും ബൈക്ക് റേസിങ് നടത്തുന്നതായി പരാതിയുണ്ട്. മുൻപ് ഇത്തരത്തിൽ അഭ്യാസം നടത്തിയ ഒരു യുവാവ് വീണു പരുക്കേറ്റിരുന്നു,അഭ്യാസം കാണാൻ ജനം പാലത്തിലെ സംരക്ഷണ ഭിത്തിയിൽ കയറി ഇരിക്കുന്നത് വലിയ അപകടത്തിനു സാധ്യതയാവുന്നു

കഴക്കൂട്ടം–കോവളം ബൈപാസ് 

കോവളം∙ കഴക്കൂട്ടം–കോവളം ബൈപാസിൽ ബൈക്ക് റേസിങ് സംഘങ്ങളുടെ വിളയാട്ടമായിരുന്നു അടുത്ത കാലം വരെ. തിരുവല്ലം, വാഴമുട്ടം, കോവളം–മുക്കോല ഭാഗങ്ങളിലായിരുന്നു സജീവം. 

ഒരു വർഷത്തിനിടെ ഇവിടെ ഇത്തരം സംഘങ്ങളുടെ അമിത വേഗത്തിൽ പൊലിഞ്ഞത്10 ജീവനുകൾ.അപകടപരമ്പരകൾക്കു പിന്നാലെ കഴിഞ്ഞ 29ന്  രണ്ടുപേരുടെ മരണത്തിനിടയാക്കിയ  അപകടത്തോടനുബന്ധിച്ച് ഗതാഗത മന്ത്രി ബൈക്ക് റേസിങ് ഈ ഭാഗത്ത് ഇല്ല എന്ന തരത്തിൽ പ്രസ്താവന നൽകിയതു വിവാദമായിരുന്നു. 

വർക്കലയിൽ ഉദ്യോഗസ്ഥരില്ല

വർക്കല∙ സ്കൂൾ–കോളജ് പരിസരങ്ങളിൽ വില കൂടിയ ബൈക്കുകളിൽ അമിതവേഗത്തിലും അപകടകരവുമായ രീതിയിലും സഞ്ചരിക്കുന്ന സംഘങ്ങൾ വർക്കലയിലുണ്ട്. വർക്കല മോഡൽ എച്ച്എസ് റോഡ്, ഇടവ സ്കൂൾ റോഡ്, വർക്കല എസ്എൻ കോളജ് റോഡ് എന്നിവിടങ്ങളിലാണ് ഇക്കൂട്ടർ ഏറെയും. വർക്കല പൊലീസിന്റെ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് ഉദ്യോഗസ്ഥരില്ലാത്തതിനാൽ പ്രവർത്തിക്കുന്നില്ല. 

ചെവിക്കല്ലു തകർത്ത് തലസ്ഥാന നഗരത്തിൽ

അർധരാത്രി മുതൽ പുലർച്ചെ വരെ വെള്ളയമ്പലം–ശാസ്തമംഗലം, കവടിയാർ–രാജ്ഭവൻ, കുറവൻകോണം –മരപ്പാലം  റോഡുകളിൽ  കാതടപ്പിക്കുന്ന ശബ്ദത്തോടെ അപകടകരമായി  ബൈക്കുകളിൽ പാഞ്ഞ് നടക്കുകയാണ് സംഘങ്ങൾ. ഇതിനൊപ്പം റോഡിൽ അഭ്യാസ പ്രകടനങ്ങളും .

ഇടയ്ക്ക് ബൈപാസിലേക്ക് ചുവട് മാറ്റിയ  സംഘങ്ങളാണ്  വീണ്ടും നഗര റോഡുകൾ കയ്യടക്കിയത്. തലസ്ഥാനഗരത്തിൽ മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിലാണ്  രാത്രി റേസിങ് സംഘങ്ങൾ കൂടുതലും.  പൊലീസ് വാഹനങ്ങൾ എത്തിയാൽ താൽക്കാലികമായി പിൻവലിയും. മിനിറ്റുകൾക്കകം വീണ്ടും സജീവമാകും. ലക്ഷങ്ങൾ വില വരുന്ന ബൈക്കുകളിലാണ്  അഭ്യാസം. പിഴയിട്ടാലും ഉടൻ അടച്ച് വാഹനവുമായി വീണ്ടും റോഡിൽ അഭ്യാസം നടത്തും .

പിഴയിട്ടാലും .. നന്നാവില്ല 

കല്ലമ്പലം∙അപകടകരമാം വിധം ബൈക്ക് അഭ്യാസം നടത്തിയതിന് 7 തവണ മോട്ടർ വാഹന വകുപ്പ് പിഴയിട്ട മടവൂർ സ്വദേശി യുവാവാണ് കഴിഞ്ഞ ദിവസം കല്ലമ്പലത്തെ ഇടറോഡായ തലവിള ജംഗ്ഷനിൽ വിദ്യാർഥിനിയെ ഇടിച്ചിട്ടത്.  അപകടത്തിൽഇയാളുടെ തോളെല്ലിനു പരുക്കേറ്റു.  യുവാവിന്റെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിലുണ്ടെന്നും അന്വേഷണം നടന്നു വരികയാണെന്നും മോട്ടർ വാഹന വകുപ്പ് അറിയിച്ചു. 

വ്യാഴാഴ്ചയായിരുന്നു സംഭവം. വിദ്യാർഥിനികൾ കടന്നു പോകുന്ന വഴിയിലൂടെ അമിത വേഗത്തിൽ എത്തി ബൈക്കിന്റെ മുൻ ഭാഗം ഉയർത്താൻ ശ്രമിക്കുമ്പോൾ നിയന്ത്രണം വിട്ട ബൈക്ക് വഴിയാത്രക്കാരിയായ പെൺകുട്ടിയെ ഇടിക്കുകയായിരുന്നു. പൊലീസ് അന്വേഷിച്ചെങ്കിലും പെൺകുട്ടിക്ക് പരാതി ഇല്ലാത്തതിനാൽ കേസ് എടുത്തില്ല.

എന്നാൽ അപകടകരമാം വിധമുള്ള ബൈക്ക് അഭ്യാസത്തിന് എതിരെ വർക്കല മോട്ടർ വാഹനവകുപ്പ് യുവാവിനായി അന്വേഷണം ഊർജിതമാക്കി. വെഞ്ഞാറമൂട്,വർക്കല,പള്ളിക്കൽ മേഖലകളിൽ മുൻപ് അപകടകരമാം വിധം ബൈക്ക് അഭ്യാസം നടത്തിയതിനാണ് ഇയാൾക്ക് 7 തവണ മോട്ടർ വാഹന വകുപ്പ് പിഴയിട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com