പ്രമേഹ രോഗിയായ സ്ത്രീക്ക് എടുക്കേണ്ട ഇൻസുലിൻ, പ്രമേഹം ഇല്ലാത്ത 63കാരിക്കു കുത്തിവച്ചു: വയോധിക തളർന്നു
Mail This Article
തിരുവനന്തപുരം∙ മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ വയോധികയ്ക്കു ആളുമാറി മരുന്നു കുത്തിവച്ചത് വിവാദത്തിൽ. പ്രമേഹ രോഗിയായ സ്ത്രീക്ക് എടുക്കേണ്ട ഇൻസുലിൻ, പ്രമേഹം ഇല്ലാത്ത 63കാരിക്കു കുത്തിവയ്ക്കുകയായിരുന്നു. നഴസ് അബദ്ധം തിരിച്ചറിഞ്ഞപ്പോഴേക്കും രക്തത്തിലെ പഞ്ചാസരയുടെ അളവ് കുറഞ്ഞ് വയോധിക ദേഹം തളർന്ന അവസ്ഥയിലായി.
വിവരം അറിഞ്ഞ് കൂട്ടിരിപ്പുകാർ ബഹളം വച്ചപ്പോൾ രോഗിക്ക് വേഗം ഭക്ഷണം കൊടുക്കാൻ നിർദേശിച്ച് നഴ്സ് തടിതപ്പുകയായിരുന്നു. 27ാം വാർഡിൽ തിങ്കൾ രാത്രി 8.15നായിരുന്നു സംഭവം. 79ാം നമ്പർ കിടക്കയിലുള്ള മഞ്ചങ്കോട് സ്വദേശിക്കാണ് ഇൻസുലിൻ കുത്തിവച്ചത്. നട്ടെല്ല് വേദനയുമായി എത്തിയതാണ് ഇവർ. വയോധികയ്ക്കും 78ാം നമ്പർ കിടക്കയിലുള്ള രോഗിക്കും ഒരേ പേരാണ്. തൊട്ടടുത്ത കിടക്കകളിൽ ഒരേ പേരിലുള്ളവർ വന്നതു കൊണ്ട് പിഴവ് സംഭവിച്ചെന്നാണ് ജീവനക്കാർ രോഗിയുടെ ബന്ധുക്കളോട് പറഞ്ഞത്.
സംഭവം പുറത്തായതോടെ ആശുപത്രി അധികൃതർ ഇടപ്പെട്ട് വയോധികയ്ക്കു മികച്ച ചികിത്സ നൽകാമെന്ന് ഉറപ്പ് നൽകി ബന്ധുക്കളെ അനുനയിപ്പിച്ചു. ബന്ധുക്കൾ പരാതി നൽകിയില്ല. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരാതി ലഭിച്ചാൽ അന്വേഷിച്ച് നടപടി എടുക്കുമെന്നും ആശുപത്രി സൂപ്രണ്ട് എ.നിസാറുദീൻ പറഞ്ഞു.