നാവായിക്കുളം റിങ് റോഡ് : വൻ സുരക്ഷാ സന്നാഹത്തിൽ കല്ലിടൽ; ഇന്ന് തീർക്കും
Mail This Article
കല്ലമ്പലം∙വിഴിഞ്ഞം നാവായിക്കുളം റിങ് റോഡിന് ഭൂമി ഏറ്റെടുക്കുന്നതിനായി വൻ സുരക്ഷാ സന്നാഹത്തിൽ കല്ലിടൽ നടത്തി. ബാക്കിയുള്ള ഭാഗത്ത് ഇന്ന് കല്ലിടൽ പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നാവായിക്കുളം പുതുശ്ശേരിമുക്ക് എന്നീ സ്ഥലങ്ങൾക്ക് ഇടയിലുള്ള തട്ടുപാലം മുതൽ ഭരണിക്കാവ് ക്ഷേത്രം ഉൾപ്പെടെയുള്ള ഒന്നര കിലോമീറ്റർ ഭാഗത്താണ് കല്ല് ഇട്ടത്. നാട്ടുകാരും ആക്‌ഷൻ കൗൺസിൽ ഭാരവാഹികളും എത്തി എങ്കിലും പ്രതിഷേധങ്ങളോ തടസ്സങ്ങളോ ഉണ്ടായില്ല.
കഴിഞ്ഞ 10ന് ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പുതുശ്ശേരുമുക്കിൽ കല്ലിടാൻ എത്തി എങ്കിലും ആക്‌ഷൻ കൗൺസിലിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് മടങ്ങിയിരുന്നു. ഇതിന് മുൻപും സമാനമായ പ്രതിഷേധങ്ങൾ ഉണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ പൊലീസ്,എക്സിക്യുട്ടീവ് മജിസ്ട്രേട്ട് എന്നിവരുടെ സാന്നിധ്യത്തിൽ ആണ് ഉദ്യോഗസ്ഥർ എത്തിയത്. 200ൽ പരം കുടുംബങ്ങൾ,ആരാധനാലയങ്ങൾ,വ്യാപാര സ്ഥാപനങ്ങൾ എന്നിവയെ ബാധിക്കുന്ന പ്രശ്നം പരിഹരിക്കണം എന്നാവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിൽ ഭാരവാഹികളും ക്ഷേത്ര സംരക്ഷണ സമിതി അംഗങ്ങളും മന്ത്രി ഉൾപ്പെടെയുള്ളവരെ സമീപിക്കുകയും സമരങ്ങൾ നടത്തുകയും ചെയ്തിരുന്നു.
തുടർന്ന് പരാതികൾ പരിശോധിച്ച് വിശദമായ പഠനം നടത്താൻ ഉദ്യോഗസ്ഥർ തീരുമാനിച്ചു. പ്രശ്നം പരിഹരിക്കാം എന്ന് ഉറപ്പ് നൽകുകയും ചെയ്തെങ്കിലും അനുകൂലമായ നിലപാട് സ്വീകരിച്ചില്ല എന്നും പരാതിയുണ്ട്. കല്ലിട്ടു എങ്കിലും നിയമ പോരാട്ടം തുടരാനാണ് ആക്‌ഷൻ കൗൺസിൽ തീരുമാനം. 73 കിലോമീറ്റർ നീളമുള്ള റിങ് റോഡിൽ നാവായിക്കുളം പുതുശ്ശേരിമുക്ക് ഭാഗങ്ങളിലാണ് തർക്കം നിലനിൽക്കുന്നത്. ബാക്കിയുള്ള ഭാഗങ്ങളിൽ കല്ലിട്ടു കഴിഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഡപ്യൂട്ടി കലക്ടർ ഷീജാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് കല്ലിടൽ നടപടികൾക്കായി എത്തിയത്. കല്ലമ്പലം,വർക്കല,ആറ്റിങ്ങൽ,കടക്കാവൂർ പൊലീസ് സംഘമാണ് സുരക്ഷ ഒരുക്കിയത്.