ADVERTISEMENT

നെയ്യാറ്റിൻകര ∙ ചെറിയ വാഹനങ്ങളെ മാത്രം മുന്നിൽ കണ്ടു നിർമിച്ച പാലത്തിൽ വലിയ വാഹനങ്ങൾ; അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ നെയ്യാറ്റിൻകര രാമേശ്വരത്തിനു സമീപം നെയ്യാറിനു കുറുകെ സ്ഥാപിച്ച പാലക്കടവ് പാലം തകരുമെന്നു ജനങ്ങളുടെ മുന്നറിയിപ്പ്. അമരവിള ചെക്ക് പോസ്റ്റ് വെട്ടിക്കാൻ വേണ്ടിയാണ് വലിയ വാഹനങ്ങൾ പാലക്കടവ് പാലം വഴി കടന്നു പോകുന്നത്. അരി, പലവ്യഞ്ജനങ്ങൾ, കരിങ്കല്ല്, മണൽ തുടങ്ങി ഇതുവഴി കടത്താത്തവയായി ഒന്നുമില്ല. അമരവിളയിൽ പരിശോധന കർശനമെങ്കിൽ ഇവിടെ പേരിനു മാത്രം. അതു മുതലാക്കിയാണ് ഡ്രൈവർമാർ ഈ വഴി തിരഞ്ഞെടുക്കുന്നത്.

അമിത ഭാരം കയറ്റിയ ലോറികളുടെ അനിയന്ത്രിതമായ ഓട്ടം കാരണം പാലം ഏത് നിമിഷവും തകരാവുന്ന നിലയിലാണ്. വലിയ പാറക്കല്ലുകൾ കയറ്റിയുള്ള ലോറികളുടെ സഞ്ചാരം, ക്രോസ്‌വേയുടെ തൂണിന്റെ കോൺക്രീറ്റുകൾ ഇളകി കമ്പി പുറത്തേക്ക് കാണുന്ന നിലയിലാക്കി. വാഹനങ്ങൾ കടന്നു പോകുമ്പോൾ പലപ്പോഴും കോൺക്രീറ്റ് പാളികൾ ഇളകി വീഴുകയാണ്. പാലം വലിയ അപകടത്തിലേക്ക് പോകുമെന്നായപ്പോൾ 2006ൽ റസിഡൻസ് അസോസിയേഷന്റെയും വിവിധ രാഷ്ട്രീയ സംഘടനകളുടെയും നേതൃത്വത്തിൽ സമരങ്ങൾ നടത്തുകയും ലോകായുക്തയിൽ പരാതി നൽകുകയും ചെയ്തു.

പരാതിയുടെ അടിസ്ഥാനത്തിൽ 2007 മാർച്ചിൽ രാമേശ്വരം പാലക്കടവ് കോടതി റോഡ് വഴി ഭാരം കയറ്റിയ വാഹനങ്ങളുടെ സഞ്ചാരം നിരോധിച്ചു ലോകായുക്ത ഉത്തരവായി. ഈ വിധി നടപ്പിലാക്കാൻ നെയ്യാറ്റിൻകര ഡിവൈഎസ്പിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ക്രോസ്‌വേയുടെ ഇരുഭാഗത്തും ക്രോസ് ബാർ സ്ഥാപിക്കാനും നിർദേശിച്ചു. എന്നാൽ നീണ്ട പതിനാറു വർഷങ്ങൾ പിന്നിട്ടിട്ടും ലോകായുക്ത വിധി നടപ്പാക്കാനോ ഭാരം കയറ്റിയ വാഹനങ്ങളുടെ ഗതാഗതം നിരോധിക്കാനോ ക്രോസ് ബാർ സ്ഥാപിക്കാനോ അധികൃതർ തയാറായിട്ടില്ല. ലോകായുക്ത ഉത്തരവ് നടപ്പാക്കാനായി എംഎൽഎ, നഗരസഭ, ഡിവൈഎസ്പി തുടങ്ങിയവർക്ക് നിവേദനം നൽകിയിട്ടും ഫലം കണ്ടില്ലെന്നാണ് റസിഡൻസ് അസോസിയേഷന്റെ പരാതി. പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com