നാലു ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ തകർത്ത് പണം അപഹരിച്ചു
Mail This Article
ചിറയിൻകീഴ്∙മേഖലയിൽ ക്ഷേത്രകാണിക്കവഞ്ചികൾ രാത്രിയിൽ തകർത്തു പണം അപഹരിക്കുന്ന സംഘം സജീവം. കഴിഞ്ഞ ദിവസം രാത്രിയിൽ നാലോളം ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികളുടെ പൂട്ട് തകർത്തു പണം മോഷ്ടിക്കപ്പെട്ടു. മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിന്റെ മുടപുരം ഗവൺമെന്റ് യുപി സ്കൂൾ ജംക്‌ഷനു സമീപം സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയുടെയും ചേമ്പുംമൂല തെങ്കര മഹാഗണപതി ക്ഷേത്രത്തിന്റെ ചേമ്പുംമൂല പ്രധാന പാതയിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയുടെയും പൂട്ടുപൊളിച്ചാണു മോഷ്ടാക്കൾ പണം അപഹരിച്ചത്. സമാനമായ സംഭവം രണ്ടു ദിവസം മുൻപു മുട്ടപ്പലം പഴയവീട് നാഗരുകാവ് ഭഗവതിക്ഷേത്രത്തിലും നടന്നു.
ഇവിടെ കാണിക്കവഞ്ചിയുടെ പൂട്ടുപൊളിച്ചശേഷം കിളിവാതിൽ തകർത്തു കാണിക്ക പൂർണമായി എടുത്തുകൊണ്ടു പോയി. കാണിക്കവഞ്ചിയുടെ ചുമരുകളും തകർത്ത നിലയിലാണ്. സമീപത്തുതന്നെയുള്ള മുട്ടപ്പലം കലുങ്ക് ജംക്‌ഷനിൽ ഇടയിലത്തു മാടൻനട ക്ഷേത്രത്തിന്റെ കാണിക്കപ്പെട്ടിയും കമ്പിപ്പാര ഉപയോഗിച്ചു മോഷ്ടാക്കൾ തകർത്തു പണം അപഹരിച്ചു. നാലുക്ഷേത്രങ്ങളിലേയും കാണിക്കവഞ്ചികൾ മാസാവസാനം കാണിക്ക എടുക്കുന്നരീതിയിലുള്ളതാണെന്നു ക്ഷേത്രഭാരവാഹികൾ അറിയിച്ചു. ആയിരക്കണക്കിനു രൂപ മോഷ്ടാക്കൾ അപഹരിച്ചതായാണു കണക്കാക്കപ്പെടുന്നത്.