ADVERTISEMENT

 

തിരുവനന്തപുരം∙ ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള തീവ്ര ഇടപെടലുകളിലേക്കു സിപിഎം. എറണാകുളത്തു നടന്ന സംസ്ഥാന സമ്മേളനം തീരുമാനിച്ച ഇതുൾപ്പെടെയുള്ള സംഘടനാ കടമകളുടെ നടപ്പാക്കൽ പരിശോധന പാർട്ടി ആരംഭിച്ചു. ഇന്നലെ നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ഇതു ചർച്ച ചെയ്തു. ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്ത ശേഷം താഴേത്തട്ടിലേക്കു വിലയിരുത്തൽ വ്യാപിപ്പിക്കും.തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയം കൈവരിക്കാൻ സാധിച്ചെങ്കിലും ജനകീയ ബന്ധത്തിൽ പോരായ്മകളുണ്ടെന്നു സിപിഎം വിലയിരുത്തിയിരുന്നു. ഇതു പരിഹരിക്കാനായി ഓരോ വിഭാഗത്തെയും പാർട്ടിയിലേക്ക് അടുപ്പിക്കാനുള്ള മാർഗങ്ങളും ആവിഷ്കരിച്ചു. ഇതു എത്രമാത്രം പ്രാവർത്തികമാക്കാൻ കഴിഞ്ഞു എന്ന  പരിശോധനയും തുടർ നിർദേശങ്ങളുമാണ് ആവിഷ്കരിക്കുന്നത്.

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വത്തിൽ നടന്ന ജനകീയ പ്രതിരോധ ജാഥ പാർട്ടിയുടെ രാഷ്ട്രീയ വിദ്യാഭ്യാസ പരിപാടിയായി മാറിയെന്നു യോഗം വിലയിരുത്തി.പാർട്ടിയുടെ നയങ്ങളും  കേന്ദ്ര സർക്കാരിനെതിരെയുള്ള നിലപാടും   ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. ചില സ്വീകരണ സ്ഥലങ്ങളിൽ ഉണ്ടായ പോരായ്മകളും വിലയിരുത്തി.സിപിഎം നേതൃത്വത്തിൽ നടത്തുന്ന അഞ്ചാമതു കേരള പഠന കോൺഗ്രസിന്റെ വെബ്സെറ്റ് പ്രകാശനം മുതിർന്ന നേതാവ് എസ്.രാമചന്ദ്രൻപിള്ള ഇന്നലെ നിർവഹിച്ചു.

2024 നടക്കുന്ന പഠന കോൺഗ്രസിനു മുന്നോടിയായി 20 വികസന വിഷയങ്ങളിലായി വിവിധ ജില്ലകളിൽ സെമിനാറുകൾ സംഘടിപ്പിക്കുമെന്നു കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് അറിയിച്ചു. എകെജി പഠന ഗവേഷണ കേന്ദ്രവും ജില്ലകളിലെ സമാന പഠന കേന്ദ്രങ്ങളും ചേർന്നാണ് ഇതു സംഘടിപ്പിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ വികസന സംവാദമായി ഇതു മാറുമെന്ന് ഐസക് പറഞ്ഞു. പണ്ഡിതരും സാമൂഹിക–രാഷ്ട്രീയ പ്രവർത്തകരുമായ ഇരുപതിനായിരത്തോളം പേർ പങ്കെടുക്കും.

പൊതു വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട സെമിനാറാണ് ആദ്യം നടക്കുന്നത്. കോഴിക്കോട് നടക്കാവ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മേയ് മൂന്നു മുതൽ അഞ്ചു വരെ നടക്കുന്ന സെമിനാർ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. പഠന കോൺഗ്രസിന്റെ അക്കാദമിക് നടത്തിപ്പിനായി എസ്.രാമചന്ദ്രൻപിള്ള ചെയർമാനും തോമസ് ഐസക് സെക്രട്ടറിയുമായി സമിതി രൂപീകരിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com