കാട്ടാക്കട ∙ പുലർച്ചെ വീട് കുത്തിത്തുറന്ന് മോഷണത്തിനു ശ്രമിച്ച പ്രതി തൊടുവെട്ടിപ്പാറ തെക്കേക്കര പുത്തൻ വീട്ടിൽ പ്രിൻസ്(ഉണ്ണി–21) നെ മാറനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണം, വധശ്രമം ഉൾപ്പെടെ 7 കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച പുലർച്ചെ കൊറ്റംപള്ളി സ്വദേശി അഖിലിന്റെ എജെ. പാലസിൽ കവർച്ചയ്ക്ക് കയറിയ പ്രതി, വീട്ടുകാർ ഉണർന്നതോടെ മുറി പൂട്ടി രക്ഷപ്പെടുകയായിരുന്നു.
സിസി ടിവി ദൃശ്യങ്ങളിൽ നിന്നു പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ബുധനാഴ്ച ഉച്ചയോടെ പ്രിൻസിനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ഓഗസ്റ്റിൽ കണ്ടലയിലെ പെട്രോൾ പമ്പിൽ കവർച്ചെക്കെത്തിയ പ്രിൻസ് കവർച്ചയ്ക്ക് ശ്രമിക്കവേ ഉണർന്ന സുരക്ഷാ ജീവനക്കാരനെ തലയ്ക്ക് അടിച്ച് പരുക്കേൽപ്പിച്ച് കടന്നിരുന്നു.
ഈ കേസിൽ 7 മാസം ജയിലിൽ കിടന്ന് തിരിച്ചിറങ്ങിയ ശേഷം വീണ്ടും കവർച്ചയിലേക്ക് തിരിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ക്ഷേത്ര മോഷണങ്ങൾ ഉൾപ്പെടെ കേസുകളിൽ പ്രതിയാണ് ഇയാൾ.