ADVERTISEMENT

കാട്ടാക്കട ∙ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി നാടിനെ വിറപ്പിച്ച് അകത്തായ രണ്ടു പെൺകടുവകൾ നെയ്യാർ സിംഹസഫാരി പാർക്കിലെ പരിപാലന കാലം പിന്നിട്ട് ഇനി തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലെ ആകർഷണമാകും. വയനാട്ടിൽ നിന്നു പിടികൂടിയ 12 വയസ്സ് വരുന്ന വൈഗ, ദുർഗ എന്നീ പെൺ കടുവകൾക്കാണു സ്ഥലംമാറ്റം. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിനെ തുടർന്നു മൂന്നു ദിവസത്തിനകം തൃശൂരിലേക്കു കൊണ്ടു പോകും. സിംഹങ്ങൾ ഇല്ലാത്ത നെയ്യാർ ഡാം സിംഹസഫാരി പാർക്കിൽ സിംഹങ്ങളുടെ കൂട്ടിൽ പാർപ്പിച്ചു ഭക്ഷണവും മരുന്നും നൽകിയാണു കടുവകളെ പരിപാലിച്ചിരുന്നത്.

ജനവാസ മേഖലകളിൽ ഇറങ്ങി വളർത്തു മൃഗങ്ങളെ കൊന്ന കടുവകൾ മനുഷ്യജീവനു ഭീഷണി ആയതോടെയാണ് കെണിയൊരുക്കി പിടികൂടിയതും. പരിപാലനത്തിനു നെയ്യാർ പാർക്കിൽ എത്തിച്ചതിനു പിന്നാലെ വൈഗ കൂടു പൊളിച്ചു പുറത്തു ചാടിയത് ഒരു രാത്രിയും പകലും വനംവകുപ്പിനെ പ്രതിസന്ധിയിലാക്കിയിരുന്നു. പാർക്കിനുള്ളിൽ നിന്നു തന്നെ വൈഗയെ മയക്കുവെടി വച്ചു പിടികൂടുകയായിരുന്നു. സുൽത്താൻ ബത്തേരി തേലമ്പറ്റ എന്ന സ്ഥലത്തു ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടി 2019 ജനുവരി 17നാണു നെയ്യാർ ഡാമിൽ എത്തിച്ചത്. ദുർഗയെന്നു പേരു നൽകി. പല്ലുകൾ കൊഴിഞ്ഞ കടുവയെ വനത്തിലേക്കു വിട്ടാൽ വേട്ടയാടി ആഹാരം കഴിക്കാൻ കഴിയില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണു ഡാമിലെ കൂട്ടിൽ പാർപ്പിച്ചത്. 

വയനാട് ചെതലത്തു റേഞ്ചിലെ ആനപ്പന്തി ഭാഗത്തു നിന്നു സമാനസാഹചര്യത്തിൽ പിടികൂടിയതണു വൈഗയെ. 2020 ഒക്ടോബർ 29നാണു ഡാമിൽ എത്തിച്ചത്. അന്നത്തെ വനം മന്ത്രി കെ.രാജുവാണു വൈഗ എന്ന് പേരിട്ടത്. മന്ത്രി മടങ്ങി പിന്നേറ്റു തന്നെ ഇരുമ്പുകൂടു പൊളിച്ചു വൈഗ തടവുചാടുകയും വീണ്ടും പിടികൂടുകയുമായിരുന്നു. വൈഗയ്ക്ക് ഇപ്പോൾ 12 വയസ്സുണ്ട്. നെയ്യാർ സഫാരി പാർക്കിലെ കൂടുകൾ കടുവകൾക്കു അനുയോജ്യമല്ല. താൽക്കാലിക ഷെൽറ്റർ എന്ന നിലയിലാണു കടുവകളെയും പുലിയെയും ഇവിടെ പാർപ്പിക്കുന്നത്. ആരോഗ്യം മെച്ചപ്പെടുന്നതോടെ മൃഗത്തെ അവയുടെ ആവാസ വ്യവസ്ഥയിലേയ്ക്കു തുറന്നു വിടുകയാണ് പതിവ്.

ജനവാസ മേഖലയിൽ നിന്നു മുമ്പു പിടികൂടിയ പുലിയെ ഡാമിലെ നിരീക്ഷണത്തിനു ശേഷം അച്ചൻകോവിൽ വനത്തിൽ തുറന്നു വിട്ടിരുന്നു. എന്നാൽ ഇപ്പോഴുള്ള രണ്ടു കടുവകളിൽ ദു‍ർഗയ്ക്ക് ഇര തേടാനാവില്ല എന്നതിനാൽ വനത്തിലേക്കു വിട്ടാൽ വീണ്ടും ജനവാസ കേന്ദ്രത്തിലേക്കു മടങ്ങിയെത്തുമെന്നാണു വിലയിരുത്തൽ .ഇതൊഴിവാക്കാനാണ് പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കു മാറ്റുന്നത്. പാർക്കിൽ പൂർണ ആരോഗ്യമുള്ള കടുവ കൂടി വേണം എന്ന തീരുമാനത്തെ തുടർന്നാണു വൈഗയെയും അങ്ങോട്ടേക്കു മാറ്റുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com