തിരുവനന്തപുരം ∙ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് മാർച്ചിൽ സാധാരണ പോലെ വേനൽ മഴ പെയ്തെങ്കിലും അനുഗ്രഹിച്ചത് 4 ജില്ലകളെ മാത്രം. ഇടുക്കി, കോട്ടയം, പത്തനംതിട്ട, വയനാട് ജില്ലകളിലാണു സാധാരണയിലും കവിഞ്ഞു മഴ ലഭിച്ചത്. ഇതിൽ വയനാട് (111%), പത്തനംതിട്ട (82%) ജില്ലകളിലാണ് കൂടുതൽ മഴ. കണ്ണൂരിൽ മഴ പെയ്തതായി രേഖപ്പെടുത്തിയിട്ടില്ല. സംസ്ഥാനത്തു ശരാശരി 34.4 മില്ലിമീറ്റർ വേനൽ മഴയാണ് മാർച്ചിൽ ലഭിക്കുക.
ഇത്തവണ 31.4 മില്ലിമീറ്റർ ലഭിച്ചതായാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. 9% മാത്രമാണ് കുറവ്. മുൻ വർഷങ്ങളിൽ നിന്നു 19 ശതമാനത്തിലേറെ വ്യത്യാസമുണ്ടെങ്കിലേ കുറവായി കണക്കിലെടുക്കൂ. മാർച്ച് പകുതിക്കു ശേഷമാണു കൂടുതൽ മഴ ലഭിച്ചത്. കണ്ണൂരിനു പുറമേ മഴക്കുറവിന്റെ കാഠിന്യം ഏറ്റുവാങ്ങിയത് തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളാണ്.
ചൊവ്വാഴ്ച വരെ മഴയ്ക്കു സാധ്യത
തിരുവനന്തപുരം∙ ചൊവ്വാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 വരെ കിലോമീറ്റർ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല. സംസ്ഥാനത്ത് ഇന്നലെ ഉയർന്ന താപനില രേഖപ്പെടുത്തിയത് കുമരകത്താണ്– 35.11 ഡിഗ്രി സെൽഷ്യസ്. ആലപ്പുഴയാണ് തൊട്ടടുത്ത് –35.6. തിരുവനന്തപുരത്ത് 34.8, കോഴിക്കോട്ട് 34.6 . മൂന്നാറിൽ 24.01 ഡിഗ്രി സെൽഷ്യസായിരുന്നു ഉയർന്ന താപനില.