അസ്മിയയുടെ മരണം: സബ് കലക്ടർ കോളജ് പരിശോധിച്ചു
Mail This Article
ബാലരാമപുരം∙ ബീമാപള്ളി സ്വദേശിയായ 17കാരി അസ്മിയമോൾ തൂങ്ങിമരിച്ച സംഭവത്തിലെ അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ സബ് കലക്ടർ ഡോ.അശ്വതി ശ്രീനിവാസ് ബാലരാമപുരം ഖദീജത്തുൽ ഖുദ്ര വനിത അറബിക് കോളജിലെത്തി വിശദ പരിശോധന നടത്തി. അസ്മിയ തൂങ്ങിമരിച്ച ലൈബ്രറിയും ഹോസ്റ്റലും കോളജും അവർ വിശദമായി നടന്നുകണ്ടു. തുടർന്ന് കോളജ് ഉദ്യോഗസ്ഥരോട് കോളജ് നടത്തിപ്പു സംബന്ധിച്ചും കെട്ടിടങ്ങളുടെ ലൈസൻസ് സംബന്ധിച്ചും ചോദിച്ചറിഞ്ഞു. ഇതുസംബന്ധിച്ച് കൂടുതൽ രേഖകൾ ഹാജരാക്കാൻ ഉദ്യോഗസ്ഥരോട് അവർ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ തുടർന്നും കോളജിൽ പരിശോധന നടത്തുമെന്ന് അവർ അറിയിച്ചു.
രണ്ടാഴ്ച മുൻപാണ് അസ്മിയ മോൾ കോളജ് ഹോസ്റ്റലിലെ ലൈബ്രറിയിൽ തൂങ്ങി മരിച്ചത്. തുടർന്ന് കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് 11 അംഗ അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി കോളജ് നടത്തിപ്പും കെട്ടിടങ്ങളുടെ ലൈസൻസും സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ജില്ലാ കലക്ടർക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കലക്ടറേറ്റിൽ വിളിച്ച് കാര്യങ്ങൾ തിരക്കി. തുടർന്നാണ് ഇന്നലത്തെ പരിശോധന.