ADVERTISEMENT

മാറനല്ലൂർ ∙ പഞ്ചായത്തിലെ കണ്ടല ഗവ.ഹൈസ്കൂളിൽ 3 കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന ബഹുനില മന്ദിരത്തിന്റെ ഭിത്തി ഇടിഞ്ഞു വീണത് മഴയും മിന്നലുമേറ്റാണെന്നും നിർമാണത്തിൽ അപാകതയില്ലെന്നും പരിശോധന നടത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ. പ്രവേശനോത്സവത്തിന് സ്കൂളിൽ വിദ്യാർഥികൾ എത്തുന്നതിന് മണിക്കൂറുകൾക്കു മുൻപാണ് ഭിത്തി ഇടിഞ്ഞുവീണത്. ഭിത്തി ഇടിഞ്ഞു വീണ സംഭവത്തിൽ മന്ത്രി മുഹമ്മദ് റിയാസ്, ഉദ്യോഗസ്ഥരോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

ഇതു പ്രകാരം ഇന്നലെ രാവിലെ പൊതുമരാമത്ത് കെട്ടിട നിർമാണ വിഭാഗം ചീഫ് എൻജിനീയർ എൽ.ബീന, കെട്ടിട വിഭാഗം നെയ്യാറ്റിൻകര സെക്‌ഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.ആർ.സുജിത്, അസി.എൻജിനീയർ എ.ആർ.അജിത് കുമാർ, ഓവർസീയർ വി.എൽ.അഞ്ജു എന്നിവരടങ്ങുന്ന സംഘം സ്കൂളിലെത്തി പരിശോധന നടത്തി. റിപ്പോർട്ട് മന്ത്രിക്കു കൈമാറി. 

സുരക്ഷയെ ബാധിക്കുന്നതല്ല

2022 ഫെബ്രുവരിയിൽ നിർമാണം തുടങ്ങിയ ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയുടെ വലതുവശത്തെ കോൺക്രീറ്റ് തൂണിനോടു ചേർന്ന ഭിത്തിയുടെ ഒരു ഭാഗമാണ് ബുധനാഴ്ച വൈകിട്ട് തകർന്നത്. ഈ ഭിത്തി ഇഷ്ടികയിലാണ് നിർമിച്ചിരുന്നത്. ഇത് അലങ്കാര ഭിത്തി (ഷോ വാൾ) ആണെന്നും കെട്ടിടത്തിന്റെ സുരക്ഷയെ ബാധിക്കുന്നത് അല്ലെന്നും പരിശോധന നടത്തിയ ഉദ്യോഗസ്ഥർ പറഞ്ഞു.

മുകളിലേക്ക് തുടർച്ചയായ ഭാഗത്ത് മേൽക്കൂര ഉൾപ്പെടെ പൂർത്തിയായിട്ടില്ല. ഇതുവഴി മഴ വെള്ളം ഒലിച്ചിറങ്ങി ഭിത്തിയിൽ തങ്ങി നിൽക്കുകയും പിന്നാലെ ശക്തമായ മിന്നലിൽ തകർന്നതുമാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതാണ് മന്ത്രിക്ക് നൽകിയ റിപ്പോർട്ടിലുള്ളത് 

തിടുക്കത്തിൽ മടക്കം; പ്രതിഷേധം

ഇന്നലെ 9.30ന് എത്തിയ പരിശോധക സംഘം വേഗം മടങ്ങാനൊരുങ്ങിയപ്പോൾ കോൺഗ്രസ്, ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. കെട്ടിടത്തിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നും തകർച്ചയുടെ കാരണം ബോധിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

ഇതു വക വയക്കാതെ ഉദ്യോഗസ്ഥർ പരിശോധിച്ച് മടങ്ങി. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മാറനല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യോഗം കെപിസിസി അംഗം മലയിൻകീഴ് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. നക്കോട് അരുൺ അധ്യക്ഷനായി. 

പുനർ നിർമിക്കാൻ നിർദേശം

പൊളിഞ്ഞു വീണ ഭിത്തിയുടെ ഭാഗം അടിയന്തരമായി പുനർനിർമിക്കാൻ കരാറുകാരനോട് പൊതുമരാമത്ത് അധികൃതർ നിർദേശിച്ചു. അലങ്കാര ഭിത്തിയുടെ തുടർച്ചയായ ഭാഗവും മേൽക്കൂരയും നിർമിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ക്യത്യമായ പരിശോധന നടത്താതെ പൊളി‍ഞ്ഞ ഭാഗം കെട്ടി അഴിമതി മറയ്ക്കാനുള്ള നീക്കം എതിർക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

രണ്ടു നിലകളിലായി 16 ക്ലാസ് മുറി ഉൾപ്പെടെയാണ് നിർമിക്കുന്നത്. താഴത്തെ നിലയും ഒന്നാം നിലയുടെ പകുതി ഭാഗവും പണിയുന്നതിനാണ് 3 കോടി രൂപ അനുവദിച്ചത്. ഇതിൽ താഴത്തെ നില പൂർത്തിയായി. ഇതിൽ ഉൾപ്പെടുന്ന ഭിത്തിയുടെ ഭാഗമാണ് തകർന്നത്. മുകളിലത്തെ ശേഷിക്കുന്ന പണികൾക്കായി 1.30 കോടിയുടെ എസ്റ്റിമേറ്റ് നൽകി ഭരണാനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വെള്ളറട ഗവ.യുപി സ്കൂളിൽ പ്രവേശനോത്സവത്തിനെത്തിയവർ അസ്തിവാരം തകർന്ന മതിലിനോട് ചേർന്ന് നിൽക്കുന്നു
വെള്ളറട ഗവ.യുപി സ്കൂളിൽ പ്രവേശനോത്സവത്തിനെത്തിയവർ അസ്തിവാരം തകർന്ന മതിലിനോട് ചേർന്ന് നിൽക്കുന്നു

വെള്ളറട ഗവ. യുപിഎസ്സിലും മതിൽ ഭീഷണി 

വെള്ളറട ∙ ഗവ.യുപി സ്കൂളിന്റെ കവാടത്തോട് ചേർന്ന് അടിത്തറ തകർന്ന് നിലകൊള്ളുന്ന മതിൽ അപകടഭീഷണി ഉയർത്തുന്നു. കഴിഞ്ഞ ദിവസം പ്രവേശനോത്സവം നടക്കുമ്പോൾ രക്ഷിതാക്കൾ കൈക്കുഞ്ഞുങ്ങളുമായി നിന്നത് ഈ ഭാഗത്താണ്. പെട്ടെന്നു തിരിച്ചറിയാൻ കഴിയുന്ന വിധത്തിലല്ല തകർച്ച. ഉൾഭാഗം പലക നിരത്തി അപകടക്കെണി മറച്ചിരുന്നു.

നിലത്തു വിരിച്ചിരുന്ന തറയോടുകൾ മഴ വെള്ളത്തോടൊപ്പം പ്രധാന റോഡിലേക്ക് വഴുതി ഇറങ്ങുകയാണ്. മലയോര റോഡ് നിർമാണവുമായി ബന്ധപ്പെട്ട് മരം മുറിച്ചപ്പോഴാണ് മതിലിന്റെ അടിത്തറ തകർന്നതെന്നും കരാറുകാർ തന്നെ അത് പുനർനിർമിക്കുമെന്നും അതിനായി കാത്തിരിക്കുകയാണെന്നും സ്കൂൾ അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com