പരാതിയുമായി ഇരുന്നൂറിലേറെപ്പേർ; വെള്ളം കൊടുത്തില്ലെങ്കിലും ‘ബിൽ’ കൃത്യമായി കൊടുത്തു!
Mail This Article
പാങ്ങോട്∙ ജലജീവൻ മിഷൻ പദ്ധതിയിൽ വാട്ടർ കണക്‌ഷൻ എടുത്തവർക്ക് തുള്ളി വെള്ളം പോലും ലഭിച്ചില്ലെങ്കിലും ബിൽ നൽകി ജല അതോറിറ്റിയുടെ ഇരുട്ടടി. ചിതറ പഞ്ചായത്തിലെ മതിര, മന്ദിരംകുന്ന് വാർഡുകളിലെ ഏകദേശം ഇരുനൂറിലധികം ഉപഭോക്താക്കൾക്കാണ് വെള്ളം ലഭിക്കാതെ ബിൽ കിട്ടിയത്.
കേന്ദ്ര സർക്കാർ ജലജീവൻ മിഷൻ പദ്ധതിയിൽ സൗജന്യമായിട്ടാണു കണക്‌ഷൻ നൽകിയത്. ഒരു മാസം മുൻപ് പ്ലമിങ് ജോലികൾ പൂർത്തിയാക്കിയിരുന്നു. രണ്ട് ദിവസം മുൻപാണ് ആദ്യമായി ജലം പമ്പ് ചെയ്തത്. പ്രധാന പൈപ്പുകളിൽ മാത്രം ഒഴുകിയെത്തിയ വെള്ളം പൈപ്പുകൾ പൊട്ടിയതിനാൽ റോഡിൽ ഒഴുകി പാഴായി .
എന്നാൽ അന്നേ ദിവസം തന്നെ വാട്ടർ ബില്ലുകൾ ഉപഭോക്താക്കൾക്ക് ലഭിച്ചു. വീടുകളിൽ കൊടുത്തിട്ടുള്ള പൈപ്പുകളിൽ നാളിതുവരെ വെള്ളം എത്തിയില്ല. 148 രൂപയുടെ ബില്ലാണ് ലഭിച്ചതെന്ന് ഉപഭോക്താക്കൾ പറയുന്നു. ജൂൺ 18ന് മുൻപ് തുക അടച്ചില്ലെങ്കിൽ കണക്‌ഷൻ കട്ട് ചെയ്യുമെന്നും ബില്ലിൽ നിർദേശം ഉള്ളതായി ഉപഭോക്താക്കൾ പരാതിപ്പെട്ടു.
ബിപിഎൽ കാർഡ് ഉടമകൾക്ക് വെള്ളം സൗജന്യമായി നൽകുമെന്നുള്ള വാഗ്ദാനം കാറ്റിൽ പറത്തി ബിൽ ലഭിച്ചതായി ബിപിഎൽ കാർഡ് ഉടമകൾ പരാതിപ്പെട്ടു.