എത്രതരം പായസം വേണമെങ്കിലും റെഡി; പായസമേളകൾ പൂക്കളം തീർക്കുകയാണ് നഗരത്തിൽ
Mail This Article
തിരുവനന്തപുരം ∙ പായസമേളകൾ പൂക്കളം തീർക്കുകയാണ് നഗരത്തിൽ. എത്രതരം പായസം വേണമെങ്കിലും റെഡി. അത്തം പിറന്നതോടെ പ്രധാന ടൗണുകളിൽ എല്ലാം പായസ മേളകളുടെ പൊലിമ. തിരുവോണം വരെ പായസമേളകൾ തുടരും. പുതുമയുള്ളതും രുചിയൊത്തതുമായ പായസം നൽകാൻ ഇവർ മത്സരത്തിലാണ്.
ജില്ലയിലെ പല ബേക്കറികളിലും ഹോട്ടലുകളിലും പായസമേളകൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ചില കേറ്ററിങ് യൂണിറ്റുകളും പായസം തയാറാക്കി വീടുകളിൽ എത്തിക്കുന്നുണ്ട്. നഗരത്തിൽ തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ നടക്കുന്ന കുടുംബശ്രീ മേളയിൽ 9 ഇനങ്ങളാണുള്ളത്. കെടിഡിസിയുടെ പായസമേളകൾ മാസ്കറ്റ് ഹോട്ടലിലും തമ്പാനൂർ ഗ്രാൻഡ് ചൈത്രത്തിലും ഏറെ തിരക്കുണ്ട് .
ചെറുധാന്യം, ചക്ക, ചേന പായസം
പാലട, പരിപ്പ്, പഴം പായസത്തിനാണ് മേളയിൽ പ്രിയമേറെ. ഗോതമ്പ്, അടപ്രഥമൻ തുടങ്ങി വിവിധതരം പായസങ്ങളും ഉണ്ട്. ചാമ അരി, തിന, ചോളം, റാഗി എന്നിവ കൊണ്ടുള്ള തയാറാക്കിയ പായസങ്ങളാണ് കുടുംബശ്രീ മേളയിൽ ഉള്ളത്. ചെറുധാന്യ പായസത്തിന് ലീറ്ററിന് 400 രൂപയാണ് വില. അമ്പലപ്പുഴ പായസത്തിന് ലീറ്ററിന് 300 രൂപയും. ചക്ക പായസവും, ചേനപ്പായസവും ഇവിടെയുണ്ട്. ചെറു ഗ്ലാസ് പായസത്തിന് 30 രൂപ. മാസ്കറ്റ് ഹോട്ടലിലെ പായസ മേളയിൽ പ്രമേഹ രോഗികൾക്കായി ‘ലോ ഷുഗർ’ പായസം ഉണ്ട്. പാലട, പഴം, കടല, അട പായസവും ഇവിടെയുണ്ട്.
ഗ്രാൻഡ് ചൈത്രം ഹോട്ടലിൽ പായസത്തിന് ലീറ്ററിന് 420 രൂപയും മാസ്കറ്റ് ഹോട്ടലിൽ ലീറ്ററിന് 470 രൂപയുമാണ് വില. മാസ്കറ്റ് ഹോട്ടലിൽ കുപ്പികളിലാണ് പായസ വിൽപന. രാവിലെ 10 മുതൽ തുടങ്ങുന്ന പായസ വിൽപന, സ്റ്റോക്ക് തീരുമ്പോൾ അവസാനിപ്പിക്കും. ഉത്രാടം, തിരുവോണം ദിനങ്ങളിലാണ് വിൽപന കൂടുന്നത് എന്ന് അധികൃതർ പറഞ്ഞു. ബുക്ക് ചെയ്യുന്നവർക്ക് പായസം വീട്ടിൽ എത്തിക്കുന്ന കേറ്ററിങ് സ്ഥാപനങ്ങളിൽ ബുക്കിങ് തുടരുന്നു.