ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ‘വിഷുവം’ ദർശിച്ച് ഭക്തർ
Mail This Article
തിരുവനന്തപുരം∙ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകൾ ഒന്നൊന്നായി കടന്ന് സൂര്യൻ മറഞ്ഞു. ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ തടിച്ചുകൂടിയ ഭക്ത സഞ്ചയം അപൂർവ കാഴ്ച കണ്ട് സായുജ്യരായി. വർഷത്തിൽ രണ്ടു തവണ മാത്രം ദൃശ്യമാകുന്ന 'വിഷുവം' എന്ന പ്രതിഭാസമാണിത്. സൂര്യൻ മധ്യരേഖ കടന്നു പോകുന്ന ജോതി ശാസ്ത്ര സംബന്ധിയായ പ്രതിഭാസത്തെയാണ് വിഷുവം എന്നു പറയുന്നത്. ഈ ദിവസം രാത്രിയും പകലും തുല്യമായിരിക്കും.
സൂര്യോദയ സമയത്ത് സൂര്യരശ്മികൾ ഗോപുര വാതിലുകൾ വഴി ഗർഭഗൃഹം വരെയെത്തി. എന്നാൽ ഇതു ഭക്തർക്ക് കാണാൻ കഴിയില്ല. അസ്തമയ സമയത്ത് സൂര്യൻ നേർ രേഖയിലൂടെ മറയുന്നത് ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര നിർമാണ വൈദഗ്ധ്യത്തിന്റെ കൂടി സാക്ഷ്യമായി. വൈകിട്ട് 5മുതൽ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ഭക്തർ തടിച്ചുകൂടി.
ചെറിയ ചാറ്റൽ മഴ പെയ്തെങ്കിലും അതു വകവയ്ക്കാതെ വിഷുവം ദർശിക്കാൻ ഭക്തർ കാത്തു നിന്നു. ഇടയ്ക്ക് കാർമേഘം മൂടി സൂര്യന്റെ കാഴ്ച മറച്ചെങ്കിലും ഭക്തർ കാത്തിരിപ്പ് തുടർന്നു. താഴിക കുടത്തിനു മീതെ തെളിഞ്ഞ സമയം ഭക്തർ സൂര്യനെ വണങ്ങി. ആദ്യത്തെ ഗോപുര വാതിലിൽ സൂര്യൻ തെളിഞ്ഞപ്പോൾ തൊഴുകൈകളോടെ വരവേറ്റു. ഏഴാമത്തെ വാതിലും കടന്ന് സൂര്യൻ മറയുന്ന കാഴ്ചയും ഭക്തർക്ക് പുതിയ അനുഭവമായി. അടുത്ത വിഷുവം മാർച്ച് 20 നാണ്.