ADVERTISEMENT

തിരുവനന്തപുരം ∙ സുഹൃത്തിന്റെ പെൻസിൽ മോഷ്ടിച്ചു കൊണ്ടു വന്ന മകനെ സർക്കാർ ഉദ്യോഗസ്ഥനായ അച്ഛൻ പൊതിരെ തല്ലി. കരച്ചിൽ കേട്ട് സഹിക്ക വയ്യാതെ ആ അച്ഛൻ മകനെ സമാധാനിപ്പിച്ചത് ഇങ്ങനെ– ‘മറ്റുള്ളവർ കൊണ്ടു വരുന്ന സാധനം മോഷ്ടിക്കുന്നത് കുറ്റമല്ലേ മോനേ, നിനക്ക് പെൻസിൽ വേണമെങ്കിൽ എന്നോട് പറഞ്ഞാൽ പോരായിരുന്നോ. എത്ര വേണമെങ്കിലും ഞാൻ ഓഫിസിൽ നിന്ന് എടുത്തോണ്ടു വരുമായിരുന്നല്ലോ’. നർമ കൈരളിയുടെ ഒരു വേദിയിൽ സുകുമാർ ഈ കഥ അവതരിപ്പിച്ചപ്പോൾ സദസ്സ് ആർത്തു ചിരിച്ചു.

ഇത്തരത്തിൽ ഒട്ടേറെ ചിരിക്കഥകൾ കേൾപ്പിച്ചയാളാണ് ഇന്നലെ യാത്രയായത്. ‘ഇല്ലിമുളം കാടുകളിൽ ലല്ലലലം പാടി വരും തെന്നലേ തെന്നലേ ....’. ഈ പാട്ടു കേട്ട് ഒരിക്കൽ മുൻ മുഖ്യമന്ത്രി നായനാർ ക്ഷുഭിതനായത്രേ. തെന്നലയെ (കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള) കുറിച്ച് മാത്രം പാടാതെ ഇടതുപക്ഷക്കാരെ കുറിച്ച് പാടാത്തതാണ് നായനാരെ ചൊടിപ്പിച്ചതെന്നതാണ് സുകുമാർ കണ്ടെത്തിയ കാരണം. 

സങ്കീർണമായ ഒരു ശസ്ത്രക്രിയയ്ക്ക് ഭാര്യയെ വിധേയയാക്കിയിരിക്കുന്നു. അര മണിക്കൂർ കൂടിയേ രോഗി ജീവിച്ചിരിക്കുകയുള്ളൂവെന്നു  മനസ്സിലായ ഡോക്ടർ ഭർത്താവിനെ എങ്ങനെ സാന്ത്വനിപ്പിക്കുമെന്ന് അറിയാതെ വിഷമിച്ചു നിൽക്കുന്നു. ഒടുവിൽ ധൈര്യം സംഭരിച്ച് ഡോക്ടർ ഭർത്താവിന്റെ അടുത്തെത്തി പറഞ്ഞു – ‘ജീവിതം നശ്വരമാണ്. താങ്കളുടെ ഭാര്യ അര മണിക്കൂർ കൂടിയേ ജീവിച്ചിരിക്കൂ. എന്തു വന്നാലും സഹിക്കാൻ താങ്കൾ തയാറായിരിക്കണം. ’ ഭർത്താവിന്റെ എടുത്തടിച്ച മറുപടി കേട്ട് ഡോക്ടറും അന്തം വിട്ടത്രേ... 

ദീർഘകാലം തലസ്ഥാനത്തെ സദസ്സുകളെ നർമംകൊണ്ട് ആഹ്ലാദിപ്പിച്ച നർമകൈരളിക്കു ചുക്കാൻ പിടിച്ചത് സുകുമാർ ആണ്.  1986 ൽ ഹൈദരാബാദിൽ ഹാസ്യ സാഹിത്യകാരൻമാരുടെ സമ്മേളനത്തിൽ  പങ്കെടുത്തതാണതിനു പ്രചോദനമായത്. ആനന്ദക്കുട്ടൻ പ്രസിഡന്റും സുകുമാർ സെക്രട്ടറിയുമായി ആ വർഷം പബ്ലിക് ലൈബ്രറി ഹാളിൽ നർമ കൈരളി പിറന്നു. അന്നു തീരുമാനിച്ചതാണ് വൈകിട്ട് 6 മണി എന്ന സമയം. 2015 ൽ അവസാന പരിപാടിയും ആരംഭിച്ചത് കൃത്യം ആറിന്.

പഴയ വിജെടി ഹാൾ, ബാങ്ക് എംപ്ലോയീസ് യൂണിയൻ ഹാൾ, വൈഎംസിഎ, ഹസൻ മരയ്ക്കാർ ഹാൾ... വേദികൾ പലതു മാറിയെങ്കിലും  സുകുമാറും നർമവും മാറിയില്ല. കക്ഷത്ത് കറുത്ത ബാഗ് തിരുകി മരുതംകുഴിയിലെ വീട്ടിൽ നിന്നു നടന്നാണ് ഈ വേദികളിലെല്ലാം സുകുമാർ എത്തിയിരുന്നത്. സുകുമാറിന്റെ അച്ഛനും മുത്തച്ഛനും ഹൗസിങ് ബോർഡ് ജംക്‌ഷനിലെ  സുബ്രഹ്മണ്യക്ഷേത്രത്തിലെ പൂജാരിമാരായിരുന്നു. അദ്ദേഹവും കുറച്ചുകാലം പൂജ നടത്തി. ആർട്സ് കോളജിലെയും യൂണിവേഴ്സിറ്റി കോളജിലുമായിരുന്നു പഠനം.

30 വർഷത്തെ സേവനത്തിനു ശേഷം പൊലീസ് വകുപ്പിൽ നിന്ന് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി വിരമിച്ചു. പിന്നീടാണു തലസ്ഥാനത്തു ചിരി പടർത്തിയ ‘നർമ്മകൈരളി’യുടെ ആരംഭം. രാഷ്‌ട്രീയവും സിനിമയും സ്‌പോർട്‌സും തുടങ്ങി ആകാശത്തിനു കീഴിലും മുകളിലുമുള്ള എന്തും വേദിയിൽ പൊട്ടിച്ചിരിയായി മാറി. 2002 ൽ വിജെടി ഹാളിൽ തുടർച്ചയായി 12 മണിക്കൂർ തമാശ പൊട്ടിച്ച് സുകുമാർ ലോക റെക്കോർഡ് നേടിയിട്ടുണ്ട്. സുകുമാറിനു വഴങ്ങുന്നതു നർമം മാത്രമല്ലായിരുന്നു. കാർട്ടൂണിസ്റ്റായ അദ്ദേഹം തലസ്ഥാനത്തെ ചിത്ര രചനാ മത്സരങ്ങളിൽ പലതിനും ഒഴിച്ചു കൂടാനാകാത്ത വിധി കർത്താവായിരുന്നു. നർമം മാത്രമല്ല ജീവിത ഗന്ധിയായ പ്രമേയങ്ങളും തനിക്കു വഴങ്ങുമെന്ന് പല രചനകളിലൂടെയും അദ്ദേഹം തെളിയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com