ADVERTISEMENT

ആറ്റിങ്ങൽ∙ ഒരു കാലത്ത് ആറ്റിങ്ങലിന്റെ കൈത്തറി മഹിമ വിളിച്ചോതിയിരുന്ന വീക്ഷണം നെയ്ത്തു സംഘത്തിന്റെ പ്രവർത്തനം നിലച്ചിട്ട് 20 വർഷം പിന്നിടുന്നു. പതിറ്റാണ്ടിലേറെയായി നടത്തുന്ന പുനരുജ്ജീവന ശ്രമങ്ങൾ എങ്ങുമെത്തിയില്ല. വ്യവസായ വകുപ്പിനു കീഴിൽ പ്രവർത്തിച്ചിരുന്ന സംഘത്തിന്റെ പ്രവർത്തന മൂലധനം നഷ്ടപ്പെട്ടതിനെ തുടർന്ന് 20 വർഷം മുൻപ് പ്രവർത്തനം നിലച്ചു. 110 തറികളും നൂറിലധികം സ്ത്രീ തൊഴിലാളികളും സംഘത്തിലുണ്ടായിരുന്നു. നെയ്ത തുണികൾ വാങ്ങിയ ഹാൻവീവ് യഥാസമയം പണം നൽകാതിരുന്നതിനെ തുടർന്നാണ് നഷ്ടത്തിലേയ്ക്കും അടച്ചു പൂട്ടലിലേയ്ക്കും സംഘമെത്തിയതെന്നു തൊഴിലാളികളും നാട്ടുകാരും പറയുന്നു. 

സംഘം അടച്ചു പൂട്ടിയതോടെ 70 സെന്റോളം വരുന്ന വസ്തുവും അതിലെ കെട്ടിടങ്ങളും ഉപകരണങ്ങളും 20 വർഷത്തോളമായി നശിക്കുകയാണ് നിലവിൽ സംഘത്തിന് അൻപത് ലക്ഷത്തിലധികം രൂപയുടെ ബാധ്യതകളുണ്ട്. സംഘത്തിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായി 2017 ൽ ശ്രമം ആരംഭിച്ചെങ്കിലും ഫലം കണ്ടില്ല. ബാധ്യതകൾ തീർക്കുന്നതിനോ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനോ തുടർ നടപടികൾ ഉണ്ടായില്ല. സംഘമെടുത്ത വായ്പ തിരിച്ചടയ്ക്കാതിരുന്നതിനെ തുടർന്നുളള ജപ്തിയും ലേല നടപടികളും താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ് എന്നതാണ് ഏക ആശ്വാസം . .

സംഘം പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി അന്നത്തെ എംഎൽഎ ബി. സത്യന്റെ നേതൃത്വത്തിൽ 2017 സെപ്റ്റംബർ 5 ന് പ്രത്യേക യോഗം ചേർന്നു. ജില്ല സഹകരണ ബാങ്കിൽ നിന്ന് 22 വർഷം മുൻപ് ആറു ലക്ഷം രൂപ സംഘം വായ്പ എടുത്തിരുന്നു. ഇത് പലിശയും പിഴപ്പലിശയും അടക്കം 36 ലക്ഷത്തിലധികം രൂപയായി മാറിയെന്ന് ബാങ്ക് അധികൃതർ യോഗത്തിൽ അറിയിച്ചിരുന്നു. ഓഡിറ്റ് ഫീസ്, ക്ഷേമനിധി, തൊഴിൽ നികുതി, വൈദ്യുതി ചാർജ് വെള്ളക്കരം, ഇ.പി.എഫ്, നഗരസഭയുടെ നികുതി, എന്നിവയുടെ കുടിശ്ശികകളിൻ മേലുള്ള ജപ്തി നടപടികളാണ് മറ്റ് പ്രധാന തടസ്സങ്ങൾ. 

ഇവ ഉടനെ പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും അത് ജല രേഖയായി. 2020-ൽ ലേല നടപടികളുണ്ടായപ്പോൾ അധികൃതർ ഇടപെട്ട് നടപടികൾ താൽക്കാലികമായി നിർത്തി വയ്പിക്കുകയായിരുന്നെന്നാണ് സൂചന. പഴയ തൊഴിലാളികളിൽ കുറച്ചു പേർ മാത്രമാണ് വീണ്ടും ജോലിക്ക് സന്നദ്ധത അറിയിച്ചത്. അവരും വീട്ടിലിരുന്ന് നെയ്ത് ഉൽപന്നങ്ങളെത്തിക്കാമെന്ന നിലപാടിലുറച്ചതോടെ പഴയ രീതിയിൽ സംഘം പ്രവർത്തിപ്പിക്കാനുള്ള ശ്രമങ്ങൾ വിഫലമായി. നെയ്ത്ത് പരിശീലനമുൾപ്പെടെയുള്ള വിവിധ പദ്ധതികൾ ആലോചിച്ചെങ്കിലും  നടപ്പായില്ല. കാലാനുസൃതമായ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയാൽ ഈ ഭൂമിയും കെട്ടിടങ്ങളും ജനങ്ങൾക്ക് ഉപയോഗ പ്രദമാകും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com