മത്സ്യബന്ധന ബോട്ടുകൾ പോലെ തനിയെ ഓടിയല്ല ‘ഷെൻഹുവ 15’ വിഴിഞ്ഞത്ത് എത്തിയത്
Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യമായെത്തിയ ചൈനീസ് ചരക്കു കപ്പൽ ഷെൻഹുവ 15 മത്സ്യബന്ധന ബോട്ടുകൾ പോലെ തനിയെ ഓടിയല്ല തുറമുഖത്തേക്ക് അടുക്കുന്നത്. കപ്പൽ നിയന്ത്രിക്കുന്നതിനായി പ്രത്യേക സാങ്കേതിക നടപടികൾ ആവശ്യമാണ്. ബെർത്തിൽനിന്നു കടലിലേക്കു 4 കിലോമീറ്റർ അപ്രോച്ച് ചാനൽ ഉണ്ട്. അപ്രോച്ച് ചാനലിൽ നിന്ന് 8 കിലോമീറ്റർ അകലെയാണു കപ്പലുണ്ടാവുക. മൂന്നു ടഗ് ഷിപ്പുകളാണു കപ്പലിനെ ബെർത്തിൽ എത്തിക്കാൻ ഉപയോഗിക്കുന്നത്. ഒരെണ്ണം കപ്പലിനു പിന്നിൽ വടം ഉപയോഗിച്ചു ബന്ധിപ്പിക്കും. മറ്റു രണ്ടെണ്ണം അപ്രോച്ച് ചാനൽ ആരംഭിക്കുന്നിടത്തു കാത്തുനിൽക്കും. പിന്നിൽ ബന്ധിപ്പിച്ച ടഗ് ഷിപ്പിന്റെ സഹായത്തോടെ പരമാവധി 15 കിലോമീറ്റർ വേഗത്തിൽ കപ്പൽ അപ്രോച്ച് ചാനലിനെ ലക്ഷ്യമാക്കി നീങ്ങും. 30 മിനിറ്റ് എടുക്കും ഇവിടെയെത്താൻ.
ആ സമയത്ത് മറ്റു രണ്ടു ടഗ് ഷിപ്പുകളും കപ്പലിന്റെ മുൻഭാഗത്ത് ബന്ധിപ്പിക്കും. അപ്രോച്ച് ചാനലിന്റെ ദിശ വ്യക്തമാക്കാൻ ബോയകൾ നിരത്തും. വടക്ക്–കിഴക്ക് ദിശയിൽ ലൈറ്റ് ഹൗസ് ഭാഗത്താണു ബെർത്ത്. ഈ ദിശയിൽ നാലു കിലോമീറ്റർ സഞ്ചരിക്കണം ബെർത്തിലെത്താൻ. 10 കിലോമീറ്ററായിരിക്കും ആ സമയത്തു വേഗം. ബെർത്തിലേക്ക് ഒരു കിലോമീറ്റർ ബാക്കിയുള്ളപ്പോൾ കപ്പലിന്റെ എൻജിൻ പൂർണമായും ഓഫ് ചെയ്യും. ബെർത്തിനോട് 100 മീറ്റർ അടുത്തെത്തുമ്പോൾ കപ്പൽ നിശ്ചലമാകും. ആദ്യ ടഗ് ഷിപ്പ് ബന്ധിപ്പിച്ചിടത്തുനിന്ന് ബെർത്ത് വരെയെത്താൻ ആകെയെടുക്കുക ഒരു മണിക്കൂർ 15 മിനിറ്റ് സമയം.
സുരക്ഷ ശക്തമാക്കും
തിരുവനന്തപുരം∙ തുറമുഖം യാഥാർഥ്യമാകുന്നതോടെ പ്രദേശത്തെ സെക്യൂരിറ്റി സംവിധാനങ്ങളും ശക്തമാകും. പൊതുജനങ്ങൾക്ക് പ്രത്യേക ആവശ്യമില്ലാതെയും അനുവാദമില്ലാതെയും പ്രദേശത്ത് കടക്കാനാവില്ല. പോർട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി മുൻകൂട്ടി അനുവാദം നേടിയതിനു ശേഷം മാത്രമാണ് പ്രവേശനം. സെമി ഓട്ടമേറ്റഡ് സെക്യൂരിറ്റി സംവിധാനമാണ് പോർട്ടിൽ നിലവിലുള്ളത്. സെക്യൂരിറ്റി ജീവനക്കാർക്ക് പുറമേ ഓട്ടമേറ്റഡ് സംവിധാനങ്ങളുമുണ്ട്. പദ്ധതി പൂർത്തീകരണത്തിനൊപ്പം പൂർണമായ ഓട്ടമേറ്റഡ് സംവിധാനമുള്ള പോർട്ടായും വിഴിഞ്ഞം മാറും. നിലവിൽ 6 എൻട്രി ഗേറ്റുകളാണ് ഉള്ളത്. നിലവിൽ സെക്യൂരിറ്റി പരിശോധനയ്ക്കു ശേഷമാണ് പ്രവേശനം. തുടർന്ന് ഫുൾ സ്കാനിങ് നടത്തി ഓട്ടമേറ്റഡ് സിസ്റ്റം അനുവദിച്ചാൽ മാത്രമേ പ്രവേശനം അനുവദിക്കൂ.