ADVERTISEMENT

തിരുവനന്തപുരം ∙ പൂജപ്പുര സരസ്വതി മണ്ഡപത്തിൽ തടിച്ചു കൂടിയ നൂറു കണക്കിന് ഭക്തരെ സാക്ഷിയാക്കി വേളിമല കുമാരസ്വാമി നടത്തിയ പള്ളിവേട്ടയോടെ തലസ്ഥാനത്തെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനം. തട്ടം പൂജയും പുഷ്പ വൃഷ്ടിയുമായി പുജപ്പുരയിലേക്കുള്ള കുമാരസ്വാമിയുടെ എഴുന്നള്ളത്ത് ഭക്തിനിർഭരമായി. നവരാത്രി ഉത്സവത്തിൽ പങ്കെടുക്കാൻ പത്മനാഭപുരത്ത് നിന്നെത്തിച്ച സരസ്വതി ദേവിക്കും വേളിമല കുമാര സ്വാമിക്കും മുന്നൂറ്റി നങ്കയ്കക്കും ഇന്ന് നല്ലിരുപ്പ്. നവരാത്രി വിഗ്രഹങ്ങൾ നാളെ പത്മനാഭപുരത്തേക്ക് തിരിച്ച് എഴുന്നള്ളിക്കും. 

ഇന്നലെ രാവിലെ പൂജയെടുപ്പിനു ശേഷമാണ് ആര്യശാല ക്ഷേത്രത്തിൽ നിന്ന് കുമാരസ്വാമിയെ വെള്ളി ക്കുതിരപ്പുറത്ത് പൂജപ്പുര മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചത്. കരമന നിന്നും രാവിലെ ഘോഷയാത്ര പുറപ്പെട്ടു. തൊഴു കൈകളുമായി ഭക്തർ വഴിനീളെ കുമാരസ്വാമിയെ വണങ്ങി. തുടർന്ന് വിഗ്രഹത്തെ പൂജപ്പുര സരസ്വതി മണ്ഡപത്തിൽ കുടിയിരുത്തി. ചെങ്കള്ളൂർ മഹാദേവ ക്ഷേത്രത്തിൽ നിന്ന് കാവടി ഘോഷയാത്ര സരസ്വതി മണ്ഡപത്തിൽ എത്തിയതിനു ശേഷം പള്ളിവേട്ടക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. വൈകിട്ട് നാലരയ്ക്ക് പള്ളിവേട്ടക്കായി കുമാരസ്വാമി സരസ്വതി മണ്ഡപത്തിനു പുറത്തിറങ്ങി.

പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. വേട്ടക്കളത്തെ മൂന്നു തവണ വലം വച്ച ശേഷം വേട്ട നടത്തിയപ്പോൾ 21 ആചാര വെടി മുഴങ്ങി. തിരികെ സരസ്വതി മണ്ഡപത്തിലെത്തി. ഏതാനും നിമിഷം വിശ്രമിച്ച ശേഷം പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക്.  സന്ധ്യയോടെ ചെന്തിട്ട ക്ഷേത്രത്തിൽ നിന്ന് മുന്നൂറ്റി നങ്കയെയും കുമാര സ്വാമിയെയും കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിനു മുന്നിലേക്ക് എഴുന്നള്ളിച്ചു. അവിടെ രാജകുടുംബാംഗങ്ങൾ സ്വീകരണം നൽകിയ ശേഷം വിഗ്രഹങ്ങളെ ക്ഷേത്രങ്ങളിലേക്ക് മടക്കി കൊണ്ടുപോയി. ഇന്ന് നല്ലിരിപ്പിനു ശേഷം നാളെ രാവിലെ പുറപ്പെടുന്ന വിഗ്രഹങ്ങൾക്ക് നെയ്യാറ്റിൻകരയിലും പാറശ്ശാലയിലും സ്വീകരണം നൽകും. മടക്കയാത്ര 28 ന് പത്മനാഭപുരത്ത് എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com