ADVERTISEMENT

തിരുവനന്തപുരം ∙ നൂറു വാർഡുകളുള്ള കോർപറേഷനിൽ കൊതുകിനെ തുരത്താൻ ആകെയുള്ളത് 45 ഫോഗിങ് യന്ത്രങ്ങൾ. ഇതിൽ 15 എണ്ണം കട്ടപ്പുറത്ത്. ചെളി വെള്ളമിറങ്ങി കേടായ കിണറുകൾ ശുചിയാക്കാൻ സംഭരിച്ചിരിക്കുന്നത് 1800 കിലോഗ്രാം ബ്ലീച്ചിങ് പൗഡർ. വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളിൽ വെള്ളമിറങ്ങിയിട്ടും ബ്ലീച്ചിങ് പൗഡർ വിതരണം നടന്നിട്ടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടയിട്ട് പെരുകാതിരിക്കാൻ സംഭരിച്ചിരിക്കുന്നത് 2500 കിലോ കുമ്മായം. ഇതും ഭദ്രമായി ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്നു. പനി ബാധിതരുടെ എണ്ണം ദിനംപ്രതി കൂടിയിട്ടും  കൃത്യമായി ഫോഗിങ് നടത്താനോ പകർച്ചവ്യാധി പ്രതിരോധ നടപടികൾ സ്വീകരിക്കാനോ കോർപറേഷന് സമയമില്ല.

നടപടികൾ ഏകോപിപ്പിക്കേണ്ട ഭരണസമിതിക്ക് അനക്കമില്ല. 25 ഹെൽത്ത് സർക്കിളുകളാണ് കോർപറേഷനിലുള്ളത്. നാലോ അഞ്ചോ വാർഡുകളാണ് ഓരോ ഹെൽത്ത് സർക്കിളിനും കീഴിലും വരുന്നത്. കാലപ്പഴക്കത്താൽ 15 ഫോഗിങ് യന്ത്രങ്ങൾ കേടായിട്ടും പുതിയതു വാങ്ങാൻ നടപടിയില്ല.പരമാവധി രണ്ടു വർഷമാണ് ഒരു ഫോഗിങ് യന്ത്രത്തിന്റെ പ്രവർത്തന കാലാവധി. ഇതനുസരിച്ച് നിശ്ചിത എണ്ണം യന്ത്രങ്ങൾ ഓരോ വർഷവും വാങ്ങിയിരുന്നെങ്കിൽ  പരാതി പരിഹരിക്കാമായിരുന്നു. കൂടുതൽ പരാതി പറയുന്ന കൗൺസിലർമാരുടെ വാർഡുകളിൽ മാത്രമാണ് ഫോഗിങ് നടത്തുന്നത്. മറ്റിടങ്ങളിൽ കൊതുകു കടി കൊള്ളാനാണ് ജനങ്ങളുടെ വിധി.

അമിത ജോലിഭാരമെന്ന് ഉദ്യോഗസ്ഥർ
വെള്ളക്കെട്ട് നീക്കം ചെയ്യാൻ പമ്പ് വാടകയ്ക്ക് എടുക്കുന്നതു മുതൽ ഒഴുക്കു തടസ്സപ്പെട്ട ഓടകളുടെ കണക്കെടുപ്പ് വരെ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ തലയിലാണ്. അമിത ജോലി ഭാരം കാരണം പകർച്ചവ്യാധി പ്രതിരോധ നടപടികൾ സ്വീകരിക്കാനോ ബ്ലീച്ചിങ് പൗഡറും കുമ്മായവും ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കാനോ സമയം കിട്ടുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ഭരണസമിതിക്കും ആരോഗ്യ സ്ഥിരം സമിതിക്കും ഇതിനൊന്നും സമയമില്ലെന്നാണ് ആക്ഷേപം.

കരകവിഞ്ഞ് മാൻഹോളുകൾ
നഗരത്തിലെമ്പാടും പൊട്ടിപ്പൊളിഞ്ഞ മാൻഹോളുകളിൽ നിന്നുള്ള മലിനജലം ഒഴുകുന്ന ദുരിതത്തിന് രണ്ടാഴ്ച പിന്നിട്ടിട്ടും പരിഹാരമില്ലേ...അരിസ്റ്റോ ജംക്‌ഷനു സമീപം ആഴ്ചകളായി കവിഞ്ഞൊഴുകിയിരുന്ന മാൻഹോൾ ജല അതോറിറ്റി സുവിജ് വിഭാഗം ഉദ്യോഗസ്ഥർ ഇന്നലെ അറ്റകുറ്റപ്പണി നടത്തി താൽക്കാലിക പരിഹാരം കണ്ടു. കൈരളി തീയറ്ററിനു സമീപത്തെ റോഡ് അടച്ചിട്ടാണു പണി നടത്തിയത്.   അപ്പോഴേക്ക് ആര്യശാല ജംക്‌ഷനു സമീപം മാൻഹോൾ കവിഞ്ഞൊഴുകാൻ തുടങ്ങി. അപകട മുന്നറിയിപ്പ് നൽകാനായി പ്രദേശവാസികൾ ചേർന്ന് മാൻഹോളിൽ വാഴ നട്ടിരിക്കുകയാണ്.

 കുര്യാത്തി സ്കൂളിനു സമീപവും ഇതാണു സ്ഥിതി. ദുർഗന്ധം കാരണം വഴി നടക്കാൻ വയ്യ. എസ്എസ് കോവിൽ റോഡിലെ മിക്ക മാൻഹോളുകൾ തകർന്ന് വൻ കുഴികളായി മാറിയിട്ട് മാസങ്ങളായി. പൊലീസ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇന്നലെ വൈകിട്ട് അതുവഴി വന്ന കെഎസ്ആർടിസി ബസ് കുഴിയിൽപ്പെട്ടു. വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത വിധം റോഡിന്റെ മധ്യത്തിലാണ് മാൻഹോളുകളെല്ലാം. പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയ്ക്കു സമീപത്തും മലിന ജലം റോഡിൽ തന്നെ. മോഡൽ സ്കൂൾ ജംക്‌ഷൻ– സംഗീത കോളജ് റോഡിൽ പൊളിഞ്ഞ മാൻഹോളിനു മുന്നിൽ അപകട മുന്നറിയിപ്പ് സ്ഥാപിച്ചെങ്കിലും ആഴ്ചകൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.

സുവിജ് ലൈനിൽ‌ മഴവെള്ളം ഒഴുക്കൽ തടയാൻ ജല അതോറിറ്റി
മഴവെള്ളം സുവിജ് ലൈനിലേക്ക് കടത്തിവിടുന്നവരെ ബോധവൽക്കരിക്കാൻ ജല അതോറിറ്റി. വാട്ടർ ചാർ‍ജ് എസ്എംഎസ് മുഖേന നൽകുന്ന അബാക്കസ് സോഫ്ട് വെയർ വഴി ജല അതോറിറ്റിയുടെ കണക്‌ഷൻ എടുത്തിട്ടുള്ള എല്ലാ ഉപഭോക്താക്കൾക്കും മുന്നറിയിപ്പ് സന്ദേശം നൽകാൻ തയാറെടുക്കുകയാണ് അതോറിറ്റി. അനധികൃതമായി മഴ വെള്ളം സുവിജ് ലൈനിൽ കടത്തിവിടുന്നത് ശിക്ഷാർഹമാണെന്നതാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ഐടി സെല്ലിനാണ് ചുമതല. റസിഡന്റ്സ് അസോസിയേഷനുകളുടെ ഇടപെടലുകൾ വഴി അനധികൃത കണക്‌ഷൻ ഒഴിവാക്കാനും നടപടി തുടങ്ങിയിട്ടുണ്ട്.

മഴക്കെടുതി കാണാൻ നേരിട്ടു പോയോ? ഉദ്യോഗസ്ഥരോട് മന്ത്രി  ശിവൻകുട്ടി
തിരുവനന്തപുരം ∙ മഴക്കെടുതി ചർച്ച ചെയ്യാൻ കൂടിയ യോഗത്തിൽ ഉദ്യോഗസ്ഥരെ നിർത്തിപ്പൊരിച്ച് മന്ത്രി വി. ശിവൻകുട്ടി. മഴയിൽ ഇത്രയും സ്ഥലങ്ങളിൽ വെള്ളം പൊങ്ങിയിട്ട് ഏതെങ്കിലും സ്ഥലങ്ങളിൽ നേരിട്ടു പോയോ എന്നാണ്  കോർപറേഷൻ സെക്രട്ടറിയോട് മുൻ മേയർ കൂടിയായ മന്ത്രി ചോദ്യം. അമ്പലത്തറ നിലമയിൽ സുവിജ് പൈപ്പ് പൊട്ടി ജനം ദുരിതം അനുഭവിച്ചിട്ട് എന്തു നടപടി സ്വീകരിച്ചെന്നു ജല അതോറിറ്റി സുവിജ് വിഭാഗം ഉദ്യോഗസ്ഥനോട് മന്ത്രി ചോദിച്ചു. പൈപ്പ് പൊട്ടിയിട്ട് 13 ദിവസമായിട്ട് ഇന്നലെയാണോ എസ്റ്റിമേറ്റ് എടുക്കാൻ സമയം കിട്ടിയതെന്നും മന്ത്രി ചോദിച്ചു. 

നേമം മണ്ഡലത്തിൽ ഉൾപ്പെട്ടതാണെങ്കിലും മുടവൻമുകൾ വാർഡിനെ പ്രതിനിധീകരിക്കുന്ന മേയർ ആര്യാ രാജേന്ദ്രന്റെ അസാന്നിധ്യം ശ്രദ്ധേയമായി. വെള്ളക്കെട്ട് പരിഹരിക്കാനുള്ള പണികളുടെ എസ്റ്റിമേറ്റ് തയാറാക്കി രണ്ടു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർ ജെറോമിക് ജോർജിനെ മന്ത്രി ചുമതലപ്പെടുത്തി. യോഗത്തിൽ പങ്കെടുത്ത മിക്ക വാർഡ് കൗൺസിലർമാരും ഉദ്യോഗസ്ഥ അലംഭാവം ചൂണ്ടിക്കാട്ടി. മഴക്കെടുതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ വകുപ്പുകൾ സ്വീകരിച്ച നടപടികൾ നിരീക്ഷിക്കുന്നതിന് കലക്ടറേറ്റ് തലത്തിൽ മോണിറ്ററിങ് കമ്മിറ്റിയെ നിയോഗിക്കുമെന്ന് കലക്ടർ അറിയിച്ചു.

സബ് കലക്ടർ അശ്വതി ശ്രീനിവാസ് മോണിറ്ററിങ് കമ്മിറ്റിയുടെ മേൽനോട്ട ചുമതല നിർവഹിക്കും. യോഗത്തിൽ കമലേശ്വരം, അമ്പലത്തറ, തിരുവല്ലം, ചാല, പുത്തൻപള്ളി, പൂങ്കുളം, പുഞ്ചക്കരി, പാപ്പനംകോട്, മേലാങ്കോട്, എസ്റ്റേറ്റ്, തിരുമല, കാലടി, ആറ്റുകാൽ, കുര്യാത്തി, നേമം, പൊന്നുമംഗലം, തൃക്കണ്ണാപുരം, നെടുങ്കാട്, കരമന, പുന്നയ്ക്കാമുകൾ വാർഡുകളിലെ കൗൺസിലർമാരും ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ വി. ജയമോഹൻ, കോർപറേഷൻ, പൊതു മരാമത്ത് വകുപ്പ്, സുവിജ്, മേജർ ഇറിഗേഷൻ, മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com