ADVERTISEMENT

വിഴിഞ്ഞം∙ഒടുവിൽ‌ ഷെൻഹുവ 29 വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ ബെർത്തിൽ തൊട്ടു. തുറമുഖത്തേക്ക് ക്രെയിനുമായി ചൈനയിൽ നിന്നും എത്തിയ രണ്ടാമത്തെ കപ്പൽ –ഷെൻഹുവ–29 കഴിഞ്ഞ 10ന്  പുറം കടൽ എത്തിയിരുന്നുവെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള സുരക്ഷ അനുമതി വൈകിയതിനാൽ ബെർത്തിലെത്തുന്നത് നീളുകയായിരുന്നു. അനുമതി ലഭിച്ചതോടെ ഇന്നലെ ഉച്ചയോടടുത്ത് നടപടികൾക്കു തുടക്കമായി. വലിയ ടഗ് ഓഷ്യൻസ്പിരിറ്റ്, ചെറു ടഗുകളായ ഡോൾഫിൻ 25, 35 എന്നിവയുടെ നേതൃത്വത്തിലായിരുന്നു കപ്പലിനെ ആനയിച്ച് ബെർത്തിൽ എത്തിച്ചത്. ഇന്ത്യൻ ക്യാപ്റ്റൻ തുഷാർ സമുദ്രാതിർത്തിയിൽ നിന്നു കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തു. 

നിർദിഷ്ട താൽക്കാലിക ചാനലിലൂടെ പതിയെ ചലിച്ച് വന്ന ഷെൻഹുവ 29 അനായാസം തുറമുഖ ബെയ്സിനിൽ കടന്നതോടെ ഡോൾഫിൻ ടഗുകൾ രണ്ട് അറ്റത്തു നിന്നു പതിയെ കപ്പലിനെ ബെർത്തിലേക്ക് തള്ളി നീക്കി. നിമിഷങ്ങൾക്കുള്ളിൽ കപ്പൽ ബെർത്തിലെ ഫെന്റേഴ്സിൽ(ബെർത്തിനു കപ്പലിനും കേടു പറ്റാതിരിക്കാനുള്ള റബർ നിർമിത വസ്തു) തട്ടി നിന്നു. വാട്ടർലൈൻ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് പ്രൈ. ലിമി കമ്പനിയിലെ 12 അംഗ സംഘം മൂറിങ് എന്നറിയുന്ന കപ്പൽ കരയോട് ബന്ധിച്ചു നിർത്തുന്ന ദൗത്യം നിർവഹിച്ചതോടെ ഷെൻഹുവ 29 അനുസരണയോടെ ബെർത്തിനോട് ചേർന്നു നിന്നു. 

തുടർന്ന് കസ്റ്റംസ്, ഇമിഗ്രേഷൻ നടപടികൾ. ആകെ 30 ചൈനീസ് ക്രൂവുള്ള കപ്പലിന്റെ ക്യാപ്റ്റൻ വൂറ്റങ്. 3 വലുപ്പമേറിയതും 6 ചെറുതും ഉൾപ്പെടെ 9 ക്രെയിനുകളുമായിട്ടാണ് കപ്പൽ എത്തിയിട്ടുള്ളത്. ഇതിൽ വലുപ്പമേറിയ ഒരു ക്രെയിൻ(ഷിപ് ടു ഷോർ‌) മാത്രമാണ് വിഴിഞ്ഞത്ത് ഇറക്കുക. ശേഷിച്ചവ മുംദ്ര തുറമുഖത്തേക്കാണ്. ഇവിടേക്കുള്ള ക്രെയിൻ ഇറക്കുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങൾ‌ സ്ഥാപിക്കുന്ന ജോലി ഇന്നു തുടങ്ങും. കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് ഇറക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com