ADVERTISEMENT

തിരുവനന്തപുരം ∙ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ഇക്കൊല്ലം സംസ്ഥാനത്തിനു ലഭിക്കേണ്ട ആകെ കേന്ദ്ര വിഹിതത്തിന്റെ 60% തുക ആദ്യ ഗഡുവായി നൽകേണ്ടിടത്ത് അത് 25 ശതമാനമായി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചുവെന്ന് മന്ത്രി വി.ശിവൻകുട്ടി.  പദ്ധതിക്കുള്ള 2023 -24 വർഷത്തെ കേന്ദ്രവിഹിതം 284.31 കോടി രൂപയാണ്. ഇതിന്റെ 60 % 170.59 കോടി രൂപയാണ് ആദ്യ ഗഡുവായി ലഭിക്കേണ്ടത്. എന്നാൽ  54.16 കോടി രൂപ മാത്രമാണ് അനുവദിച്ചത്. സാമ്പത്തിക വർഷത്തിന്റെ പകുതി അവസാനിക്കുന്ന ഘട്ടത്തിൽ മാത്രമാണ് ഈ തുക അനുവദിച്ചത്. അപ്രായോഗികവും അനാവശ്യവുമായ ചില തടസ്സവാദങ്ങൾ  ഉയർത്തിയാണ് തുക വൈകിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. 

പദ്ധതി നടത്തിപ്പിന് സ്കൂളുകൾക്ക് സെപ്റ്റംബർ വരെയുള്ള തുകയും പാചകത്തൊഴിലാളികൾക്ക് ഒക്ടോബർ വരെയുള്ള വേതനവും സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്. സ്കൂളുകൾക്കുള്ള ഒക്ടോബറിലെ തുക ഉടൻതന്നെ വിതരണം ചെയ്യും.

രണ്ടു ഗഡുക്കളായാണ് കേന്ദ്രവിഹിതം അനുവദിക്കുന്നതെന്ന് 2022 ലെ പിഎം പോഷൻ മാർഗനിർദേശങ്ങളിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇതിനു വിരുദ്ധമായാണ് വിഹിതം  4 ഗഡുക്കളായി അനുവദിക്കാൻ ഇക്കൊല്ലം കേന്ദ്രസർക്കാർ തീരുമാനിച്ചത്. സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെയും അറിയിപ്പു നൽകാതെയുമാണിത്.

ആദ്യ ഗഡു കേന്ദ്ര വിഹിതത്തിനുള്ള വിശദമായ ശുപാർശ ജൂലൈ നാലിനു സമർപ്പിച്ചുവെങ്കിലും 80 ദിവസങ്ങൾക്കു ശേഷം സെപ്റ്റംബർ 22നാണ്‌ ആദ്യ ഗഡു അനുവദിച്ചുകൊണ്ടുള്ള അറിയിപ്പു വന്നത്. പദ്ധതിക്ക്‌ സംസ്ഥാന സർക്കാർ വിഹിതമായി ബജറ്റിൽ വകയിരുത്തിയിട്ടുള്ളത് 357.79 കോടി രൂപയാണ്. ഇതിൽ  226.26 കോടി രൂപ ഇതിനകം നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com