ADVERTISEMENT

ആറ്റിങ്ങൽ∙ ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ !  സുരേഷ് തിരിഞ്ഞു നോക്കി, ദാ മുറ്റത്തൊരു മൈന! പഴയ മലയാളം പാഠാവലിയിലെ ഈ പാഠഭാഗം കാരണം നാണക്കേട് സഹിക്കാൻ വയ്യാതെയാണ് സുരേഷ് സ്കൂളിൽ പോക്ക് നിർത്തിയത്. അയൽക്കാരി രാഗാമണി കണ്ണിൽ കാണുമ്പോഴെല്ലാം ഇതേ പാഠഭാഗം പറഞ്ഞ് സുരേഷിനെ കളിയാക്കും. പാഠഭാഗത്തിലെ സുരേഷ് എന്തിനാണ് തിരിഞ്ഞു നോക്കിയത്? കാണുന്നവരോടെല്ലാം സുരേഷിന് ചോദിക്കാനുള്ളത് ഇതാണ്.

ഇതിന്റെ ഉത്തരവുമായി പാഠഭാഗത്തുള്ള സുരേഷ് തന്നെ സ്വപ്നത്തിലൂടെ ഇവർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയാണ്. വർഷങ്ങൾക്കു മുൻപ് മലയാള പാഠാവലിയിൽ ഉണ്ടായിരുന്ന പാഠഭാഗം‌‌ സൃഷ്ടിച്ച സംശയങ്ങൾക്ക് ഉത്തരവുമായാണ് വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ ആറ്റിങ്ങലിൽ എത്തിയത്. മടക്കം കൊല്ലത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്കുള്ള ടിക്കറ്റുമായാണ്.

കഴിഞ്ഞ വർഷം കാർമൽ സ്കൂൾ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയിരുന്നു. അഭിനയിച്ച 7 പേരിൽ 5 പേരും കഴിഞ്ഞ വർഷവും ടീമിൽ ഉണ്ടായിരുന്നവരാണ്. ഇവരെ കൂടാതെ പിന്നണിയിൽ 3 പേരുമുണ്ട്. നർമം കലർന്ന സംഭാഷണത്തിലൂടെ കാര്യങ്ങൾ അവതരിപ്പിച്ചാണ് കാർമലിന്റെ നേട്ടം. എത്ര വലിയ കാര്യങ്ങൾ സ്വന്തമാക്കിയാലും പിന്നിലേക്ക് ഇടയ്ക്കു തിരിഞ്ഞ് നോക്കണം എന്നത് മനസ്സിലായതോടെ സുരേഷ് സ്കൂളിലേക്ക് പോയി തുടങ്ങി. അവിടെ കർട്ടൻ വീണു.

∙ മികച്ച നടി
തുടർച്ചയായ രണ്ടാം തവണയും ജില്ലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ മികച്ച നടിക്കുള്ള നേട്ടം സ്വന്തമാക്കി കാർമൽ എച്ച്എസ്എസിലെ 9–ാം ക്ലാസ് വിദ്യാർഥി ഗൗരി പാർവതി. ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ എന്ന നാടകത്തിലെ രാഗാമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നേട്ടം. ചെറുപ്പം മുതൽ ഡാൻസ് പഠിച്ചിരുന്ന ഗൗരി വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാമെന്നു കരുതിയാണ് കഴിഞ്ഞ വർഷം നാടകത്തിൽ അഭിനയിച്ചത്.തുടർന്നും അഭിനയത്തിൽ സജീവമാകാനാണ് ആഗ്രഹം. പൂജപ്പുര രാഗമാളികയിൽ അജയ് കുമാറിന്റെയും പാർവതിയുടെയും മകളാണ് ഗൗരി.

∙ മികച്ച നടൻ
നാടകത്തോടും അഭിനയത്തോടുമുള്ള അടങ്ങാത്ത പ്രണയമാണ് കടമ്പാട്ടുകോണം എസ്കെവിഎച്ച്എസിലെ 8-ാം ക്ലാസ് വിദ്യാർഥി എൻ.എസ്.അമനെകലോൽസവത്തിൽ മികച്ച നടനാക്കിയത്. പാലങ്ങൾ എന്ന നാടകത്തിൽ അന്ധനായ മണികണ്ഠൻ എന്ന കഥാപാത്രത്തെയാണ് അമൻ അവതരിപ്പിച്ചത്. നാടകത്തിന് എ ഗ്രേഡും ലഭിച്ചു. എട്ടാം ക്ലാസിലെത്തുമ്പോൾ തന്നെ മികച്ച നടനായതിന്റെ വലിയ സന്തോഷത്തിലാണ് ഇപ്പോൾ അമൻ. നാടകത്തിനു പുറമേ, ഫുട്ബോൾ മൽസരങ്ങളിലാണ് അമന് താൽപര്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com