‘മ്യൂസിയം ഓഫ് ദ് മൂണി’ നു പിന്നിൽ ഒന്നര പതിറ്റാണ്ടിന്റെ പഠനം: ലൂക്ക് ജെറം
Mail This Article
തിരുവനന്തപുരം∙ ശാസ്ത്ര മേഖലയിൽ നടക്കുന്ന ഗവേഷണ പ്രവർത്തനങ്ങളും വളർച്ചയും സാധാരണക്കാരിൽ എത്തിച്ചേരണമെന്നും അവർക്കുകൂടി മനസ്സിലാക്കാനാകണമെന്നുമുള്ള ബ്രിട്ടീഷ് സർക്കാരിന്റെ പ്രവർത്തനങ്ങളാണ് തന്നിലെ കലാകാരനെ രൂപപ്പെടുത്തിയതെന്നു ബ്രിട്ടീഷ് ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റ് ലൂക്ക് ജെറം. ശാസ്ത്രവും കലയും സമന്വയിപ്പിച്ചാണ് ഇതു വിജയം കണ്ടതെന്നു ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ നടന്ന സംവാദ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
കനകക്കുന്നിൽ ഒരുക്കിയ ‘മ്യൂസിയം ഓഫ് ദ് മൂൺ’ എന്ന കലാസൃഷ്ടിക്കു പുറകിൽ ഒന്നര പതിറ്റാണ്ടു കാലത്തെ പഠന ഗവേഷണ പ്രവർത്തനങ്ങൾ വേണ്ടി വന്നു. ശാസ്ത്രവും സാങ്കേതിക വിദ്യയുമാണ് ഇന്നു ലോകത്തെ നയിക്കുന്നത്. ഇവയ്ക്കൊപ്പം കലയ്ക്കും അനന്തമായ സാധ്യതകളാണുള്ളത്. മികച്ച കലാകാരന്മാരുള്ള ഇന്ത്യയ്ക്ക് ഈ മേഖലയിൽ മുന്നേറാനാകും. ശാസ്ത്രവും കലയും സമന്വയിപ്പിച്ച കരിക്കുലം ഉന്നത വിദ്യാഭ്യാസ മേഖലയിൽ രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ‘മ്യൂസിയം ഓഫ് ദ് മൂൺ’ ലോകത്ത് വിവിധയിടങ്ങളിൽ പ്രദർശിപ്പിച്ചതിന്റെ വിഡിയോ ചിത്രവും അദ്ദേഹം പങ്കുവച്ചു. ഇതുവരെ ചെയ്ത കലാസൃഷ്ടികളും കാണികൾക്കു പരിചയപ്പെടുത്തി.