നഗരൂർ ഗവ.പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ
ലാബ് പ്രവർത്തനം തുടങ്ങാൻ വൈകുന്നു
Mail This Article
നഗരൂർ∙ പഞ്ചായത്തിന്റെ അനാസ്ഥ, എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും നഗരൂർ ഗവ.പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലാബ് പ്രവർത്തനം അനന്തമായി വൈകുന്നു. കെട്ടിടം, ഉപകരണങ്ങൾ, ടെക്നിഷ്യൻ എല്ലാം റെഡി, എന്നാൽ വൈദ്യുതി ഇല്ലാത്തതിനാൽ ലാബിന്റെ പ്രവർത്തനം തുടങ്ങാൻ കഴിയുന്നില്ല. ലാബ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിട്ട് മാസങ്ങളായി. 5 ലക്ഷം രൂപ വിനിയോഗിച്ച് പഞ്ചായത്ത് ലാബ് ഉപകരണങ്ങളും വാങ്ങി. 6 മാസം മുൻപ് ടെക്നിഷ്യനെയും നിയമിച്ചു. എല്ലാ സൗകര്യങ്ങൾ ആയിട്ടും കെട്ടിടം വൈദ്യുതികരിക്കാൻ മാത്രം നടപടി ആയില്ല.
ആശുപത്രിയിലെ ലാബ് പ്രവർത്തിക്കാത്തതു കാരണം ഇവിടെ എത്തുന്ന രോഗികൾ സ്വകാര്യ ലാബുകളെ ആണ് ആശ്രയിക്കുന്നത്. ഒരു മണി വരെ മാത്രമാണ് ഒപി പ്രവർത്തിക്കുന്നത്. പരിശോധന ഫലം വാങ്ങി വരുമ്പോഴേക്കും ഡോക്ടർ ഡ്യൂട്ടി കഴിഞ്ഞ് പോയിരിക്കും. പരിശോധന ഫലം ഡോക്ടറെ കാണിക്കണമെങ്കിൽ പിറ്റേ ദിവസവും ആശുപത്രിയിൽ വരണം.
ജില്ല പഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിന്റെ കാലതാമസം ആണ് ലാബ് വൈദ്യുതികരണം വൈകുവാൻ കാരണമായി പഞ്ചായത്ത് അധികൃതർ പറയുന്നത്. സംസ്ഥാനത്തെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കുടുംബ ആരോഗ്യ കേന്ദ്രങ്ങളായി മാറി എങ്കിലും നഗരൂർ ഇപ്പോഴും പിഎച്ച്സി ആയിട്ടാണ് പ്രവർത്തിക്കുന്നത്. കുടുംബ ആരോഗ്യ കേന്ദ്രമായി മാറിയാൽ ഒപി സമയം രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെ ആകും.