ADVERTISEMENT

തിരുവനന്തപുരം ∙ ‘ഏയ് ചെല്ലം’ വിളികൾ സദസ്സിൽ നിന്നുയർന്നപ്പോൾ പ്രകാശ് രാജ് തിരികെ വിളിച്ചു പറഞ്ഞു,‘ഡാർലിങ് കേരളം’. ഏറെ ഹിറ്റായ ‘ഗില്ലി’യിലെ ഡയലോഗ് സദസ്സിൽ നിന്നുയർന്നപ്പോൾ പ്രകാശ് രാജിനും സന്തോഷം. രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കാൻ എഴുന്നേറ്റ പ്രകാശ് രാജിനെ വൻ കയ്യടിയോടെയാണ് കാണികൾ വരവേറ്റത്. അവതാരകയുടെ, തന്നെക്കുറിച്ചുള്ള വിശേഷണങ്ങൾ പൂർത്തിയാക്കാൻ അനുവദിക്കാതെ അദ്ദേഹം മൈക്ക് കയ്യിലെടുക്കുകയായിരുന്നു.

ദൈവത്തിന്റെ സ്വന്തം നാട് എന്ന പേര് ഉണ്ടായിട്ടും ദൈവങ്ങളെ രാഷ്ട്രീയത്തിൽ നിന്നു മാറ്റി നിർത്തുന്നതാണ് കേരളത്തിന്റെ പ്രത്യേകതയെന്ന് അദ്ദേഹം പറഞ്ഞു. ഈ നാട് മറ്റിടങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. വൈവിധ്യമാർന്ന അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളും ചേർന്നതാണ് രാജ്യം. പക്ഷേ സമകാലിക പരിതസ്ഥിതിയിൽ ജനങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നു. ഒരു വിഭാഗത്തെ മാറ്റി മനഃപൂർവം തന്നെ മാറ്റിനിർത്തിയിരിക്കുന്നു. അതിന്റെ ആശയക്കുഴപ്പം രാജ്യത്തു നിലനി‍ൽക്കുന്നുണ്ട്. 

പാർലമെന്റ് ആക്രമണം, മണിപ്പുർ വിഷയം എന്നിവ ആഴത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. പാർലമെന്റിൽ നടന്ന സംഭവത്തെപ്പറ്റി വിവിധ അഭിപ്രായങ്ങളാണ് ഉയരുന്നത്. പാർലമെന്റിന്റെ സുരക്ഷ എത്രത്തോളമുണ്ടെന്നും ചോദ്യങ്ങൾ ഉയരുന്നു. എന്തുകൊണ്ട് ഏതാനും യുവാക്കൾ ഇതിനു തയാറായി എന്നതിനെക്കുറിച്ചും വസ്തുതകൾ പുറത്തു വരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ വരാൻ എപ്പോഴും താൽപര്യമുണ്ട്. സംശുദ്ധ ആശയങ്ങൾക്ക് പ്രാധാന്യം നൽകുന്നവരാണ് കേരളത്തിലെ ഭരണകർത്താക്കൾ. ഇവിടെയുള്ള എഴുത്തുകാരെയും ചിന്തകരെയും കുറിച്ച് അഭിമാനമുണ്ട്.  ലോകസിനിമയുടെ നാനാവശങ്ങൾ യുവാക്കളിലേക്കെത്തിക്കുന്നതിൽ രാജ്യാന്തര ചലച്ചിത്ര മേള വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com