ADVERTISEMENT

തിരുവനന്തപുരം ∙ 28-ാം രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്കെ) മികച്ച ചിത്രത്തിനുള്ള സുവർണചകോരം ജാപ്പനീസ് ചിത്രം ‘ഈവിൾ ഡസ് നോട്ട് എക്സിസ്റ്റി’ന് ലഭിച്ചു. മികച്ച സംവിധായകനുള്ള രജതചകോരം ഉസ്ബെക്കിസ്ഥാൻ സംവിധായകൻ ഷോക്കിർ ഖോലിക്കോവ് സ്വന്തമാക്കി. ഫാസിൽ റസാഖ് സംവിധാനം ചെയ്ത മലയാള ചിത്രമായ ‘തടവ്’ ആണ് മേളയിലെ പ്രേക്ഷകപ്രീതി നേടിയ സിനിമ. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ‘ആട്ടം’ നേടി. 

മികച്ച സംവിധായകനുള്ള രജതചകോരവും മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ‘സൺഡേ’യുടെ സംവിധായകൻ ഷോക്കിർ കോലികോവിനാണ്. ഉസ്‌ബെക്കിസ്ഥാൻ സംവിധായകനായ ഷോക്കിറിന്റെ ആദ്യ ഫീച്ചർ ഫിലിമാണ് സൺഡേ. മികച്ച മത്സര ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം സ്പാനിഷ് സംവിധായകൻ ഫെലിപേ കാർമോണയുടെ ‘പ്രിസൺ ഇൻ ദി ആൻഡസി’നു ലഭിച്ചു. ‘ബി 32 മുതൽ 44’ വരെയുടെ സംവിധായിക ശ്രുതി ശരണ്യം മികച്ച മലയാള നവാഗത സംവിധായകനുമുള്ള ഫിപ്രസി പുരസ്‌കാരം സ്വന്തമാക്കി. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്എഫ്എസ്ഐ - കെ.ആർ മോഹനൻ പുരസ്‌കാരത്തിന് ഉത്തം കമാഠിയുടെ ‘കേർവാൾ’ തെരെഞ്ഞെടുക്കപ്പെട്ടു.

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച മലയാളം സംവിധായികയായി തിരഞ്ഞെടുക്കപ്പെട്ട ശ്രുതി ശരണ്യം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാറിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു.
തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച മലയാളം സംവിധായികയായി തിരഞ്ഞെടുക്കപ്പെട്ട ശ്രുതി ശരണ്യം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാറിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു.

ലിലിയാന വില്ലസെനർ, മിഗ്വെൽ ഹെർണാണ്ടസ്‌ , മാരിയോ മാർട്ടിൻ കോമ്പസ് എന്നിവർ ശബ്ദ രൂപകൽപന ചെയ്ത മെക്സിക്കൻ ചിത്രം ഓൾ ദ് സൈലൻസ്, സൗണ്ട് ഡിസൈനുള്ള പുരസ്കാരം നേടി. സിനിമാരംഗത്ത് സംവിധായകർക്കു നൽകുന്ന സമഗ്ര സംഭാവന കണക്കിലെടുത്തുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണനിൽ നിന്നു പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി ഏറ്റുവാങ്ങി. നടൻ പ്രകാശ് രാജ് മുഖ്യാതിഥിയായി പങ്കെടുത്തു.

വി.കെ.പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. ക്യൂബയുടെ ഇന്ത്യൻ സ്ഥാനപതി അലെഹന്ദ്രോ സിമാൻകാസ്, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ.കരുൺ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഡി.സുരേഷ്കുമാർ, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഡയറക്ടർ എൻ.മായ, ക്യുറേറ്റർ ഗോൾഡ സെല്ലം, ജൂറി അംഗങ്ങളായ റീത്ത അസവെദോ ഗോമസ്, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ഫെസ്റ്റിവൽ ഡപ്യൂട്ടി ഡയറക്ടർ എച്ച്.ഷാജി തുടങ്ങിയവർ  പ്രസംഗിച്ചു. കർണാട്ടിക്, ഫോക്, സിനിമാറ്റിക് മ്യൂസിക് എന്നിവ സമന്വയിച്ച ‘വിൻഡ് ഓഫ് റിഥം’ എന്ന സംഗീത പരിപാടി അരങ്ങേറി. തുടർന്ന് ‘ഈവിൾ ഡസ് നോട്ട് എക്സിസ്റ്റ്’ എന്ന ചലച്ചിത്രം പ്രദർശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com