പുതുവർഷത്തെ ആദ്യ സൂര്യോദയം കാണാൻ വിനോദസഞ്ചാരികൾ തടിച്ചുകൂടി;കന്യാകുമാരിയിൽ വൻതിരക്ക്
Mail This Article
കന്യാകുമാരി ∙ പുതുവർഷം ആഘോഷിക്കാൻ കന്യാകുമാരിയിൽ വിനോദസഞ്ചാരികളുടെ വൻതിരക്ക്. പുതുവർഷത്തെ ആദ്യ സൂര്യോദയം കാണാൻ പുലർച്ചെ മുതലേ കടൽത്തീരത്ത് വിനോദസഞ്ചാരികൾ തടിച്ചുകൂടി. എന്നാൽ, സാധാരണ രാവിലെ 6 മണിക്ക് ദൃശ്യമാകുന്ന സൂര്യോദയം ഇന്നലെ മേഘങ്ങൾക്കൊണ്ടു മറഞ്ഞു. രാവിലെ 7.30ന് മാത്രമാണ് സന്ദർശകർക്ക് സൂര്യനെ കാണാൻ കഴിഞ്ഞത്. കന്യാകുമാരി ജില്ലയിലെ ദേവാലയങ്ങളിൽ കഴിഞ്ഞ ദിവസം രാത്രി വൈകി പ്രത്യേക പ്രാർഥന നടന്നു. നാഗർകോവിൽ കോട്ടാർ സെന്റ് സേവ്യർ കത്തീഡ്രലിൽ ബിഷപ് നസ്രേൻ സുസൈയുടെ മുഖ്യകാർമികത്വത്തിൽ നടന്ന പ്രത്യേക പ്രാർഥനയിൽ ഒട്ടേറെ വിശ്വാസികൾ പങ്കെടുത്തു.
കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രം, ശുചീന്ദ്രം സ്ഥാണുമാലയസ്വാമി ക്ഷേത്രം, നാഗർകോവിൽ നാഗരാജക്ഷേത്രം, വേളിമല കുമാരകോവിൽ, മണ്ടയക്കാട് ഭഗവതി അമ്മൻ ക്ഷേത്രം, തിരുവട്ടാർ ആദികേശവപെരുമാൾ ക്ഷേത്രം, കന്യാകുമാരി തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രം എന്നിവിടങ്ങളിൽ ഇന്നലെ രാവിലെ മുതലേ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ജില്ലാ പൊലീസ് മേധാവി ഇ.സുന്ദരവദനത്തിന്റെ നിർദേശാനുസരണം ജില്ലയിൽ ആയിരത്തി അഞ്ഞൂറോളം പൊലീസുകാരെ വിന്യസിച്ചിരുന്നു.