വിഎസ് ഉജ്വല പോരാട്ടങ്ങളിലൂടെ ജീവിതം ഇതിഹാസമാക്കിയ വിപ്ലവകാരി: മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ ഉജ്വലമായ പോരാട്ടങ്ങളിലൂടെ സ്വന്തം ജീവിതം ഇതിഹാസമാക്കി മാറ്റിയ ധീരനായ വിപ്ലവകാരിയാണ് വി.എസ്.അച്യുതാനന്ദൻ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കർഷക തൊഴിലാളി യൂണിയന്റെ (കെഎസ്കെടിയു) മുഖമാസികയായ ‘കർഷക തൊഴിലാളി’ ഏർപ്പെടുത്തിയ പ്രഥമ കേരള പുരസ്കാരം (1 ലക്ഷം രൂപ) മാസികയുടെ ആദ്യ ചീഫ് എഡിറ്റർ കൂടിയായ വി.എസ്.അച്യുതാനന്ദന് സമർപ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സാമൂഹിക ജീവിതം മെച്ചപ്പെടുത്തുന്നതിനായി സ്വജീവിതം തന്നെ മാറ്റി വച്ച വിഎസിന്റെ കൈകളിൽ പ്രഥമ കേരള പുരസ്കാരം എത്തിച്ചേരുന്നതിൽ ഔചിത്യ ഭംഗിയുണ്ട്. പല മേഖലകളിലായി പ്രവർത്തിച്ചതിലൂടെ വിഎസ് നൽകിയ സംഭാവനകളുടെ ഫലമാണ് ഇന്നു കാണുന്ന ആധുനിക കേരളം. കർഷക തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾ നേരിട്ട് കണ്ട് കുട്ടനാട്ടിൽ ഉൾപ്പെടെ ഒട്ടേറെ സമരങ്ങൾ സംഘടിപ്പിക്കാൻ നേതൃത്വം നൽകിയ വിഎസ് ഈ അവാർഡിന് അർഹനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചടങ്ങിൽ സംബന്ധിക്കാതിരുന്ന വി.എസ്.അച്യുതാനന്ദന് വേണ്ടി മകൻ വി.എ.അരുൺകുമാർ അവാർഡ് മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.
കർഷക തൊഴിലാളി മാസിക ഏർപ്പെടുത്തിയ കേരള സാഹിത്യ പുരസ്കാരങ്ങൾ (40,001 രൂപ) സുരേഷ് പെരിശേരി (കഥ), ശ്രീജിത്ത് അരിയല്ലൂർ(കവിത), കെ.രാജേന്ദ്രൻ(പ്രബന്ധം) എന്നിവർ ഏറ്റുവാങ്ങി. പ്രോത്സാഹന അവാർഡുകൾ ഡോ.എ.വി.സത്യേഷ്കുമാർ (കഥ), ശ്രീദേവി.കെ.ലാൽ (കവിത), നീലിമ വാസൻ (പ്രബന്ധം) എന്നിവർക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയും കർഷക തൊഴിലാളി മാസിക ചീഫ് എഡിറ്ററുമായ എം.വി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, വി.ജോയി എംഎൽഎ, കർഷക തൊഴിലാളി മാസിക മാനേജർ ആനാവൂർ നാഗപ്പൻ, കെഎസ്കെടിയു ജനറൽ സെക്രട്ടറി എൻ.ചന്ദ്രൻ, പ്രസിഡന്റ് എൻ.ആർ.ബാലൻ, മേയർ ആര്യാ രാജേന്ദ്രൻ, കേരള സാഹിത്യ പുരസ്കാര ജൂറി ചെയർമാന്മാരായ പ്രഭാവർമ, അശോകൻ ചരുവിൽ, പ്രഫ.വി.കാർത്തികേയൻ നായർ, ജൂറി അംഗങ്ങളായ വിജയലക്ഷ്മി, ആർ.രാജശ്രീ, ആർ.പാർവതി ദേവി, കർഷക തൊഴിലാളി മാസിക എഡിറ്റർ പ്രീജിത് രാജ്, സംഘാടക സമിതി ജനറൽ കൺവീനർ കെ.ശശാങ്കൻ എന്നിവർ പ്രസംഗിച്ചു.