ADVERTISEMENT

ചിറയിൻകീഴ് ∙ തീരദേശ പാതകളെ ബന്ധിപ്പിച്ചു ഗതാഗതം സുഗമമാക്കാൻ വർഷങ്ങൾക്കു മുൻപു നിർമിച്ച അഴൂർ കുഴിയം–പെരുങ്ങുഴി ഏറത്തു മാടൻനട കായലോര തീരദേശ റോഡ് തകർന്നടിഞ്ഞു ഗതാഗതം അസാധ്യമായ നിലയിൽ. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയിൽപെടുത്തി നിർമിച്ച പാതയുടെ ഇന്നത്തെ അവസ്ഥ ഏറെ ദയനീയമാണ്. പെരുങ്ങുഴി റെയിൽവേ ഗേറ്റ് ഇടയ്ക്കിടെ പണിമുടക്കുമ്പോൾ വലിയൊരു പ്രദേശത്തെ ജനങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഏക ഗതാഗത മാർഗമാണു അധികൃതരുടെ തുടർച്ചയായ അനാസ്ഥയിൽ കുരുങ്ങി നാട്ടുകാർക്കു ദുരിത യാത്രയൊരുക്കുന്നത്.

പെരുങ്ങുഴി ആറാട്ടുകടവു മുതൽ അഴൂർ കുഴിയം കയർ സഹകരണസംഘം വരെയുള്ള പാത നിലവിൽ ടാർ ചെയ്തു ഗതാഗത യോഗ്യമാക്കിയെങ്കിലും ഏറത്തുമാടൻനട–അഴൂർ ക്ഷേത്രം വരെയുള്ള പാതയുടെ സ്ഥിതി തീർത്തും പരിതാപകരമായ നിലയിലാണ്. കായലോര പ്രദേശമായതിനാൽ ചെമ്മൺ നിറച്ചാണു വർഷങ്ങൾക്കു മുൻപു പാതയുടെ നിർമാണം സാധ്യമാക്കിയത്. റോഡ് വികസനം മുന്നിൽക്കണ്ടു 8മീറ്റർ വീതിയിൽ നിർമാണം നടത്തിയ പാതയിൽ കാടുംപടർപ്പും വളർന്ന നിലയിലാണ്. പെരുങ്ങുഴി ആറാട്ടുകടവ്, കുഴിയം, ചല്ലിമുക്ക്, പ്ലാവിന്റെമൂട് എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക ആശ്രയം കൂടിയാണ് ഈ റോഡ്.

അഴൂർ ക്ഷേത്രത്തിനു സമീപം വന്നുചേരുന്ന പാതയിൽ നിന്നു അഴൂർ റെയിൽവേ ഗേറ്റു വഴി ചിറയിൻകീഴിലേക്കും അഴൂർപാലം വഴി പെരുമാതുറ ഭാഗത്തേക്കും എളുപ്പത്തിൽ യാത്രാ സൗകര്യമൊരുക്കുന്ന പാതയിൽ മുരുക്കുംപുഴ കടവ്–പെരുങ്ങുഴി തീരദേശ റോഡ് യാഥാർഥ്യമാകുന്നതോടെ ഗതാഗത പ്രാധാന്യവും കൈവരും. അടൂർ പ്രകാശ് എംപി, വി.ശശി എംഎൽഎ എന്നിവരുടെ ഇടപെടലുകളുണ്ടാവണമെന്നാണു നാട്ടുകാർ ആവശ്യമുയർത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com