ADVERTISEMENT

തിരുവനന്തപുരം ∙ കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന അന്വേഷണത്തിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കരുവന്നൂർ ബാങ്കിന്റെ പേര് മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചില്ല. എന്നാൽ, ബാങ്കിന്റെ പേരു പറഞ്ഞായിരുന്നു മന്ത്രി വി.എൻ.വാസവന്റെ പ്രസംഗം. 

കേന്ദ്ര ഏജൻസികളുടെ ഇടപെടൽ രാജ്യം നേരിടുന്ന ദുരവസ്ഥയാണെന്നും സംസ്ഥാനത്തിനു പുറത്തുള്ള ഏജൻസികൾ ഇവിടെ ഇടപെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.  ഒരു സ്ഥാപനത്തിൽ തീർത്തും നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടന്നു. കർക്കശ നടപടികളുമായി വകുപ്പും സർക്കാർ ഏജൻസികളും മുന്നോട്ടു പോയി. കേന്ദ്ര ഏജൻസികൾ വന്ന് എല്ലാ പ്രതികളെയും രക്ഷപ്പെടുത്താനാണു ശ്രമിച്ചത് – മുഖ്യമന്ത്രി പറഞ്ഞു. 

ഒരു ബാങ്കിലും നടക്കാൻ പാടില്ലാത്ത രൂപത്തിലുള്ള അനഭിലഷണീയ പ്രവണതകളാണ് കരുവന്നൂർ ബാങ്കിൽ ഉണ്ടായതെന്ന് അധ്യക്ഷനായിരുന്ന മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.  കുറ്റക്കാരായ 7 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. 106 കോടി രൂപ നിക്ഷേപകർക്കു മടക്കി നൽകി. ബാക്കിയുള്ളത് നൽകാനുള്ള നടപടി സ്വീകരിച്ചു വരികയാണ്.

2011ൽ ആരംഭിച്ച തെറ്റുകൾ ഇപ്പോഴാണ് പിടികൂടാൻ കഴിഞ്ഞതെന്നും മന്ത്രി പറ‍ഞ്ഞു. സഹകരണ മേഖലയുടെ നിയന്ത്രണം പൂർണമായും സംഘപരിവാർ ആധിപത്യത്തിലാക്കാനും കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാനുമുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ചെറുക്കണമെന്ന് സഹകരണ കോൺഗ്രസ്, പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com