ADVERTISEMENT

വിതുര ∙ ചായം ക്ഷേത്ര സന്നിധിയിൽ പൊങ്കാല അർപ്പിച്ചു വിനോദ സഞ്ചാരികളായ ബ്രിട്ടിഷ് വനിതകളും. യുകെയിൽ നിന്നും കേരള സന്ദർശനത്തിന് ഇക്കഴിഞ്ഞ 15ന് എത്തിയ സാമൂഹിക പ്രവർത്തകർ കൂടിയായ അമന്റയും സാലിയുമാണു ചായത്തമ്മയുടെ നടയിൽ പൊങ്കാല അർപ്പിച്ചത്.  15നു കൊച്ചിയിലെത്തിയ അമന്റയും സാലിയും രണ്ടു ദിവസം മുൻപാണു തിരുവനന്തപുരത്തെത്തിയത്. പൊന്മുടിയിലും കല്ലാറിലും സന്ദർശനം നടത്തിയ ഇരുവരും വിതുര രോഹിണി ഹോട്ടലിൽ ആയിരുന്നു ആദ്യം താമസിച്ചത്. പിന്നീട് ചായം സ്വദേശിയും ക്ഷേത്ര ട്രസ്റ്റ് വൈസ് പ്രസിഡന്റ് ജി.ഗിരീശൻ നായരുടെ ഉടമസ്ഥതയിലുള്ള ചായത്തെ വീട്ടിൽ താമസം തുടങ്ങിയത്. 

ഇരുവരും താമസത്തിന് എത്തുമ്പോൾ തന്നെ ചായം ഉത്സവ ലഹരിയിൽ ആയിരുന്നു. തുടർന്നു ഗിരീശൻ നായരോടും കുടുംബത്തോടും ക്ഷേത്രത്തെ കുറിച്ചും ഉത്സവത്തെ കുറിച്ചും ചോദിച്ചറിഞ്ഞു. ക്ഷേത്രത്തിലെ പൊങ്കാലയുടെ മാഹാത്മ്യത്തെ കുറിച്ചു തിരിച്ചറിഞ്ഞ അമന്റയും സാലിയും പൊങ്കാല ഇടണമെന്ന ആഗ്രഹം അറിയിക്കുകയായിരുന്നു.  തുടർന്നാണു ചായം ദേവിയുടെ നടയിൽ കടൽ കടന്നെത്തിയ വനിതകളുടെ പൊങ്കാല നൈവേദ്യം തിളച്ചു പൊന്തിയത്. ഇന്ത്യൻ സംസ്കാരത്തോടും ആചാരങ്ങളോടും വലിയ താൽപര്യമാണെന്നും അതാണ് ഇന്ത്യയിലേക്കു വന്നതിനു പിന്നിലെ കാരണമെന്നും അമന്റയും സാലിയും ‘മനോരമ’യോടു പറഞ്ഞു. കോവളവും വിഴി‍ഞ്ഞവും ആഴിമലയും സന്ദർശിച്ച ശേഷം കേരളത്തിൽ നിന്നും മടങ്ങാനാണ് ഇരുവരുടെയും തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com