ചർച്ച പൂർത്തിയായില്ലെന്ന് ലീഗ്; യുഡിഎഫ് സീറ്റ് വിഭജനം 14ന്
Mail This Article
തിരുവനന്തപുരം∙ പാർട്ടി തല ചർച്ച പൂർത്തിയായില്ലെന്നു മുസ്‍ലിം ലീഗ് അറിയിച്ചതോടെ ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള യുഡിഎഫ് സീറ്റ് വിഭജന പ്രഖ്യാപനം നീട്ടിവച്ചു.14ന് ചേരുന്ന യുഡിഎഫ് യോഗം തീരുമാനം അന്തിമമാക്കും. ലീഗ് മൂന്നാമതൊരു സീറ്റ് ചോദിക്കുകയും തങ്ങളുടെ സിറ്റിങ് സീറ്റുകളിൽ ഒന്ന് വിട്ടു കൊടുക്കുന്നതിലെ പ്രയാസം കോൺഗ്രസ് നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു. സീറ്റ് അർഹതപ്പെട്ടതാണെന്ന് അതിനു ശേഷവും ലീഗ് പരസ്യമായി പറഞ്ഞ സാഹചര്യത്തിലാണ് ഇന്നലെ യുഡിഎഫ് ചേർന്നത്.
മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വിദേശത്ത് ആയിരുന്നതിനാൽ കോൺഗ്രസിന്റെ നിലപാടിന്റെ അടിസ്ഥാനത്തിലുള്ള ചർച്ച പാർട്ടിക്കുള്ളിൽ നടന്നില്ലെന്ന് യോഗത്തെ ലീഗ് നേതൃത്വം അറിയിച്ചു. എങ്കിൽ അതിനു ശേഷം സീറ്റ് ധാരണ അന്തിമമാക്കാമെന്ന് കോൺഗ്രസും മറുപടി നൽകി. മറ്റു ചർച്ചകളൊന്നും ഉണ്ടായില്ല. ലീഗിനെ അനുനയിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് കോൺഗ്രസിന് . ആർഎസ്പിക്ക് കൊല്ലവും കേരള കോൺഗ്രസിന്(ജോസഫ്) കോട്ടയവും നൽകാൻ ധാരണയായെങ്കിലും 14 ലെ യോഗത്തിനു ശേഷമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ. കോട്ടയത്തെ സ്ഥാനാർഥിയെ നിശ്ചയിക്കാൻ പാർട്ടി ചെയർമാൻ പി.ജെ.ജോസഫിനെ കേരള കോൺഗ്രസ് ഉന്നതാധികാരസമിതി യോഗം ചുമതലപ്പെടുത്തി. 14ന് സീറ്റ് വിഭജന ചർച്ച പൂർത്തിയായശേഷം പാർലമെന്റ് അടിസ്ഥാനത്തിലുള്ള കേരള കോൺഗ്രസ് നേതൃയോഗം ചേരും.