ADVERTISEMENT

കാര്യവട്ടം ∙ നിർമിത ബുദ്ധിക്ക് (എഐ) പുതിയതൊന്നും കണ്ടെത്താൻ കഴിയില്ലെന്ന് നൊബേൽ സമ്മാന ജേതാവായ രസതന്ത്ര ഗവേഷകൻ പ്രഫ. മോർട്ടൻ പി.മെൽഡൽ. എന്നാൽ, ജനറേറ്റീവ് എഐക്ക് പുതിയ കണ്ടെത്തൽ അസാധ്യമല്ലെന്നു ഗവേഷകയും സംരംഭകയുമായ ഭാര്യ ഡോ.ഫീഡ്രിയ. എന്നാൽ, ജാഗ്രതയോടെ ഉപയോഗിച്ചില്ലെങ്കിൽ എഐ വലിയ അപകടകരമാണെന്ന കാര്യത്തിൽ ഇരുവരും ഒന്നിച്ചു. കാര്യവട്ടത്ത് കേരള സർവകലാശാലയും ഉന്നത വിദ്യാഭ്യാസ കൗൺസിലും ചേർന്നു സംഘടിപ്പിച്ച പ്രഭാഷണത്തിനു ശേഷമുള്ള സംവാദത്തിലാണ് രസകരമായ ചർച്ചയുണ്ടായത്. എഐ വളരെ പ്രയോജനകരമാണെങ്കിലും മനുഷ്യന്റെ മസ്തിഷ്കം ചിന്തിക്കുന്നതുപോലെ കംപ്യൂട്ടറിന് ഒരിക്കലും ചിന്തിക്കാൻ കഴിയില്ലെന്നായിരുന്നു പ്രഫ.മോർട്ടൻ പി.മെൽഡലിന്റെ അഭിപ്രായം. 

‘‘മസ്തിഷ്കം പ്രവർത്തിക്കുന്നതു ജനിതകപരവും ജീവശാസ്ത്രപരവുമായ പല ഘടകങ്ങളെ കോർത്തിണക്കിയാണ്. അതുപോലെ ഒരു കംപ്യൂട്ടറിന് ഒരിക്കലും ചിന്തിക്കാൻ കഴിയില്ല. നിങ്ങൾ മുൻപു പഠിപ്പിച്ചത് എന്താണോ അതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് എഐ പ്രവർത്തിക്കുക. അതിനാൽ എഐയിൽ സർഗാത്മകത (ക്രിയേറ്റിവിറ്റി) ഇല്ല. മനുഷ്യ മസ്തിഷ്കത്തിന് അവലോകനം ചെയ്യാനാകാത്തത്ര വലിയ ഡേറ്റ വിലയിരുത്താനും അവലോകനം ചെയ്യാനും പാറ്റേണുകൾ കണ്ടെത്താനും എഐക്കു കഴിയും. പക്ഷേ, നൽകിയ ഡേറ്റകൾക്കു പുറത്ത് പുതിയതായി എന്തെങ്കിലുമൊന്നു കണ്ടെത്താൻ എഐയ്ക്കു കഴിയില്ല’’– പ്രഫ.മെൽഡൽ പറഞ്ഞു.

പൊതുവേ ഈ അഭിപ്രായത്തോടു യോജിപ്പാണെങ്കിലും ചില കാര്യങ്ങളിൽ വിയോജിപ്പുണ്ടെന്നു ഡോ.ഫീഡ്രിയ പറഞ്ഞു. ‘‘ജനറേറ്റീവ് എഐ ഉപയോഗിച്ച് പുതിയ കണ്ടുപിടിത്തങ്ങൾ നടത്താൻ കഴിയും. അതിനു നൽകിയ ഡേറ്റയ്ക്കു പുറത്തുള്ള കണ്ടെത്തലുകൾ നടത്താനും സാധിക്കും. പക്ഷേ, അത് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നതിൽ നാം കൂടുതൽ ജാഗ്രത കാണിക്കണം’’–ഫീഡ്രിയ പറഞ്ഞു. പ്രതിരോധ മേഖലയിൽ ഉൾപ്പെടെ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ വലിയ ദുരന്തം സൃഷ്ടിക്കാൻ എഐയ്ക്കു കഴിയുമെന്നായിരുന്നു പ്രഫ.മെൽഡലിന്റെ കൂട്ടിച്ചേർക്കൽ. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, കെമിസ്ട്രി വിഭാഗം മേധാവി ഡോ.സി.വി.സുനീഷ്, ഡോ.സോണി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

എഴുത്തും വായനയും പോലെ ചെറുപ്പത്തിലേ രസതന്ത്രം പകരണം: പ്രഫ. മെൽഡൽ
തോന്നയ്ക്കൽ ∙ ഹൈസ്കൂളിൽ എത്തുമ്പോഴല്ല, എഴുത്തും വായനയും പോലെ കുട്ടികൾക്ക് അടിസ്ഥാനമായി പകർന്നു കൊടുക്കേണ്ടതാണ് കെമിസ്ട്രിയിലുള്ള അറിവെന്ന് നൊബേൽ സമ്മാന ജേതാവ് പ്രഫ.മോർട്ടൻ പി.മെൽഡൽ. വിരസമായ ഫോർമുലകൾ കൊണ്ടല്ല, ടെഡി ബെയറിനെ പോലെയുള്ള തന്മാത്രകളെക്കുറിച്ച് എന്ന പോലെ ദൃശ്യങ്ങളിലൂടെയാണ് അവർക്കു പറഞ്ഞു കൊടുക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

‘‘എന്റെ മുത്തച്ഛന്റെ പാടത്തു കളിക്കുമ്പോഴാണ് എനിക്കു ശാസ്ത്രത്തിൽ കൗതുകമുണ്ടായത്. പ്രകൃതി എങ്ങനെയാണ് ഈ ജീവജാലങ്ങളെ തമ്മിൽ സൗഹാർദത്തോടെ ബന്ധിച്ചിരിക്കുന്നത്, മനുഷ്യന് എന്തുകൊണ്ട് അതുമായി നന്നായി ഇഴുകിച്ചേരാൻ കഴിയുന്നില്ല എന്നൊക്കെ ചിന്തിച്ച എനിക്ക് അതൊക്കെ വിശദീകരിക്കാൻ സാധിച്ചത് കെമിസ്ട്രിയിലൂടെയാണ്. പ്രകൃതിയിലെ എല്ലാ ആശയ വിനിമയങ്ങൾ സാധ്യമാക്കുന്നതും അതിനെ ഇങ്ങനെ നിലനിർത്തുന്നതും രസതന്ത്രമാണ്. നമുക്കു ക്ഷീണമുണ്ടാകുന്നതും വിശക്കുന്നതും വേദനിക്കുന്നതും ഓക്സിടോസിൻ ഉൽപാദിപ്പിക്കപ്പെടുമ്പോൾ അനുകമ്പയുണ്ടാകുന്നതുമെല്ലാം രസതന്ത്രവുമായി ബന്ധപ്പെട്ടതാണ്. നമ്മുടെ ചുറ്റുമുള്ള മാനസികമായ പ്രശ്നങ്ങൾ പോലും രാസപ്രവർത്തനങ്ങളുടെ ഫലമാണ്’’– പ്രഫ.മോർട്ടൻ പറഞ്ഞു.

‘‘കുട്ടികൾക്കു വളരെ വേഗം കാര്യങ്ങൾ പഠിച്ചെടുക്കാൻ കഴിയും. കുഞ്ഞുങ്ങൾ ജനിച്ച് രണ്ടു വർഷം കൊണ്ടു തന്നെ കേൾവിയിലൂടെ അവർ മാതൃഭാഷ വളരെ വ്യക്തമായി സംസാരിക്കാൻ പഠിക്കും.  പക്ഷേ, മറ്റൊരു നാട്ടിൽ നിന്നെത്തിയ എനിക്ക് എത്ര കാലമെടുത്താലും നിങ്ങളുടെ ഭാഷ പഠിക്കാൻ കഴിയണമെന്നില്ല. അതുപോലെയാണ് കെമിസ്ട്രിയും. മാറുന്ന കാലത്തിനനുസരിച്ച് മരുന്നു നിർമാണം, ഊർജം, ഭക്ഷണം, ടെക്സ്റ്റൈൽസ് തുടങ്ങിയ മേഖലകളിലെ ആവശ്യകതയിൽ വ്യത്യാസമുണ്ടാകും. അതനുസരിച്ചു മാറ്റം വരുത്താൻ കെമിസ്ട്രിക്കു കഴിയും. കുട്ടികൾക്കു മുന്നിലെ സാധ്യതകൾ വലുതാണ്’’– പ്രഫ.മോർട്ടൻ പറഞ്ഞു. 2022 ൽ ക്ലിക്ക് കെമിസ്ട്രിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കാണ് പ്രഫ.മോർട്ടന് നൊബേൽ സമ്മാനം ലഭിച്ചത്. തോന്നയ്ക്കലിൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ (ജിഎസ്എഫ്കെ) ഭാഗമായി നടത്തിയ പ്രഭാഷണത്തിനിടയിൽ അദ്ദേഹം സമ്മാനമായി ലഭിച്ച നൊബേൽ മെഡൽ ഉയർത്തിക്കാട്ടിയപ്പോൾ സദസ്സിൽ കരഘോഷമുയർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com