ADVERTISEMENT

തിരുവനന്തപുരം∙നഗര പരിധിയിലെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിൽ ഉൽപാദിപ്പിക്കപ്പെടുന്ന ജൈവമാലിന്യം വിവിധ പഞ്ചായത്തുകളിലെ പന്നി ഫാമുകളിലേക്ക് കൊണ്ടുപോകാൻ കോർപറേഷൻ അനുമതി. ഇതിൽ പല ഫാമുകളും അംഗീകാരം പോലുമില്ലാത്തതാണ്. നഗരം വൃത്തിയായി സൂക്ഷിക്കാൻ മാലിന്യം പഞ്ചായത്തുകളിലേക്ക് കൊണ്ടുപോകുന്നതിന് എതിരെയും പരാതികൾ ഉയർന്നിട്ടുണ്ട്.

കാട്ടാക്കട, പൂവച്ചൽ, വെള്ളറട പഞ്ചായത്തുകളിലെ ചില ഫാമുകൾക്ക് മാലിന്യം കൊണ്ടുപോകാൻ അനുവാദം നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസോ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിരാക്ഷേപ പത്രമോ ഇല്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇതെന്നാണ് ആരോപണം. 3 പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന ആര്യങ്കോട് ശുദ്ധ ജല പദ്ധതി പ്രദേശത്ത് മാലിന്യം തള്ളുന്നതായി ജല അതോറിറ്റി പരാതിപ്പെട്ട ഏജൻസിക്കും മാലിന്യം ശേഖരിക്കാൻ അനുമതി കൊടുത്തിട്ടുണ്ട്.

ജൈവ മാലിന്യം ശേഖരിക്കാൻ 2022 മേയ് 31 ന് കോർപറേഷൻ ടെൻഡർ ക്ഷണിച്ചിരുന്നു. പങ്കെടുത്ത 53 ഏജൻസികളിൽ 24 പന്നി ഫാമുകളും 5 സ്വകാര്യ ഏജൻസികളും യോഗ്യരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ടെൻഡർ ഉറപ്പിച്ചത്. ഫിനാൻഷ്യൽ ബിഡിൽ ഉയർന്ന തുക ക്വോട്ട് ചെയ്തതു പരിഗണിച്ച് 91 വാർഡുകളിൽ നിന്ന് മാലിന്യം നീക്കാൻ കോർപറേഷൻ അനുമതി നൽകിയിരിക്കുകയാണ്. അടച്ചുപൂട്ടാൻ കാട്ടാക്കട പഞ്ചായത്ത് നോട്ടിസ് നൽകിയ സ്ഥാപനത്തിനും കോർപറേഷൻ മാലിന്യം നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

ആര്യങ്കോട് മൂന്നാറ്റുമുക്കിൽ പ്രവർത്തിക്കുന്ന ഫാമിൽ നിന്നുള്ള മാലിന്യം നെയ്യാർ ശുദ്ധജല സംഭരണി മലിനമാക്കുന്നുവെന്നും അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് നെയ്യാറ്റിൻകര വാട്ടർ സപ്ലൈഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കത്തു നൽകിയ ഫാമും പട്ടികയിലുണ്ട്. കേരളത്തിൽ നിന്നുള്ള മാലിന്യനീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് തമിഴ്നാട് ചീഫ് സെക്രട്ടറി അയച്ച കത്തും കോർപറേഷൻ അവഗണിച്ചു. തമിഴ്നാട്ടിലെ അരുമന, തോവാള, കുലശേഖരം, തക്കല തുടങ്ങിയ സ്ഥലങ്ങളിലെ ഫാമുകൾക്കും മാലിന്യം കൈമാറാനാണ് തീരുമാനം.

കോർപറേഷന് നയം മാറ്റമോ?
മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കണമെന്ന കോർപറേഷന്റെ നയത്തിന് വിരുദ്ധമാണ് ജൈവ മാലിന്യം പന്നി ഫാമുകൾക്ക് കൈമാറാനുള്ള തീരുമാനമെന്ന് ആരോപണം. അടുക്കള മാലിന്യ സംസ്കരണത്തിന് കിച്ചൺ ബിന്നുകളും പൊതു മാലിന്യം സംസ്കരിക്കാൻ എയ്റോബിക് ബിന്നുകളും സ്ഥാപിച്ച് ഉറവിടത്തിൽ തന്നെ മാലിന്യം സംസ്കരിക്കണമെന്നാണ് നയമെന്നാണ് കോർപറേഷന്റെ വാദം. മാനദണ്ഡങ്ങൾ പാലിക്കാതെ നഗരത്തിലെ മുഴുവൻ മാലിന്യവും വിളപ്പിൽശാലയിലേക്ക് കയറ്റി അയച്ചതു കാരണമുണ്ടായ ജനകീയ പ്രക്ഷോഭത്തെ തുടർന്നാണ് വിളപ്പിൽശാല മാലിന്യ സംസ്കരണ പ്ലാന്റ് പൂട്ടേണ്ടി വന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com