ADVERTISEMENT

തിരുവനന്തപുരം ∙ നഗരത്തിൽ മൂന്നിടങ്ങളിൽ പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങിയതോടെ ജനം ദുരിതത്തിലായി. അമ്പലമുക്ക്, പേട്ട ആനയറ പാലത്തിന് സമീപം, ചാക്ക ഐടിഐയ്ക്കു സമീപം എന്നിവിടങ്ങളിലാണ് പൈപ്പ് പൊട്ടിയത്. അമ്പലമുക്കിലെ പൈപ്പ് പൊട്ടലിൽ ലീറ്ററിനു കണക്കിനു വെള്ളം റോഡിലൂടെ ഒഴുകി പോയി. റോഡിൽ പലയിടത്തും ഗർത്തവും രൂപപ്പെട്ടു. ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാൻ ഇന്നലെ രാത്രി വൈകിയാണ് അമ്പലമുക്കിൽ ജലഅതോറിറ്റി അറ്റകുറ്റപ്പണി ആരംഭിച്ചത്. മിനിയാന്ന് അർധരാത്രിയാണ് അമ്പലമുക്ക് – സാന്ത്വന ജംക്‌ഷൻ റോഡിൽ പൈപ്പ് പൊട്ടിയത്. ആദ്യം ചെറിയ തോതിൽ തുടങ്ങിയ ചോർച്ച ഇന്നലെ രാവിലെയോടെ കുത്തിയൊഴുകുന്ന നിലയിലായി. 

എന്നിട്ടും പൈപ്പ് വാൽവ് അടച്ച് വെള്ളം ഒഴുകി പോകുന്നത് തടയാൻ അധികൃതർ തയാറായില്ല. ചോർച്ച കണ്ടതോടെ ഒട്ടേറെ പേർ കവടിയാർ ജലഅതോറിറ്റിയിൽ വിവരം അറിയിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്നു ആക്ഷേപം ഉയർന്നിട്ടുണ്ട്. വൈകിട്ടോടെയാണ് വാൽവ് ഭാഗികമായി അടച്ചത്. പിന്നീടും വെള്ളം റോഡിലൂടെ ഒഴുകി. പകൽ അറ്റകുറ്റപ്പണി നടത്തിയാൽ തിരക്കേറിയ അമ്പലമുക്ക് റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്നതിനാലാണ് രാത്രി പണി  ആരംഭിച്ചതെന്നു ജലഅതോറിറ്റി അധികൃതർ അറിയിച്ചു. അപ്രതീക്ഷിതമായി പൈപ്പ് പൊട്ടിയതോടെ ജനങ്ങൾ കുടിക്കാനും കുളിക്കാനും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനും വെള്ളമില്ലാതെ നെട്ടോട്ടമോടി. ഓഫിസുകളിൽ പോകേണ്ടവരും വിദ്യാർഥികളും ഏറെ ബുദ്ധിമുട്ടി. 

രണ്ട് പൈപ്പ് ലൈനുകളാണ് അമ്പലമുക്ക് റോഡ് വഴി കടന്നുപോകുന്നത്. ഒന്ന് മൺവിളയിലേക്കും മറ്റൊന്ന് കേശവദാസപുരം ഭാഗത്തേക്കും. 900 എംഎം പൈപ്പാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. 400 എംഎം പ്രിമോ പൈപ്പും ചിലയിടങ്ങളിലുണ്ട്. പൈപ്പുകൾക്ക് 40 വർഷത്തോളം പഴക്കം വരും.  രാത്രി അറ്റകുറ്റപ്പണി തുടങ്ങിയെങ്കിലും ഏത് ലെയ്നിലാണ് പൊട്ടലെന്നു  കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാലപ്പഴക്കവും ഭാരവണ്ടികൾ കടന്നു പോയപ്പോഴുണ്ടായ സമ്മർദ്ദവുമാണ് പൈപ്പ് പൊട്ടാൻ കാരണമെന്നാണ് ജല അതോറിറ്റി അധികൃതർ പറയുന്നു. ഒരു വർഷം ഇതേ സ്ഥലത്ത് പൈപ്പ് പൊട്ടിയിരുന്നു. പൈപ്പ് പൊട്ടിയതിനെത്തുടർന്ന് അമ്പലമുക്ക്, കേശവദാസപുരം, നാലാഞ്ചിറ, പരുത്തിപ്പാറ, പാറോട്ടുകോണം, ഇടവക്കോട്, ഉള്ളൂർ, ശ്രീകാര്യം, പ്രശാന്ത്നഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ഞാണ്ടൂർക്കോണം, പുലയനാർക്കോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ, അരശുമ്മൂട്, പള്ളിത്തുറ, മേനംകുളം, കഴക്കൂട്ടം, സിആർപിഎഫ്, ടെക്നോപാർക്ക്, കാര്യവട്ടം, ആക്കുളം, തൃപ്പാദപുരം, കിൻഫ്ര, പാങ്ങപ്പാറ, പോങ്ങുംമൂട്, പൗഡിക്കോണം, കരിയം എന്നിവിടങ്ങളിൽ ജലവിതരണം പൂർണമായും മുടങ്ങി. അറ്റകുറ്റപ്പണി പൂർത്തിയാക്കി ഇന്ന് വൈകിട്ട് ആറോട് പമ്പിങ് പുനരരാംഭിക്കുമെന്നു ജലഅതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. 

ചാക്കയിൽ ഐടിഐക്കു സമീപത്ത് കെഎസ്ഇബിയുടെ നിർമാണ പ്രവർത്തനങ്ങൾക്കിടെ ഡ്രില്ലിങ് മെഷിൻ തട്ടിയാണ് പൈപ്പ് പൊട്ടിയത്. 400 എംഎം പ്രിമോ പൈപ്പാണ് പൊട്ടിയത്. ഇന്നലെ അറ്റകുറ്റപ്പണി തുടങ്ങിയെങ്കിലും ജലവിതരണം ഇന്ന് ഉച്ചയോടെ മാത്രമേ പുനഃസ്ഥാപിക്കാനാകൂവെന്നാണ് ജലഅതോറിറ്റി അധികൃതർ നൽകുന്ന സൂചന. പഴയൊരു കൽക്കെട്ടിനോട് ചേർന്നാണ് പൈപ്പ് ലൈൻ സ്ഥിതി ചെയ്യുന്നതെന്നതിനാൽ അറ്റകുറ്റപ്പണി ശ്രമകരമാണ്. പൈപ്പ് പൊട്ടിയതിനെത്തുടർന്ന് പേട്ട, ചാക്ക, പാൽകുളങ്ങര, വെട്ടുകാട്, ശംഖുംമുഖം പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങി. ലോറിയിൽ നിന്ന് നിർമാണ സാധനങ്ങൾ ഇറക്കുന്നതിനിടെയാണ് പേട്ടയിൽ നിന്ന് ആനയറയിലേക്ക് പോകുന്ന പാലത്തിന് സമീപത്ത് പൈപ്പ് പൊട്ടിയത്. നിർമാണ സാധനങ്ങളുമായെത്തിയ ലോറിയിയുടെ ഭാരം കാരണമുണ്ടായ സമ്മർദ്ദത്താലാണ് പൈപ്പ് പൊട്ടിയത്. ഇതേത്തുടർന്ന് മൂന്നാംമനയ്ക്കൽ, കല്ലുംമൂട് ഭാഗങ്ങളിൽ ജലവിതരണം തടസ്സപ്പെട്ടു. വൈകിട്ടോടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ജലവിതരണം തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com