ചാക്ക കരിക്കകം പാർവതി പുത്തനാർ വീണ്ടും മാലിന്യക്കൂമ്പാരമായി
Mail This Article
തിരുവനന്തപുരം ∙ ചാക്ക കരിക്കകം പാർവതി പുത്തനാർ വീണ്ടും മാലിന്യക്കൂമ്പാരമായി. നഗരത്തിലെ പ്രധാന സോത്രസായ മാലിന്യം കുന്നുകൂടിയതോടെ ഒഴുക്ക് നിലച്ചു. കൊതുകും ഈച്ചയും ദുർഗന്ധവുമായി പരിസരവാസികൾ മുഴുവൻ ഇരട്ടിദുരിതത്തിലായി. നവീകരണത്തിന്റെ ഭാഗമായി പുത്തനാറിൽ നിന്ന് വാരി മാറ്റിയ കുളവാഴകൾ പലയിടത്തായി വീണ്ടും അതിഭീകരമായി നിറഞ്ഞു കഴിഞ്ഞു. മാലിന്യവും ചെളിയും നിറഞ്ഞ പുത്തനാറിലെ ജലം കറുത്ത നിറവുമായി. ഇറച്ചിവേസ്റ്റും പ്ലാസ്റ്റിക്കും മനുഷ്യവിസർജ്യങ്ങളുമാണ് ഇവിടെ നിറഞ്ഞ് കിടക്കുന്നത്. രാത്രികാലങ്ങളിൽ ഇവിടെ മാലിന്യം തള്ളുന്നത് പതിവാണെന്നു നാട്ടുകാർ ആരോപിച്ചു. 2019 ൽ സർക്കാർ പാർവതി പുത്തനാറിലെ കുളവാഴകൾ നീക്കി ബോട്ട് ഓടിച്ചിരുന്നു. ഇപ്പോൾ അത് മുഴുവൻ തിരിച്ച് എത്തി. കൊതുകും കൂത്താടിയും നിറഞ്ഞതോടെ പരിസരവാസികളെ ജലജന്യരോഗഭീതിയും അലട്ടി തുടങ്ങി. മാലിന്യം ചാക്കിൽകെട്ടി വലിച്ചെറിയുന്നത് മൂലം ഇത് വഴി മൂക്ക് പൊത്താതെ ജനത്തിന് നടക്കാൻ സാധിക്കില്ല.
കാലങ്ങളായി മാലിന്യം നിറഞ്ഞതിനാൽ പുത്തനാറിലെ വെള്ളം മലീമസമായിട്ടുണ്ട്. ചാക്ക മുതൽ കരിക്കകം വരെയുള്ള ഭാഗങ്ങളിൽ പലയിടത്തായി കുളവാഴകൾ നിറഞ്ഞ് കിടപ്പുണ്ട്. ഇതിനൊപ്പം വശങ്ങളിൽ പ്ലാസ്റ്റിക് കുപ്പികളും ചാക്കുകളിൽ കെട്ടിയ മാലിന്യങ്ങളും കിടപ്പുണ്ട്. ചത്തു പോകുന്ന വളർത്തു മൃഗങ്ങളിലെ രാത്രിയിൽ പലരും കൊണ്ടു വന്നു ഇവിടെ വലിച്ചെറിയുന്നതായി ആരോപണമുണ്ട്. കൊതുകും ഈച്ചയും വർധിച്ചതോടെ പരിസരവാസികളുടെ ജീവിതവും ദുരിതത്തിലായി. പല വട്ടം അധികൃതരെ പ്രശ്നങ്ങൾ അറിയിച്ചുവെങ്കിലും നടപടികളുണ്ടായില്ലെന്നു നാട്ടുകാർ ആരോപിച്ചു. വ ഇവിടെയുള്ള കുളവാഴകളും മാലിന്യവും വാരി മാറ്റിയാൽ ജനം അനുഭവിക്കുന്ന ദുരിതത്തിന് പകുതി ആശ്വാസമാകുമെന്നു നാട്ടുകാർ പറയുന്നു. ടൺ കണക്കിനു മാലിന്യമാണ് പുത്തനാറിന്റെ അടിത്തട്ടിൽ ഉള്ളത്. ഇത് വാരി നീക്കാനോ, മാലിന്യം എറിയുന്നത് തടയാനോ നടപടികൾ ഉണ്ടാകുന്നില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.