ADVERTISEMENT

വർക്കല ∙ സഞ്ചാരികളുടെ ബൈബിളായി അറിയപ്പെടുന്ന 'ലോൺലി പ്ലാനറ്റ് 'പ്രസിദ്ധീകരണത്തിന്റെ താളുകളിൽ ഇടം പിടിച്ചതിലൂടെ വർക്കല പാപനാശം ബീച്ചിനു പ്രശസ്തിയുടെ കൊടുമുടിയിൽ മറ്റൊരു പൊൻതൂവൽ കൂടി. സഞ്ചാരികൾ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിൽ ഒന്നായാണ് ലോൺലി പ്ലാനറ്റിന്റെ ബീച്ച് ഗൈഡ് ബുക്ക് പാപനാശത്തെ തിരഞ്ഞെടുത്തത്.

വർക്കല പാപനാശം ബീച്ച്. (ഫയൽ ചിത്രം)
വർക്കല പാപനാശം ബീച്ച്. (ഫയൽ ചിത്രം)

ഗോവയിലെ പലോലം, ആൻഡമാനിലെ സ്വരാജ് ബീച്ച് എന്നിവയാണ് പട്ടികയിൽ ഇടംപിടിച്ച മറ്റു ബീച്ചുകൾ. ടൂറിസം വ്യവസായത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി വിനോദസഞ്ചാരികളെ ആകർഷിക്കാൻ കേരള ടൂറിസം വർക്കലയിൽ നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതികൾക്ക് ആവേശം പകരുന്നതാണ് ലോൺലി പ്ലാനറ്റ് അംഗീകാരം. പ്രകൃതി മനോഹാരിതയ്ക്കും പരിസ്ഥിതി ഘടനയ്ക്കും കോട്ടമുണ്ടാക്കാതെയുള്ള പ്രവർത്തനങ്ങളിലൂടെ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും മെച്ചപ്പെടുത്തുമെന്നാണ് അംഗീകാരം സംബന്ധിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പ്രതികരണം.

ഭൗമശാസ്ത്രജ്ഞർക്കിടയിൽ 'വർക്കല ഫോർമേഷൻസ്' എന്ന് വിളിക്കപ്പെടുന്ന മനോഹരമായ കുന്നുകൾ പാപനാശത്തിന്റെ പ്രധാന സവിശേഷതയാണ്. കടലിനോട് ചേർന്നു കുന്നുകൾ രൂപപ്പെടുന്ന അപൂർവം സ്ഥലങ്ങളിലൊന്നാണ് തീരം. ഈ കുന്നിൽ നിന്നും ധാതു സമ്പുഷ്ടമായ ഉറവജലം അങ്ങിങ്ങായി  ഉദ്ഭവിക്കുന്നു. ആയിരത്തിലധികം റിസോർട്ടുകളും അനുബന്ധ സംവിധാനങ്ങളും മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. മികച്ച പ്രകൃതി -ആയുർവേദ ചികിത്സാ കേന്ദ്രങ്ങളിലൂടെ വെൽനസ് ടൂറിസം കേന്ദ്രമായും വർക്കല അറിയപ്പെടുന്നു. താമസത്തിനും ഭക്ഷണത്തിനും പുറമേയാണ് കായിക ഉല്ലാസത്തിനു പുതിയ സംരംഭങ്ങൾ ടൂറിസം വകുപ്പ് നേതൃത്വത്തിൽ ആരംഭിക്കുന്നത്.

പാരാസെയിലിങ്, സ്കൂബ ഡൈവിങ്, പാരാഗ്ലൈഡിങ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്കും വർക്കലയിൽ സൗകര്യമുണ്ട്. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കാൻ മാർച്ച് 29, 30, 31 തീയതികളിൽ കേരള ടൂറിസം ഒരുക്കുന്ന രാജ്യാന്തര സർഫിങ് ഫെസ്റ്റിവലിന് വർക്കല വേദിയാകുകയാണ്.  തുടരുന്ന പൊരായ്മകൾ: കഴിഞ്ഞ ഒരു വർഷത്തിനിടെ ബീച്ചിലെത്തിയ സഞ്ചാരികളിൽ 10 ഓളം പേർ മുങ്ങി മരിച്ചത് ബീച്ചിനെ അപകട മേഖലയാക്കുന്നുണ്ട്.

വർക്കല പാപനാശം ബീച്ച്. (ഫയൽ ചിത്രം)
വർക്കല പാപനാശം ബീച്ച്. (ഫയൽ ചിത്രം)

കടൽ തീരത്തെ സുരക്ഷയ്ക്കു ലൈഫ് ഗാർഡുകളുടെ ആൾ ക്ഷാമം പ്രതിസന്ധിയാണ്. ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവിൽ ഗണ്യമായ വർധിച്ചിട്ടും ആനുപാതികമായി പൊലീസുകാരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടില്ല. മേഖലയിൽ കുറ്റവാളികൾ ഒളിത്താവളം ആക്കാതിരിക്കാനും ലഹരി കടത്ത് തടയാനും പൊലീസ്–എക്സൈസ് സംവിധാനം ഇനിയും ശക്തമാക്കേണ്ടതുണ്ട്. നിരീക്ഷണ ക്യാമറകൾ എല്ലായിടത്തും എത്തിയിട്ടില്ലെന്നത് ന്യൂനതയായി തുടരുന്നു. മാലിന്യസംസ്കരണവും പൂർണ വിജയമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com