ADVERTISEMENT

തിരുവനന്തപുരം∙ ‘ഇന്ദീവര’ത്തിൽ ഒഎൻവി സ്മൃതികളുമായി കുട്ടികളും കവിയുടെ ആരാധകരും കുടുംബാംഗങ്ങളും ഒത്തുകൂടി. ഒഎൻവി കുറുപ്പിന്റെ ഓർമയ്ക്ക് എട്ടാണ്ടു തികയുന്നതോടനുബന്ധിച്ചാണ് ഒഎൻവിയുടെ വഴുതക്കാട്ടെ  വസതിയായ ഇന്ദീവരത്തിൽ ഒത്തുകൂടൽ നടന്നത്. 

കവിയുടെ പത്നി സരോജിനിയുടെ സാന്നിധ്യത്തിൽ സൂര്യഗീതവും അമ്മയും ഏകലവ്യനും കോതമ്പുമണികളുമൊക്കെ കുട്ടികൾ ആലപിച്ചു.  മകൻ രാജീവ് ഒഎൻവി, മരുമകൾ ദേവിക, കൊച്ചുമകളും ഗായികയുമായ അപർണ എന്നിവരും മറ്റു കുടുംബാംഗങ്ങളും ചേർന്നാണ് കുട്ടികളെ സ്വീകരിച്ചത്.  

പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച ഒഎൻവി  കാവ്യാലാപന മത്സരത്തിൽ 4 വിഭാഗത്തിലായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ 10 പ്രതിഭകളാണ് ഇന്ദീവരത്തിലെത്തിയത്. എല്ലാവരും കവിത ചൊല്ലി .

വിമൻസ് കോളജിലെ കാഴ്ചപരിമിതിയുള്ള വിദ്യാർഥിയായ അമൃത, ‘അമ്മ’ എന്ന  കവിത കാണാതെ പഠിച്ചു ചൊല്ലി.  കവിയുടെ ഛായാചിത്രത്തിനു മുന്നിൽ കുട്ടികൾ ആദരമർപ്പിച്ചു.  

ഗോപി നാരായണൻ രചിച്ച ‘കാവ്യസൂര്യന്റെ യാത്ര’ എന്ന പുസ്തകം കവിയുടെ ഭാര്യ സരോജിനി  കയ്യൊപ്പിട്ടു കുട്ടികൾക്കു സമ്മാനിച്ചു. മധുര പലഹാരങ്ങളും നൽകി. 

‘ഒഎൻവി സ്മൃതി സായാഹ്നം’ നാളെ
ഒഎൻവി കൾചറൽ അക്കാദമിയും യൂണിവേഴ്സിറ്റി കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഒഎൻവി സ്മൃതിസായാഹ്നം’ നാളെ വൈകിട്ട് 6ന് കോളജിൽ നടക്കും. കവിയുടെ സ്മരണകൾ പ്രമുഖർ പങ്കിടും. മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.

ബിനോയ് വിശ്വം എംപി, എം. മുകേഷ് എംഎൽഎ അടൂർ ഗോപാലകൃഷ്ണൻ, റഫീക്ക് അഹമ്മദ്, ജോർജ് ഓണക്കൂർ, വിദ്യാധരൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുക്കും. ഒഎൻവി ഗായകവൃന്ദം കാവ്യഗാനാജ്ഞലി അവതരിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com