ADVERTISEMENT

തിരുവനന്തപുരം∙ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പത്തു ദിവസം നീണ്ടു നിൽക്കുന്ന പൊങ്കാല ഉത്സവത്തിനു തുടക്കമായി. കുംഭ മാസത്തിലെ കാർത്തിക നക്ഷത്രമായിരുന്ന ഇന്നലെ രാവിലെ എട്ടിനാണ് ഉത്സവത്തിനു തുടക്കം കുറിച്ചു ഭക്തി നിർഭരമായ കാപ്പുകെട്ടു ചടങ്ങ് നടന്നത്.  കൊടുങ്ങല്ലൂർ ഭഗവതിയുടെ ചൈതന്യം ആവാഹിച്ചു ക്ഷേത്ര തന്ത്രി തിരുവല്ല തെക്കേടത്തു മന കുഴിക്കാട്ടില്ലത്തിൽ പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ   കാപ്പുകെട്ടി കുടിയിരുത്തിയതോടെ പത്തു രാപകലുകൾ നീളുന്ന ഉത്സവത്തിനു തുടക്കമായത്.

ദേവീ സ്തുതികൾ മുഴങ്ങിയ അന്തരീക്ഷത്തിൽ പഞ്ചലോഹത്തിൽ നിർമിച്ച കാപ്പുകളിൽ ഒന്നിൽ ആവാഹിച്ച ദേവീ ചൈതന്യം  പുറുത്തി നൂലുകൊണ്ട് ഉടവാളിൽ കെട്ടി കുടിയിരുത്തുകയായിരുന്നു.  മറ്റൊരു കാപ്പ്  മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിയുടെ കയ്യിൽ കെട്ടി. ഇതോടെ അദ്ദേഹം പുറപ്പെടാശാന്തിയായി. ഒൻപതാം ദിവസം ദേവിയെ പുറത്തെഴുന്നള്ളിക്കുന്നതുവരെ അദ്ദേഹം പുറപ്പെടാ ശാന്തിയായി  തുടരും. ഒൻപതാം ഉത്സവ ദിവസമായ 25 നു രാവിലെ 10.45നു ക്ഷേത്ര മുറ്റത്തെ പച്ചപ്പന്തലിനു മുന്നിലൊരുക്കുന്ന പണ്ടാാര അടുപ്പിലേക്ക് അഗ്നിപകരുന്നതോടെ ഭക്ത ലക്ഷങ്ങൾ ദേവിക്കു പൊങ്കാല അർപ്പിക്കും. 

പത്താം ഉത്സവ ദിവസമായ 26നു രാത്രി 9.45നു കാപ്പഴിച്ചു കുടിയിളക്കി കുരുതി തർപ്പണം നടത്തുന്നതോടെ  ഉത്സവത്തിനു സമാപനമാകും. ഇന്നലെ രാവിലെ ക്ഷേത്ര മുറ്റത്തൊരുക്കിയ പച്ചപ്പന്തിലിലിരുന്ന് തോറ്റം പാട്ടാശാൻ മധുവിന്റെ നേതൃത്വത്തിലുള്ള  പാട്ടുകാർ ദേവീ സാന്നിധ്യത്തിനായി പ്രാർഥിച്ചു തുടങ്ങിയതോടെയാണു കാപ്പുകെട്ടു ചടങ്ങുകൾക്കു തുടക്കമായത്. ആശാൻ  ഇടം കണ്ണും വലം കണ്ണും മാറിമാറിയടച്ച് ദേവീ ചൈതന്യത്തിനായി കാത്തിരുന്നു.

ദേവീസാന്നിധ്യം അറിഞ്ഞ മുഹൂർത്തത്തിൽ ക്ഷേത്ര ശ്രീകോവിലിലേക്ക് ആ സന്ദേശം കൈമാറി. ഈ സമയം വായ്ക്കുരവയും ചെണ്ടമേളവും ദേവീസ്തുതികളും ഉയർന്നു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കാപ്പുകെട്ടു നടന്നു. തുടർന്നു ദീപാരാധന നടത്തി കർപ്പൂരാരതി ശ്രീകോവിലിനു മുന്നിൽ നിന്നു പച്ചപ്പന്തലിലെത്തിച്ചു. തോറ്റം പാട്ടുകാരാണ് ആചാര പ്രകാരം ആദ്യം ദീപാരാധന തൊഴുതത്. വൻ ജനാവലിയാണ് കാപ്പുകെട്ടു ചടങ്ങുകൾക്കു സാക്ഷ്യം വഹിക്കാൻ ക്ഷേത്ര പരിസരത്തു തടിച്ചുകൂടിയത്. ഉത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ കുത്തിയോട്ട വ്രതം മൂന്നാം ഉത്സവ ദിവസമായ നാളെ  രാവിലെ 9ന് ആരംഭിക്കും.  

ഇനി കണ്ണകീ ചരിതത്തിന്റെ അലയൊലികൾ 
ഇനിയുള്ള  രാപകലുകളിൽ  കണ്ണകീചരിതത്തിന്റെ അലയൊലികൾ ക്ഷേത്ര പരിസരത്തു നിറയും അതനുസരിച്ചായിരിക്കും ഉത്സവ ചടങ്ങുകൾ മുന്നേറുക. കൊഞ്ചിറവിള കല്ലടിമുഖം കുത്തത്തു വീട്ടിൽ ജി. മധുവാണ്  പരമ്പരാഗതമായി ഇവിടെ തോറ്റംപാട്ട് സംഘത്തിനു നേതൃത്വം നൽകുന്നത്. കണ്ണകീ  ദേവിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളാണ് ഇന്നു തോറ്റം പാട്ടുകാർ അവതരിപ്പിക്കുക. ആടകൾ ചാർത്തിയ ദേവിയെ സ്തുതിക്കുന്ന ഭാഗം  ഇന്നു പാടും. കോവലനും ദേവിയുമായുള്ള വിവാഹത്തിന്റെ വർണനകൾ നാളെ അവതരിപ്പിക്കും. ഈ ഭാഗം മാലപ്പുറം പാട്ട് എന്നാണ് അറിയപ്പെടുന്നത്.

ആറ്റുകാലിൽ ഇന്ന് 
∙ പള്ളിയുണർത്തൽ പുലർച്ചെ 4.30
∙ നിർമാല്യ ദർശനം 5.00
∙ അഭിഷേകം 5.30
∙ ദീപാരാധന 6.05
∙ ഉഷഃപൂജ, ദീപാരാധന 6.40
∙ ഉഷ ശ്രീബലി 6.50
∙ കളകാഭിഷേകം 7.15
∙ പന്തീരടി പൂജ 8.30
∙ ഉച്ചപൂജ 11.30
∙ ദീപാരാധന 12.00, 6.45
∙ ഭഗവതിസേവ 7.15
∙ അത്താഴപൂജ 9.00
∙ ദീപാരാധന 9.15
∙ അത്താഴ ശ്രീബലി 9.30
∙ ദീപാരാധന 12.00
∙ നട അടയ്ക്കൽ 1.00

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com