ADVERTISEMENT

കാട്ടാക്കട ∙ പഞ്ചായത്തിലെ കട്ടയ്ക്കോട്, പനയംകോട് വാർഡുകളിൽ അനധികൃതമായി പ്രവർത്തിക്കുന്ന പന്നി ഫാമുകൾക്ക് എതിരെ നടപടി വൈകുന്നതിൽ കട്ടയ്ക്കോട് റസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ ഒരു സംഘം നാട്ടുകാർ പഞ്ചായത്ത് സെക്രട്ടറിക്ക് മുന്നിലെത്തി പ്രതിഷേധിച്ചു. 11 ഫാമുകളാണ് അനുമതി ഇല്ലാതെ പ്രവർത്തിക്കുന്നത്. ഭക്ഷണ അവശിഷ്ടങ്ങളുടെ മറവിൽ നഗരത്തിൽ ‍നിന്ന് എത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യം രാത്രി കത്തിക്കുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവർ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കാരണം സ്ഥിരം ആശുപത്രി കയറി ഇറങ്ങേണ്ട അവസ്ഥയാണ്. 

പന്നിക്കു നൽകാൻ എത്തിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങളും അറവുശാല മാലിന്യങ്ങളും കാരണം പ്രദേശമാകെ ദുർഗന്ധമാണ്. പഞ്ചായത്ത് മുതൽ മുഖ്യമന്ത്രിക്ക് വരെ പരാതി നൽകിയിട്ടും ആരോഗ്യ വകുപ്പധികൃതരോ പഞ്ചായത്തോ ഫാമുകൾക്കു എതിരെ നടപടി സ്വീകരിക്കാൻ തയാറായില്ലെന്ന് പ്രസിഡന്റ് ഐ.സി.വിൽഫ്രഡ്, സെക്രട്ടറി ഷീല സെബാസ്റ്റ്യൻ എന്നിവർ പറഞ്ഞു. അടുത്തിടെ നടത്തിയ സർവേയിൽ അർബുദ രോഗബാധിതർ ഈ മേഖലയിൽ കൂടുതലെന്ന് കണ്ടെത്തിയതായി ഇവർ പറഞ്ഞു. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിക്കുന്നതാണു കാരണം. പന്നികളുടെ വിസർജ്യം ഉൾപ്പെടെയുള്ള മലിന ജലം മുഴവൻകോട് തോട്ടിലേക്ക് ഒഴുക്കുന്നു എന്നും പരാതിയുണ്ട്.

നടപടി ഉണ്ടാകും: പഞ്ചായത്ത് സെക്രട്ടറി
അനധികൃത ഫാമുകൾ അടച്ച് പൂട്ടാൻ നോട്ടിസ് നേരത്തെ നൽകി. 11 ഫാമുകളിൽ ഒന്നിനും പ്രവർത്തന അനുമതി ഇല്ല. മലിനീകരണ നിയന്ത്രണ ബോർഡ് നിരാക്ഷേപ പത്രം നൽകിയാലേ പഞ്ചായത്തിനു പ്രവർത്തന ലൈസൻസ് നൽകാൻ സാധിക്കുക. അടിയന്തരമായി ഫാമുകൾ സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ഹെൽത്ത് ഇൻസ്പെക്ടർക്ക് നിർദേശം നൽകി. ഒരു ഫാം ഉടമ ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങി. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഫാമുകൾക്ക് എതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com