ADVERTISEMENT

പെ‍ാഴിയൂർ ∙ ഇൗ സുന്ദര തീരത്തിന് ഇനി എത്ര നാൾ കൂടി ആയുസ്സ് ഉണ്ടാകും. ജില്ലയിൽ സഞ്ചാരികളുടെ ഇഷ്ട ബീച്ചുകളിൽ പ്രഥമ സ്ഥാനത്തുള്ള പരുത്തിയൂർ പെ‍ാഴിക്കര ഏതു നിമിഷവും കടൽ എടുക്കുമെന്ന സ്ഥിതിയിലാണ്. തിരയടി ശക്തമായ പ്രദേശത്ത് ഒരാഴ്ചകൊണ്ടു മാത്രം അഞ്ച് മീറ്റർ ദൂരം തീരം കടലെടുത്തു. ഒന്നരക്കോടി ചെലവിട്ട് പത്ത് വർഷത്തിനുള്ളിൽ നിർമിച്ച രണ്ട് ഫിഷ് ലാൻഡിങ് സെന്ററുകൾ അസ്ഥി വാരം തകർന്ന് ഏതു നിമിഷവും നിലം പെ‍ാത്താമെന്ന മട്ടിലാണ്.

കഴിഞ്ഞ ദിവസം തിര തീരദേശ റോഡു വരെ എത്തിയതോടെ കടലും  നെയ്യാറും തമ്മിലുള്ള ദൂരം 15 മീറ്ററായി ചുരുങ്ങി. ഇതു തുടർന്നാൽ പഞ്ചനക്ഷത്ര റിസോർട്ടുകൾ അടക്കം പ്രവർത്തിക്കുന്ന ഇവിടെ ഗുരുതര പ്രതിസന്ധിയുണ്ടാകും. അതിർത്തിയിൽ തമിഴ്നാട് പുലിമുട്ട് സ്ഥാപിച്ചതോടെയാണ് തെക്കേ കെ‍ാല്ലങ്കോട് മുതൽ പരുത്തിയൂർ വരെ കേരള പരിധിയിൽ തിരയടി ശക്തമായത്. കടൽഭിത്തി, പുലിമുട്ട് എന്നിവ സ്ഥാപിക്കണമെന്ന ആവശ്യത്തിനു നാലു വർഷത്തോളം പഴക്കമുണ്ട്.

51 കോടിയുടെ  പദ്ധതി എവിടെ? 
കെ‍ാല്ലങ്കോട് പ്രദേശത്തെ കടലാക്രമണം തടയാൻ 51 കോടി രൂപയുടെ പദ്ധതിക്കു ഭരണാനുമതി ലഭിച്ചതായി മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത് കഴിഞ്ഞ ഏപ്രിൽ 23ന് പെ‍ാഴിയൂർ യുപി സ്കൂളിൽ നടന്ന തീര സദസ്സിന്റെ ഉദ്ഘാടന വേദിയിലാണ്.  പ്രഖ്യാപനം കഴി‍ഞ്ഞ് ഏഴു മാസം പിന്നിട്ട പദ്ധതിയുടെ വിശദാംശം ഇനിയും വ്യക്തമായിട്ടില്ല.    സംസ്ഥാന പരിധിയിലെ ചില തീരങ്ങളിൽ രൂക്ഷമാകുന്ന കടൽക്ഷോഭം തടയാൻ കെ‍ാച്ചിയിലെ ചെല്ലാനം പ്രദേശത്ത് ഒരുക്കിയ ടെട്രാപോഡുകൾ പരീക്ഷിക്കും എന്നും പ്രഖ്യാപനം ഉണ്ടായിരുന്നു. 

ജിയോ ബാഗിന് 10 ലക്ഷം
തീരദേശ റോഡ‍് വരെ കടൽ വിഴുങ്ങിയതോടെ പരുത്തിയൂർ മുതൽ ജിയോ ബാഗ് സ്ഥാപിക്കാൻ പത്ത് ലക്ഷം രൂപ കലക്ടർ ഇന്നലെ അനുവദിച്ചു. തീരത്ത് നിന്നു മണൽ ശേഖരിച്ച് ചാക്കിൽ നിറയ്ക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ തന്നെ ബാഗുകൾ തീരത്ത് നിക്ഷേപിക്കും. 

വേണ്ടത് കരിങ്കൽ ഭിത്തി
തിര ശക്തമായ പെ‍ാഴിക്കരയിൽ‌ ജിയോ ബാഗ് സ്ഥാപിച്ചുളള പ്രതിരോധം സാധ്യമാകില്ല എന്നാണു മത്സ്യത്തെ‍ാഴിലാളികൾ അടക്കമുള്ളവരുടെ വിലയിരുത്തൽ. തിരയടി ശക്തമായ മേഖലയിൽ കരിങ്കൽ ഭിത്തി, ടെട്രാപോഡ് എന്നിവ കെ‍ാണ്ട് മാത്രമേ തടയൽ സാധ്യമാകൂ.

മെലിയുന്ന  മണൽതിട്ട 
നെയ്യാറും കടലും വേർതിരിക്കുന്ന മണൽ തിട്ടയുടെ വീതി കുറയുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഒരു കൈ അകലത്തിൽ നിൽക്കുന്ന നെയ്യാറിലേക്കു കടൽ നേരിട്ട് ഒഴുകിയാൽ സ്ഥിതി എന്താകും എന്ന ചോദ്യത്തിനു ഉദ്യേ‍ാഗസ്ഥർക്ക് പോലും ഉത്തരം ഇല്ല. ഇങ്ങനെ സംഭവിച്ചാൽ ഉപ്പുവെള്ളം ആറ്റിലേക്ക് കടക്കുന്നത് ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾക്കും, ജലനിരപ്പ് ഉയരുന്നത് ആയിരക്കണക്കിനു ജനങ്ങൾ ജീവിക്കുന്ന മേഖലയ്ക്കും കനത്ത നാശം വിതയ്ക്കും.

വള്ളമിറങ്ങാതെ  ദുരിതം
തിരയടി ശക്തമായ മേഖലയിൽ മത്സ്യത്തൊഴിലാളികൾക്ക് ജീവൻ പണയപ്പെടുത്തി വള്ളം ഇറക്കേണ്ട സ്ഥിതിയാണ്. പല തവണ വള്ളം തിരിച്ചു കയറ്റിയ ശേഷമാണ് കടലിലേക്ക് പ്രവേശിക്കാൻ കഴിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com