‘പ്രേതാലയ’മായി കാര്യവട്ടത്തെ വാട്ടർടാങ്ക്; അറിയാവുന്നവർക്കേ കടക്കാൻ പറ്റൂ: ചുരുളഴിയാതെ ദുരൂഹത
Mail This Article
കഴക്കൂട്ടം ∙ ഇരുനില കെട്ടിടത്തിന്റെ വലുപ്പമുള്ളതാണു കേരള സർവകലാശാല കാര്യവട്ടം ക്യാംപസിലെ ബോട്ടണി ഡിപ്പാർട്മെന്റിനു സമീപം അജ്ഞാതന്റെ അസ്ഥികൂടം കണ്ടെത്തിയ കോൺക്രീറ്റ് വാട്ടർ ടാങ്ക്. സിനിമകളിലെ പ്രേതമന്ദിരങ്ങളെ അനുസ്മരിപ്പിക്കും വിധം ഇടിഞ്ഞുപൊളിഞ്ഞ നിലയിലാണിത്. 15 അടി ആഴമുള്ള ടാങ്ക് വിള്ളൽ വീണ് ഏതു നിമിഷവും തകർന്നു വീഴാവുന്ന നിലയിലാണ്. 10 വർഷം മുൻപ് ഇതു പൊളിച്ച് വാട്ടർ അതോറിറ്റി ഓഫിസ് സ്ഥാപിക്കാൻ നീക്കം നടന്നെങ്കിലും സർവകലാശാല സ്ഥലം വിട്ടു കൊടുത്തില്ല.
ടാങ്കിനു മുകളിൽ കയറാൻ പടിക്കെട്ടുണ്ട്. അവിടെ നിന്നു മുകളിലത്തെ ദ്വാരത്തിലൂടെ ഏണിയിറക്കിയാണു പൊലീസ്, ഫൊറൻസിക് , ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഉള്ളിലിറങ്ങിയത്. ഇരുട്ടു നിറഞ്ഞ ടാങ്കിൽ ശുദ്ധവായു കുറവായിരുന്നു. ഒരാൾക്കിറങ്ങാൻ പറ്റുന്ന ദ്വാരത്തിൽ ലോഹ ഏണി തൂക്കിയിറക്കിയ നിലയിൽ കണ്ടെത്തി. ഹോളിനു പുറത്തു ടാങ്കിനു മുകളിൽ 3 പൈപ്പുകൾ വരിഞ്ഞു കെട്ടിയതിൽ മൃതദേഹത്തിന്റെ ചില ഭാഗങ്ങൾ തൂങ്ങിയ നിലയിൽ ഉണ്ടായിരുന്നു.
മുകളിൽ നിന്നു ലൈറ്റ് തെളിച്ചാണ് ടാങ്കിൽ ചിതറിക്കിടന്ന അസ്ഥിഭാഗങ്ങളും മറ്റു തെളിവുകളും ശേഖരിച്ചത്. നടപടി പൂർത്തിയാക്കാൻ മണിക്കൂറുകളെടുത്തു. ചുറ്റുമതിലും സെക്യൂരിറ്റി ജീവനക്കാരുടെ കാവലുള്ള ഈ ഭാഗത്ത് എത്താൻ എളുപ്പമല്ല. ടാങ്കിനു മുകളിൽ കോണി വഴി താഴെ ഇറങ്ങാവുന്ന മാൻ ഹോൾ ഉണ്ടെന്നു അറിയാവുന്നവർക്കേ ഇതിനുള്ളിൽ കടക്കാൻ പറ്റൂ. രണ്ടു കൊല്ലം മുൻപാണ് ഈ കെട്ടിടത്തിനു മുൻപിൽ മതിൽ കെട്ടിയത്. ഇപ്പോൾ ക്യാംപസിനുള്ളിലൂടെ മാത്രമേ കടക്കാൻ കഴിയൂ. വിദ്യാർഥികൾ വല്ലപ്പോഴും വരുന്നതൊഴിച്ചാൽ ആരും എത്തി നോക്കാത്ത പ്രദേശമാണിത്.
ടാങ്ക് പൊളിക്കണം: അഗ്നിരക്ഷാ സേന
40 വർഷത്തിലെറെ പഴക്കമുള്ളതും അപകടാവസ്ഥയിലായതുമായ ടാങ്ക് പൊളിച്ചു മാറ്റണമെന്ന് കഴക്കൂട്ടം അഗ്നിരക്ഷാസേന ജല അതോറിറ്റിയോട് ആവശ്യപ്പെടും. പള്ളിപ്പുറം സിആർപിഎഫ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കു 20 വർഷം ഈ ടാങ്കിൽ നിന്നു വെള്ളം എത്തിച്ചിരുന്നെങ്കിലും കൂടുതൽ ശേഷിയുള്ള വാട്ടർ ടാങ്ക് മൺവിളയിൽ വന്നതോടെ ഇത് ഉപയോഗമില്ലാതായി.
കാര്യവട്ടം ക്യാംപസിലെ വാട്ടർ ടാങ്കിൽ അസ്ഥികൂടം
കേരള സർവകലാശാല കാര്യവട്ടം ക്യാംപസിലെ ബോട്ടണി ഡിപ്പാർട്മെന്റിനു സമീപത്തെ ഉപയോഗിക്കാത്ത പഴയ വാട്ടർ ടാങ്കിൽ ഒരു വർഷത്തിലേറെ പഴക്കം തോന്നിപ്പിക്കുന്ന മനുഷ്യ അസ്ഥികൂടം കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. പുതിയ വാട്ടർ ടാങ്ക് വന്നതോടെ വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന ടാങ്കിന് 20 അടിയോളം താഴ്ചയുണ്ട്. ഈ ടാങ്കിന്റെ മുകളിൽ ഒരാൾക്ക് ഇറങ്ങാവുന്ന ആൾനൂഴി ഉണ്ട്. ആൾനൂഴിയിൽ നിന്ന് ടാങ്കിനുള്ളിലേക്ക് ഇറങ്ങാനുള്ള ഇരുമ്പു കോണിപ്പടിയിൽ പ്ലാസ്റ്റിക് കയർ കെട്ടിയ നിലയിലാണ് അസ്ഥികൂടം കണ്ടത്. കഴുത്തിൽ കുരുക്കിട്ടതാണെന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ള കുരുക്ക് കയറിന്റെ തുമ്പിലുണ്ട്.
പമ്പ് ഓപ്പറേറ്റർ ഈ ഭാഗം പരിശോധിക്കുമ്പോൾ പഴയ ടാങ്കിന്റെ മുകളിലായി കുടയുടെ ജീർണിച്ച ഭാഗം ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ടാങ്കിനുള്ളിൽ ടോർച്ച് തെളിച്ചു നോക്കിയപ്പോഴാണ് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നതു കണ്ടത്. തുടർന്ന് സർവകലാശാല ജോ. റജിസ്ട്രാർ കഴക്കൂട്ടം പൊലീസിനെ വിവരം അറിയിച്ചു.
പൊലീസിന്റെ പ്രാഥമിക പരിശോധനയിലാണ് അസ്ഥികൂടത്തിന് ഒരു വർഷത്തിലേറെ പഴക്കം വരുമെന്ന നിഗമനത്തിൽ എത്തിയത്. ടാങ്കിനുള്ളിൽ ഇറങ്ങി ആത്മഹത്യ ചെയ്തതാണെങ്കിൽ, കോണി വഴി ഇറങ്ങാവുന്ന ആൾനൂഴി ഉണ്ടെന്ന് അറിയാവുന്ന ആളായിരിക്കണമെന്ന് പൊലീസ് പറഞ്ഞു. കൊലപാതക സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. കഴക്കൂട്ടം, ശ്രീകാര്യം പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ കാണാതായവരെ പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അസ്ഥികൂടം, രണ്ടാം തവണ
കഴക്കൂട്ടം ∙ കാര്യവട്ടം ക്യാംപസിൽ നിന്ന് അസ്ഥികൂടം ലഭിക്കുന്നത് ഇതു രണ്ടാംതവണ. പത്ത് വർഷം മുൻപ് കുറ്റിക്കാട്ടിൽ 2 മരങ്ങൾക്കിടയിൽ കെട്ടിയ മുണ്ടിനുള്ളിൽ പുരുഷന്റെ ഒരു വർഷത്തിലേറെ പഴക്കം വരുന്ന അസ്ഥികൂടം കണ്ടെത്തിയിരുന്നു. ഒരു യാചകന്റെ മൃതദേഹമാകാം എന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു.
വെള്ളുമണ്ണടിയിലെ അസ്ഥികൂടം: ഇനിയും തിരിച്ചറിഞ്ഞില്ല
വെഞ്ഞാറമൂട് ∙ വെള്ളുമണ്ണടി കൈരളി ജംക്‌ഷന് സമീപം പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ആളിനെ ഇനിയും തിരിച്ചറിയാനായിട്ടില്ല. കഴിഞ്ഞ നവംബർ 24ന് ഉച്ചയ്ക്കു മരം മുറിക്കാൻ എത്തിയവരാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട് ഉൾപ്പെടെയുള്ള അസ്ഥികൂടത്തിനു സമീപം കൈലിമുണ്ടും വാച്ചും ഉണ്ടായിരുന്നു.
പൊലീസും ഫൊറൻസിക്കും ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തുകയും സാംപിളുകൾ ശേഖരിക്കുകയും ചെയ്തു. സമീപ പ്രദേശത്തു നിന്നും ഒരു ആളിനെ കാണാതായ സംഭവം ഉണ്ടായിരുന്നു. എന്നാൽ കണ്ടെത്തിയ അസ്ഥികൂടവുമായി ബന്ധപ്പെടുത്തുന്ന മതിയായ തെളിവുകൾ ലഭിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു. പരാതിക്കാരോ അന്വേഷകരോ ഇല്ലാത്തതിനാൽ തുടർ അന്വേഷണം ഉണ്ടായില്ല.