ഒരു റോഡിന് ഒരേ ദിവസം രണ്ട് ഉദ്ഘാടനം; രാവിലെ ബിജെപിയുടേത്, വൈകിട്ട് എംപി വക
Mail This Article
മലയിൻകീഴ് ∙ ഇഴഞ്ഞു നീങ്ങിയ റോഡ് നവീകരണം വേഗത്തിലാക്കാൻ ഇടപെട്ടെന്ന അവകാശവാദത്തെ ചൊല്ലി ജനപ്രതിനിധികളും ബിജെപി ഭാരവാഹികളും തമ്മിൽ തർക്കം. ഒടുവിൽ നവീകരിച്ച റോഡ് ഒരേ ദിവസം രണ്ട് തവണ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതി പ്രകാരം 2.48 കോടി രൂപ ചെലവഴിച്ചു നവീകരിച്ച പിറയിൽകടവ് – പേയാട് – അരുവിപ്പുറം റോഡിന് ഇന്നലെ രണ്ട് ഉദ്ഘാടനം അരങ്ങേറിയത്.
രാവിലെ ബിജെപി പ്രവർത്തകർ പ്രതിഷേധത്തിന്റെ ഭാഗമായും വൈകിട്ട് അടൂർ പ്രകാശ് എംപി ഔദ്യോഗികമായി ഉദ്ഘാടനം നടത്തി. കേന്ദ്രമന്ത്രി വി.മുരളീധരൻ ഇടപെട്ടാണ് റോഡ് നവീകരണം വേഗത്തിലാക്കിയതെന്നും ഉദ്ഘാടനത്തിന് തങ്ങളുടെ പ്രതിനിധികളെ ഔദ്യോഗികമായി ക്ഷണിച്ചില്ലെന്നും നിർമാണത്തിൽ അപാകത ഉണ്ടെന്നുമാണ് ബിജെപിയുടെ ആരോപണം.
ഇതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ബിജെപി നേതാവുമായ ചെന്തിൽകുമാർ പേയാട് ജംക്‌ഷനിൽ റോഡിന്റെ പ്രതിഷേധ ഉദ്ഘാടനം നിർവഹിച്ചു. ഏരിയ പ്രസിഡന്റ് ഗീതാ കുമാരി അധ്യക്ഷയായി.
മണ്ഡലം പ്രസിഡന്റ് തിരുനെല്ലിയൂർ സുധീഷ്, വൈസ് പ്രസിഡന്റ് വിളപ്പിൽ ശ്രീകുമാർ, പഞ്ചായത്തംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഐ.ബി.സതീഷ് എംഎൽഎ അധ്യക്ഷയായി. വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ, വൈസ്പ്രസിഡന്റ് ഡി.ഷാജി, പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. ബിജെപി അംഗങ്ങൾ വിട്ടുനിന്നു.