സിദ്ധാർഥന്റെ മരണം അന്വേഷിക്കാൻ സിബിഐ; കോൺഗ്രസ് പോഷക സംഘടനാ നേതാക്കൾ സമരം അവസാനിപ്പിച്ചു
Mail This Article
തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാംവർഷ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ ആ ആവശ്യം ഉന്നയിച്ച് കോൺഗ്രസ് പോഷകസംഘടനകൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ എന്നിവരാണ് 6 ദിവസമായി നിരാഹാര സമരം നടത്തിവന്നത്. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, യുഡിഎഫ് കൺവീനർ എം.എം.ഹസൻ എന്നിവർ സമരപ്പന്തലിൽ എത്തി നേതാക്കൾക്കു നാരങ്ങാനീര് നൽകി സമരം അവസാനിപ്പിച്ചു.
മുഖ്യമന്ത്രിയും സർക്കാരും സിബിഐ അന്വേഷണത്തിനു വഴങ്ങിയത് സമരത്തിന്റെ ഫലമായാണെന്നു വി.ഡി.സതീശൻ പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ നീതി കിട്ടില്ല. സിബിഐ അന്വേഷണം ആദ്യം മുതൽ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഭരണകക്ഷി തന്നെയാണ് പ്രതികളെ ഒളിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണു സമരം ആരംഭിച്ചത്. മുഖ്യമന്ത്രിയെ സിദ്ധാർഥന്റെ പിതാവ് സന്ദർശിച്ചു. സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം അറിയിച്ചു. പിതാവിന്റെ അഭ്യർഥന മാനിച്ചാണ് സമരം അവസാനിപ്പിക്കുന്നതെന്നും സതീശൻ പറഞ്ഞു.