ADVERTISEMENT

തിരുവനന്തപുരം∙ ഇന്നലെ രാത്രി 11.30 വരെ കേരള തീരത്ത് 0.3 മുതൽ 1.2 മീറ്റർ വരെ ഉയരത്തിൽ തിരയടിക്കാൻ സാധ്യതയുണ്ടെന്ന ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ലംഘിച്ചാണ് ഫ്ലോട്ടിങ് ബ്രിജ് പ്രവർത്തിച്ചത്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്ന് പ്രത്യേക നിർദേശം വെള്ളിയാഴ്ച രാത്രി തന്നെ ഇറക്കിയിരുന്നു.

കടൽക്ഷോഭത്തിനുള്ള സാധ്യത കണക്കിലെടുത്ത് അപകട മേഖലയിലുള്ളവർ മാറിത്താമസിക്കണമെന്ന നിർദേശം നിലനിൽക്കെയാണ് ഇന്നലെ രാവിലെ 11 മുതൽ ഫ്ലോട്ടിങ് ബ്രിജ് സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. ബ്രിജുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരിൽ കൂടുതലും ഇതരസംസ്ഥാനക്കാരായതിനാൽ ഇത്തരം നിർദേശങ്ങൾ പാലിക്കപ്പെടുന്നില്ല. സംസ്ഥാനത്തെ മിക്ക ഫ്ലോട്ടിങ് ബ്രിജുകളിലും ഇത്തരം നിർദേശങ്ങൾ പാലിക്കുന്നില്ല.

വർക്കല പാപനാശത്തെ ഫ്ലോട്ടിങ് ബ്രിജ് അപകടത്തിനു 
ശേഷമുള്ള ദൃശ്യം. വെള്ളത്തിൽ വീണവരെയും കാണാം
വർക്കല പാപനാശത്തെ ഫ്ലോട്ടിങ് ബ്രിജ് അപകടത്തിനു ശേഷമുള്ള ദൃശ്യം. വെള്ളത്തിൽ വീണവരെയും കാണാം

കടലിലൂടെ 100 മീറ്റർ വരെ സഞ്ചരിക്കാവുന്ന ബ്രിജ് തിരയെത്തുടർന്ന് ആടിയുലയുകയും  കൈവരി തകരുകയുമായിരുന്നു. ഫ്ലോട്ടിങ് ബ്രിജ് അപകടസാധ്യത ഏറിയതാണെന്ന് സംസ്ഥാനത്ത് ഇതുവരെയുള്ള അനുഭവങ്ങൾ കാണിച്ചുതരുന്നു. വിദേശ രാജ്യങ്ങളിൽ തിര ശക്തമല്ലാത്ത ബീച്ചുകളിലാണ് സാധാരണ ഇത്തരം ബ്രിജുകൾ സ്ഥാപിക്കുന്നത്.

എന്നാൽ സംസ്ഥാനത്തെ ബീച്ചുകളിലെ ശക്തമായ തിര ഇത്തരം ബ്രിജുകൾക്ക് യോജിച്ചതല്ലെന്നു നേരത്തേ അഭിപ്രായം ഉയർന്നിരുന്നു. കനത്ത തിരയെത്തുടർന്ന് ബ്രിജിൽ വീഴുന്നവരുടെ വിഡിയോകൾ ഇതിനു മുൻപും പ്രചരിച്ചിരുന്നു. കുട്ടികൾ ഉൾപ്പെടെ കടലിൽ വീഴാൻ സാധ്യതയുണ്ടായിട്ടും വേണ്ടത്ര സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപണമുണ്ട്.

തകർന്നത് കനത്ത തിരയിൽ; കടലിൽ വീണത് 20 പേർ
വർക്കല ∙ പാപനാശം ബീച്ചിലെ ഫ്ലോട്ടിങ് ബ്രിജ് തിരയടിച്ചു തകർന്നു പരുക്കേറ്റവരിൽ  ഹൈദരാബാദ്, കോയമ്പത്തൂർ, കാൺപൂർ എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളും. ഇന്നലെ വൈകിട്ട് 4.30നാണ് സംഭവം. 60 പേർ പ്ലാറ്റ്ഫോമിലുണ്ടായിരുന്നു. തിര ശക്തമായതോടെ ആടിയുലഞ്ഞ ബ്രിജിന്റെ കൈവരി തകർന്ന് ഇരുപതോളം പേർ തെറിച്ചു കടലിൽ വീഴുകയായിരുന്നു. 

ബ്രിജ് നടത്തിപ്പു കമ്പനിയുടെ ലൈഫ് ഗാർഡുകൾ ഇവരെ തീരത്തെത്തിച്ചു. പലരുടെയും ശ്വാസനാളത്തിൽ ഉപ്പുവെള്ളവും മണലും കുടുങ്ങിയെന്ന് ആശുപത്രി അധികൃതർ പറയുന്നു. മണലിൽ ഉരഞ്ഞും ശരീരത്തിൽ മുറിവേറ്റു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് സുരക്ഷിതമെന്ന് ഉറപ്പു പറഞ്ഞ ഫ്ലോട്ടിങ് ബ്രിജ് ആണ് തിരയടിച്ചു തകർന്നത്. കഴിഞ്ഞ വർഷം തൃശൂർ ചാവക്കാട് ഫ്ലോട്ടിങ് ബ്രിജ് കാലാവസ്ഥ പ്രതികൂലമായതിനെത്തുടർന്ന് അഴിച്ചുമാറ്റിയിരുന്നു. ആലപ്പുഴയിൽ തിര അനുകൂലമല്ലാത്തതിനെത്തുടർന്ന് പദ്ധതി ഉപേക്ഷിച്ചിരുന്നു.

ഒഴിവായത് വൻ അപകടം 
തിര ഉയർന്നിട്ടും ബ്രിജിലേക്ക് പ്രവേശനം നിർത്തിവയ്ക്കാത്തത് അപകട കാരണമായി . തീരത്തുനിന്ന് 100 മീറ്റർ കടലിലേക്ക് നീളുന്ന പാലത്തിന്റെ മധ്യഭാഗം വരെ തിരയടിച്ചു കയറുന്ന സാഹചര്യമായിരുന്നു. കൈവരി തകർന്ന്, ഒരു വശത്തേക്ക് പാലം ചെരിഞ്ഞതോടെ ആൾക്കാർ കടലിലേക്ക് വീഴുകയായിരുന്നു. തീരത്തു നിന്ന് ഏകദേശം 50 മീറ്റർ മാറി ആഴം കുറഞ്ഞ ഭാഗത്ത് വീണതിനാൽ വലിയ അപകടം ഒഴിവായെന്ന് ലൈഫ് ഗാർഡ് സൂപ്പർവൈസർ ആർ.ശങ്കർ പറഞ്ഞു.

നടത്തിപ്പ് ചുമതല സ്വകാര്യ ഏജൻസികൾക്ക് ആയതിനാൽ ലൈഫ് ഗാർഡ് നൽകിയ മുന്നറിയിപ്പും അവഗണിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി ശക്തമായ തിരയുടെ സാന്നിധ്യത്തിൽ ഏതാനും പേർ വെള്ളത്തിൽ വീഴുകയോ പ്ലാറ്റ്ഫോമിൽ വീണും പരുക്കേറ്റതായി വിവരമുണ്ട്. കഴിഞ്ഞ ഡിസംബർ 25നാണ് മന്ത്രി മുഹമ്മദ് റിയാസ് ഫ്ലോട്ടിങ് ബ്രിജ് ഉദ്ഘാടനം നടത്തിയത്. അന്നുമുതൽ നല്ല തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.

മാസങ്ങൾക്കു മുൻപ് മന്ത്രി റിയാസ് പറഞ്ഞത്:
തിരുവനന്തപുരം∙ സംസ്ഥാനത്തിന്റെ വാട്ടർ സ്പോർട്സ് ബീച്ച്–ടൂറിസത്തിന്റെ സാധ്യതകൾ തകർക്കാൻ വലിയ തരത്തിൽ കുപ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇത് തൃശൂർ ചാവക്കാട് കണ്ടതാണ്. കാലാവസ്ഥാ പ്രതികൂലമായതിനെത്തുടർന്ന് അഴിച്ചു മാറ്റിയ പാലം തകർന്നെന്നു പ്രചരിപ്പിച്ചു. 

വർക്കല പാപനാശം കടൽത്തീരത്തുള്ള ഫ്ലോട്ടിങ് ബ്രിജ് തകർന്നുണ്ടായ അപകടത്തിൽപെട്ടവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ.
                                                                                        ചിത്രം: മനോരമ
വർക്കല പാപനാശം കടൽത്തീരത്തുള്ള ഫ്ലോട്ടിങ് ബ്രിജ് തകർന്നുണ്ടായ അപകടത്തിൽപെട്ടവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ. ചിത്രം: മനോരമ

സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് കാട്ടി മറ്റു സംസ്ഥാനങ്ങളിൽ നിന്നു പോലും കേരളത്തിലേക്ക് വിനോദസഞ്ചാരികൾ എത്തുന്നിതിനെതിരെ പ്രവർത്തിക്കുന്ന ലോബിയാണ് ഇതിനു പിന്നിൽ. മാധ്യമങ്ങൾ അതിന് കൂട്ടു നിൽക്കുന്നു. ബീച്ച് ടൂറിസത്തിനു വലിയ സാധ്യതയാണ് കേരളത്തിൽ. അതു ഫലപ്രദമായി പ്രയോജനപ്പെടുത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com