നാട്ടുകാർ പറഞ്ഞിട്ടും അനങ്ങിയില്ല; മന്ത്രിയുടെ ഉത്തരവെത്തിയപ്പോൾ ധൃതിയിൽ റീ–ടാറിങ്
Mail This Article
പോത്തൻകോട് ∙ കഴക്കുട്ടം - തൈക്കാട് സുരക്ഷിത ഇടനാഴിയിൽ കാട്ടായിക്കോണത്തിനു സമീപം ഒരുവാമൂലയിൽ ടാറിളകി മാറുന്നുവെന്നും അപകടങ്ങൾ വർദ്ധിക്കുന്നുവെന്നും പരാതിപ്പെട്ടിട്ടും കെഎസ്ടിപി അധികൃതർ അനങ്ങാപ്പാറ നയത്തിലായിരുന്നു. ഇതിനിടെ മന്ത്രി മുഹമ്മദ് റിയാസിന്റെയടുക്കലും പരാതിയെത്തി. ഉടൻ നടപടിക്ക് മന്ത്രിയുടെ ഉത്തരവ് വന്നതോടെ പകലും രാത്രിയും കൊണ്ട് ടാറിളകിമാറിയ സ്ഥലം മണ്ണുമാന്തികൊണ്ട് വൃത്തിയാക്കി റീ– ടാറിങ്ങും നടത്തി. ഒരുവാമൂലയിൽ റോഡിന്റെ ഒരുവശത്തായി 5 മീറ്ററോളം ഭാഗത്താണ് ടാറിളകി വിള്ളലുകൾ വീണത്. ഇടയ്ക്ക് കെഎസ്ടിപി അധികൃതരെത്തി ചില മിനുക്കുപണികൾ നടത്തി മടങ്ങിയെങ്കിലും ടാർ വീണ്ടും പഴയപടി ഇളകി മാറുകയായിരുന്നു. അപകടങ്ങൾ പതിവായതോടെ നാട്ടുകാർ പ്രതിഷേധവുമായെത്തി.
പതിവുപോലെ സ്ഥലത്തെത്തിയ കെഎസ്ടിപി ജീവനക്കാരെ നാട്ടുകാർ തടഞ്ഞു. കഴിഞ്ഞ 2 മാസമായി 20 തോളം ഇരുചക്ര വാഹനങ്ങളും കാറുകളും അപകടങ്ങളിൽപ്പെട്ടിരുന്നു. പരാതികൾ പെരുകിയപ്പോൾ പോത്തൻകോട് ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗം ചേർന്ന് മന്ത്രി മുഹമ്മദ് റിയാസിന് പരാതി നൽകുകയായിരുന്നു. ഒരുവാമൂലയ്ക്കു പുറമെ വെഞ്ഞാറമ്മൂട് തൈക്കാടിനു സമീപത്തും ടാറിളകി മാറുന്നുണ്ട്. ഈ രണ്ടിടത്തുമാത്രമായി എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നതിനെപ്പറ്റി അധികൃതർക്കും ഒരുപിടിയുമില്ല. കഴക്കുട്ടം മുതൽ അടൂർവരെ കോടികൾ ചെലവാക്കി നിർമിച്ച 80 കിലോമീറ്റർ വരുന്ന സുരക്ഷിത ഇടനാഴി പദ്ധതി ഇന്നും പൂർണമായിട്ടില്ല. ഓടകളുടെയടക്കം അറ്റകുറ്റപ്പണികൾ പോലും യഥാസമയം നടക്കുന്നില്ല.