ADVERTISEMENT

പ്രധാന ഭക്ഷണം സൗഹൃദം, രുചി കൂട്ടാൻ രാഷ്ട്രീയം, മധുരത്തിന് നർമം. അങ്ങനെയൊരു ഒന്നര മണിക്കൂർ. അതായിരുന്നു തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥികൾ ‘മലയാള മനോരമ’യ്ക്കായി ഒരുമിച്ചു കൂടിയപ്പോഴുള്ള അനുഭവം. മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുടെ തിരക്ക് ശശി തരൂരിന്, കേന്ദ്രമന്ത്രിയെന്ന ഉത്തരവാദിത്തം കൂടി രാജീവ് ചന്ദ്രശേഖറിന് , നേരിട്ടെത്താൻ പ്രവർത്തകരിൽ നിന്നുള്ള സമ്മർദം പന്ന്യൻ രവീന്ദ്രന്. പ്രചാരണത്തിന്റെ ഉൾച്ചൂട് മൂവർക്കും. എന്നിട്ടും വിട്ടു പോകാൻ മൂവരും മടിച്ചതോടെ നീണ്ടുപോയ സംഭാഷണത്തിൽ നിന്ന്. 

‘ തിരുവനന്തപുരത്തേക്കുള്ള കഴിഞ്ഞ ദിവസത്തെ യാത്രയിൽ ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരി അവരുടെ കുടുംബം തിരുവനന്തപുരത്താണെന്നു പറഞ്ഞു. സ്ഥാനാർഥിയാണ്, സഹായിക്കാൻ പറയണം എന്നു ഞാനും. അതായിരുന്നു ജീവിതത്തിൽ എന്റെ പേർക്കുള്ള ആദ്യ വോട്ടു ചോദ്യം ’.  മൂന്നു വട്ടം രാജ്യസഭാംഗമായ ശേഷം ജനങ്ങളിലേക്ക് അംഗീകാരം തേടി ആദ്യമിറങ്ങുന്ന രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 

‘ ഓരോരുത്തരോടും വോട്ടു ചോദിക്കുന്ന ശീലം എനിക്കില്ല. സഹായിക്കണമെന്നു പൊതുവെ പറയും. അവർക്കു കാര്യമറിയാമല്ലോ. ’ പന്ന്യൻ താത്വിക ഭാവം കൈക്കൊണ്ടു. ‘കഴിഞ്ഞ ദിവസം പാറശാല മണ്ഡലത്തിലൂടെ വേറൊരു കാര്യത്തിനു സഞ്ചരിക്കവേ റോഡരികിൽ ആൾക്കൂട്ടത്തെ കണ്ടു വണ്ടി നിർത്തി. എല്ലാവരും ഓടിവന്നു. അവരോടു വോട്ടു ചോദിച്ചാണ് എന്റെ ഇത്തവണത്തെ തുടക്കം. മുൻകൂട്ടി നിശ്ചയിക്കാത്ത പരിപാടിയാതിനാൽ അവർക്കും ആശ്ചര്യമായിരുന്നു ’–ശശി തരൂർ പറഞ്ഞു. 

ഓരോരുത്തരോടും സ്ഥാനാർഥി ഇടപെടുന്നതിന് ഓരോ രീതിയുണ്ടെന്ന പന്ന്യന്റെ വാദത്തോട് തരൂർ യോജിച്ചില്ല. അവർ തങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത് അതാണെന്നായിരുന്നു പന്ന്യന്റെ ന്യായം. തനിക്ക് എല്ലാവരോടും ഒരേ രീതിയേ പറ്റൂ എന്നായി തരൂർ. ‘ പദവിയും മറ്റു പരിഗണനകളും  നോക്കാതെ എല്ലാവർക്കും  ഒരേ ബഹുമാനം എന്നതാണ് തന്റെ ശീലം ’. 

ലോക്സഭയിലെ ബയോഡേറ്റയിൽ താൻ ഫുട്ബോളർ ആണെന്ന സ്വകാര്യം പന്ന്യൻ പറഞ്ഞു. ആകാശവാണിയിൽ ഫുട്ബോൾ കമന്ററി ചെറുപ്പത്തിലേ പറയാൻ അവസരം കിട്ടി. ‘റേഡിയോയിൽ പറയുന്ന ചെക്കൻ ’ എന്നത് അക്കാലത്ത് നാട്ടിലെ വലിയ ബഹുമതിയായി. റേഡിയോയിൽ ശബ്ദം കേട്ട അമ്മ ഇനി എനിക്കു മരിച്ചാലും കുഴപ്പമില്ലെന്നു പറഞ്ഞ ഓർമയും പന്ന്യൻ പങ്കുവച്ചു. 

11വയസ്സുള്ളപ്പോൾ തിരുവനന്തപുരത്ത് അച്ഛനൊപ്പം ആദ്യമെത്തിയ കാര്യം തരൂ‍ർ ഓർത്തു. കനത്ത മഴയിലെ വെള്ളം അരമണിക്കൂറിനുള്ളിൽ വാർന്നുപോയതു കണ്ട് അദ്ഭുതപ്പെട്ടു. അന്നത്തെ ബോംബെയിൽ ഇത്തരമൊരു മഴ പെയ്താൽ നിന്നു പോകുന്ന കാറുകൾ തള്ളി പണമുണ്ടാക്കുന്നവരെ കണ്ടാണ് ശീലം. പതിറ്റാണ്ടുകൾക്കു ശേഷം ഒരു ചെറിയ മഴയിൽ ഉള്ളൂർ ജംക്‌ഷൻ നീന്തൽക്കുളം പോലെ ആയതു കണ്ട് അമ്പരന്നു പോയതും തരൂർ ഓർത്തെടുത്തു. 

1990 കളിൽ തന്നെ വൻ വിജയമായ ബിപിഎൽ മൊബൈലിന്റെ സ്ഥാപകനായതും പിന്നീട് രണ്ടു പതിറ്റാണ്ടിനു ശേഷം അതിന്റെ 64% ഓഹരി എസ്സാർ ഗ്രൂപ്പിനു വിറ്റതുമടക്കമുള്ള വ്യവസായ സംരംഭങ്ങളുടെ ഓർമ രാജീവ് ചന്ദ്രശേഖർ പങ്കുവച്ചു. പിന്നീടു പല മടങ്ങു ലാഭം കിട്ടുമെന്നു കരുതി പലരും വിൽപനയെ നിരുത്സാഹപ്പെടുത്തി. മുംബൈ ആയിരുന്നു അന്നത്തെ ആസ്ഥാനം. തന്റെ നിലപാടുകൾ മൂലം ‘ഹാഫ് ലെഫ്റ്റിസ്റ്റ്’ എന്നു ശരദ് പവാർ തന്നെ വിളിച്ചതും രാജീവ് ഓർമിച്ചു. 

സംസാരം പിന്നീട് ജനാധിപത്യത്തിന്റെ ഗൗരവത്തിലേക്കും കടന്നു. ഐടി മന്ത്രിയാണെങ്കിലും ഡിജിറ്റൽ ആയി വോട്ടു ചെയ്യുന്ന സംവിധാനം വരുന്നതിലുള്ള ആശങ്ക മറച്ചുവച്ചില്ല രാജീവ്. വീട്ടിലിരുന്നു ബയോമെട്രിക് പഞ്ചിങ് വഴി സുരക്ഷിതമായി ഇ– വോട്ടിങ് നടപ്പാക്കുക എന്നത് ഇപ്പോൾ പോലും നടപ്പിലാക്കാൻ കഴിയും. പക്ഷേ വോട്ടറുടെ ഇംഗിതം തന്നെയാണ് രേഖപ്പെടുത്തുന്നതെന്നു നൂറുശതമാനം ഉറപ്പാക്കാനാവില്ല.

പല തരം സമ്മർദങ്ങളുമുണ്ടാവാം– അദ്ദേഹം പറഞ്ഞു. എന്നാൽ വിദേശത്തു താമസിക്കുന്ന ഇന്ത്യക്കാർക്കെങ്കിലും ഇ– വോട്ടിങ് സാധ്യമാക്കണമെന്ന കാര്യത്തിൽ ശശി തരൂരിന് സംശയമില്ല. ലോകത്തു പല രാജ്യങ്ങളിലും തിരഞ്ഞെടുപ്പു നടക്കുമ്പോൾ വിദേശത്തുള്ളവർക്ക് വോട്ടിങ്ങിന് അവസരമുണ്ട്. ഇന്ത്യ അങ്ങനെയൊരു അവകാശം അനുവദിക്കാത്തതു നീതിയല്ല– അദ്ദേഹം പറഞ്ഞു. 

വോട്ടു ചെയ്യുകയെന്നത് നിയമം മൂലം നിർബന്ധമാക്കുകയെന്ന അഭിപ്രായത്തോടു തരൂരും രാജീവും യോജിച്ചില്ല. വോട്ടവകാശം ‘ പൗരന്റെ കടമ ’ എന്നു നിർണയിക്കുന്നതാണ് ശരിയെന്നും ‘ നിയമപരമായ ബാധ്യത ’ എന്ന നിർവചനം യോജിക്കില്ലെന്നും രാജീവ് പറഞ്ഞു. വോട്ടിങ് മെഷീനിൽ നിന്നു തിരികെ ബാലറ്റിലേക്കു മടങ്ങിപ്പോവുക എന്നത് ഇന്ത്യപോലെ ഇത്രയേറെ വോട്ടർമാരുള്ള രാജ്യത്ത് ഇനി പ്രായോഗികമല്ലെന്നു തരൂർ ചൂണ്ടിക്കാട്ടി. ‘വോട്ടിങ് മെഷീനെപ്പറ്റി ആക്ഷേപം പറയാൻ ഞാനില്ല. പക്ഷേ അതിന്റെ വിശ്വാസ്യത കൂട്ടാൻ കഴിയുന്ന കാര്യങ്ങളുണ്ട്.

അതു ചെയ്യുന്നില്ല’ തരൂർ ചൂണ്ടിക്കാട്ടി. ലോകം മുഴുവൻ സ‍ഞ്ചരിക്കുന്ന ആളാണെങ്കിലും തനിക്ക് സ്വന്തമായി ആകെയൊരു ഫ്ലാറ്റുള്ളത് തിരുവനന്തപുരത്തു മാത്രമാണെന്നും തന്റെ തുടർജീവിതവും ഇവിടെയയായിരിക്കുമെന്ന് അമ്മയോടു പറഞ്ഞതായും തരൂർ പറഞ്ഞു. തിരുവനന്തപുരത്ത് 12 രൂപ വാടകയും പൊതുശുചിമുറിയും ഉള്ള മുറിയിൽ താമസിച്ചു തുടങ്ങിയ കാലമായിരുന്നു പന്ന്യന്റെ ഓർമയിൽ. 

തിരയടിച്ച്  വിഴിഞ്ഞം
മത്സ്യത്തൊഴിലാളികളുടെ നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ നൂറു ശതമാനം അവർക്കൊപ്പമാണെന്നും വിഴി‍ഞ്ഞം തുറമുഖ നിർമാണം പാതിവഴി എത്തിയപ്പോൾ നിർത്തിവയ്ക്കണമെന്നു ചിലർ ആവശ്യമുന്നയിച്ചതിൽ മാത്രമാണ് തനിക്ക് അഭിപ്രായ വ്യത്യാസമെന്നും ശശി തരൂർ. ജനങ്ങളുടെ നികുതിപ്പണമായി ശതകോടികൾ ചെലവഴിച്ച ശേഷം നിർമാണം നിർത്തുന്ന തീരുമാനം രാജ്യത്തിനു പ്രയോജനം ചെയ്യില്ലെന്ന തോന്നലാണു തനിക്ക്. 

‘‘വിഎസ് സർക്കാരിന്റെ കാലത്ത് ചൈനീസ് കമ്പനി തുറമുഖനിർമാണത്തിനു മുന്നോട്ടു വന്നെങ്കിലും കേന്ദ്രം അനുമതി നൽകിയില്ല. പിന്നീട് ഉമ്മൻചാണ്ടി സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോയി. പക്ഷേ കമ്പനികൾ മുന്നോട്ടു വരാഞ്ഞതിനെത്തുടർന്ന് ‘തന്റെ വ്യക്തിബന്ധങ്ങൾ ഇക്കാര്യത്തിൽ ഉപയോഗിക്കണമെന്നു ’ മുഖ്യമന്ത്രി തന്നെ എന്നോട് ആവശ്യപ്പെട്ടു. ഒരു ന്യൂയോർക്ക് യാത്രയിൽ ഒപ്പമുണ്ടായിരുന്ന ഗൗതം അദാനിയോട് വിഴിഞ്ഞത്തിന്റെ സാധ്യതകൾ താൻ വിശദീകരിച്ചു. വിമാനമിറങ്ങിയ ഉടൻ അദാനി ചെയ്തത് ഓഫിസിൽ വിളിച്ച് ടെൻഡറിൽ പങ്കെടുക്കാൻ നിർദേശിക്കുകയായിരുന്നു. അതാണു വഴിത്തിരിവായത്’’ –തരൂർ പറഞ്ഞു. 

‘മത്സ്യത്തൊഴിലാളികൾക്ക് യുഡിഎഫ് സർക്കാർ ബജറ്റിൽ വകയിരുത്തിയ നഷ്ടപരിഹാരം തുടർന്നു വന്ന പിണറായി സർക്കാർ നിഷേധിച്ചതിൽ സങ്കടമുണ്ട്. പ്രതിഷേധിച്ച ആർച്ചുബിഷപ്പിനെതിരെ വരെ കേസെടുത്തതു തീർത്തും തെറ്റാണ്’ എന്നു കൂടി തരൂ‍ർ തുടർന്നതോടെ പന്ന്യൻ‍ രവീന്ദ്രൻ സ്വരം മാറ്റി. ഈ വിഷയം ലഘുകാര്യങ്ങൾ ചർച്ച ചെയ്യാനുള്ള വേദിക്കു ചേർന്നതല്ലെന്നും പരാമർശം ദൗർഭാഗ്യകരമാണെന്നും പന്ന്യൻ പറഞ്ഞു.

സംസ്ഥാനത്തിനു കൊടുക്കാനുള്ളതെല്ലാം കൊടുത്തു തീർന്ന സാഹചര്യത്തിൽ നഷ്ടപരിഹാരക്കാര്യത്തിൽ ഇനിയൊന്നും ചെയ്യാനില്ലെന്നായിരുന്നു കേന്ദ്രനിലപാടെന്നു തരൂർ പറഞ്ഞപ്പോൾ രാജീവും എതിർപ്പിന്റ സ്വരമുയർത്തി. തരൂർ പറഞ്ഞതിലെ യോജിപ്പും വിയോജിപ്പും ചർച്ച ചെയ്യാൻ കൂടുതൽ ഗൗരവമുള്ള വേദി വേണമെന്ന നിലപാട് രാജീവും എടുത്തത് തിരഞ്ഞെടുപ്പിൽ വിഴി‍ഞ്ഞത്തിന്റെ തിരയടിയുടെ സൂചനയായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com