ADVERTISEMENT

തിരുവനന്തപുരം ∙ കേരള സർവകലാശാല യുവജനോത്സവം തുടങ്ങുന്നതിനു മുൻപ് വിധികർത്താക്കളുടെ പാനലിൽ ഉൾപ്പെട്ടവരുടെ വിവരം ചോർത്തി നൽകാൻ സിപിഎമ്മിൽ നിന്നു പുറത്താക്കപ്പെട്ട എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി പണം വാഗ്ദാനം ചെയ്തെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിക്കു പരാതി. 

എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവുമായ യുവജനോത്സവ പ്രോഗ്രാം സബ് കമ്മിറ്റി കൺവീനർ എ.എ.അക്ഷയ് ആണ് എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും സിപിഎം നേമം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ജെ.ജെ.അഭിജിത്തിനെതിരെ എം.വി.ഗോവിന്ദനു പരാതി നൽകിയത്. യുവജനോത്സവം തുടങ്ങും മുൻപു തന്നെ ഈ പരാതി സിപിഎം നേതൃത്വത്തിനു ലഭിച്ചെങ്കിലും ഇക്കാര്യത്തിൽ നടപടിയുണ്ടായിട്ടില്ല.

നൃത്തയിനങ്ങളിലെ വിധികർത്താക്കളുടെ പാനൽ ചോർത്തി നൽകണമെന്നും ഇതിനു പ്രതിഫലമായി 5 ലക്ഷം രൂപ നൽകാമെന്നും അഭിജിത്ത് ഫോണിലൂടെ വാഗ്ദാനം ചെയ്തെന്നാണ് ആരോപണം. 2 വർഷം മുൻപ് ഡിവൈഎഫ്ഐ സംഘടിപ്പിച്ച ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുത്ത ശേഷം ബീയർ കഴിച്ചതിന്റെ വിഡിയോ പുറത്തു വന്നതിനെത്തുടർന്നാണ് അഭിജിത്തിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയത്. ഇയാൾ ഒരു വനിതാ നേതാവിനോടു മോശമായി പെരുമാറിയെന്ന പരാതിയും പാർട്ടിക്കു മുന്നിലെത്തിയിരുന്നു.

യുവജനോത്സവ സംഘാടനവും തുടർന്നുണ്ടായ സംഘർഷവും വിധികർത്താവിന്റെ ആത്മഹത്യയും വിവാദമായതോടെ എസ്എഫ്ഐ പ്രതി സ്ഥാനത്തായ സാഹചര്യം കോഴിക്കോട്ട് ആരംഭിച്ച എസ്എഫ്ഐ സംസ്ഥാന സെന്റർ യോഗത്തിൽ ചർച്ചയാകും. സംഘാടക സമിതിക്കു സമാന്തരമായി തലസ്ഥാനത്തെ ഒരു വിഭാഗം എസ്എഫ്ഐ പ്രവർത്തകർ യുവജനോത്സവം ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചെന്ന ആരോപണം ഉൾപ്പെടെ നേതൃത്വം ചർച്ച ചെയ്യും.കോഴ വാങ്ങിയെന്ന് ആരോപണം നേരിടുന്ന വിധികർത്താവ് പി.എൻ.ഷാജി (ഷാജി പൂത്തട്ട) ബുധനാഴ്ച കണ്ണൂരിലെ വീട്ടിൽ ജീവനൊടുക്കിയിരുന്നു. ഷാജിയെ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെ മർദിച്ചുവെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

കോഴ ആരോപണം പൊലീസിനോട് ആവർത്തിച്ച് എസ്എഫ്ഐ 
തിരുവനന്തപുരം ∙ കേരള സർവകലാശാല യുവജനോത്സവത്തിലെ കോഴ ആരോപണം പൊലീസിനു മുന്നിൽ വീണ്ടും ആവർത്തിച്ച്എസ്എഫ്ഐ. കേരള സർവകലാശാല യൂണിയൻ ചെയർമാൻ വിജയ് വിമൽ ഇന്നലെ പൊലീസിനു നൽകിയ മൊഴിയിലാണ് ആത്മഹത്യ ചെയ്ത വിധികർത്താവ് പി.എൻ.ഷാജി ഉൾപ്പെടെ 3 പ്രതികളും കോഴ ഇടപാടുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന ആരോപണത്തിൽ ഉറച്ചു നിന്നത്.

  എസ്എഫ്ഐ കോഴ ആരോപണം ഉന്നയിച്ചിട്ടില്ലെന്നു കഴിഞ്ഞ ദിവസം സംസ്ഥാന പ്രസിഡന്റ് പി.എം.ആർഷോ പറഞ്ഞിരുന്നു.സംഘാടകർ തെളിവായി നൽകിയ സ്ക്രീൻ ഷോട്ടുകൾ മാത്രമാണ് ഇതുവരെ പൊലീസിനു മുന്നിലുള്ളത്. പ്രതിചേർക്കപ്പെട്ട വിധികർത്താവ് പി.എൻ.ഷാജിയുടെയും നൃത്ത പരിശീലകരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോൺ കോൾ വിവരങ്ങളും ലഭിച്ച ശേഷമേ വിശദമായി അന്വേഷണം നടക്കുകയുള്ളൂ. ആദ്യഘട്ടത്തിൽ മൊഴിയെടുക്കലാണ് നടക്കുന്നത്.

യുവജനോത്സവത്തിലെ സംഘർഷവും കോഴ ആരോപണവും വിധികർത്താവിന്റെ മരണവും ഉൾപ്പെടെയുള്ള വിഷയങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സർവകലാശാല അധികൃതർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പുതിയ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിനു പകരം നിലവിൽ കന്റോൺമെന്റ് പൊലീസ് അന്വേഷിക്കുന്ന കോഴയുമായി ബന്ധപ്പെട്ട കേസിൽ ഈ വിഷയങ്ങൾ കൂടി ചേർത്ത് വിശദമായി അന്വേഷിക്കും.വിധികർത്താവിന്റെ മരണം സംബന്ധിച്ച് കണ്ണൂർ സിറ്റി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതിനാൽ അത് ഒഴിവാക്കിയാകും കന്റോൺമെന്റ് പൊലീസിന്റെ അന്വേഷണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com