അമ്മയുടെ ജന്മദിന ആഘോഷത്തിനിടെ മക്കളുടെ മർദനമേറ്റ ഗൃഹനാഥൻ മരിച്ചു
Mail This Article
വെഞ്ഞാറമൂട്∙ അമ്മയുടെ ജന്മദിന ആഘോഷത്തിനിടെ മക്കളുടെ മർദനമേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. ഇരട്ട സഹോദരങ്ങൾ അറസ്റ്റിൽ. കീഴായിക്കോണം അമ്പലംമുക്ക് ഗാന്ധിനഗർ സുനിതാ ഭവനിൽ സുധാകരൻ (57) ആണ് മരിച്ചത്. മക്കളായ കൃഷ്ണ(നന്ദു 24), ഹരി (ചന്തു 24) എന്നിവരാണ് അറസ്റ്റിലായത്. ശനി രാത്രി 10.30 കഴിഞ്ഞാണ് സംഭവം. സുധാകരന്റെ ഭാര്യ സുനിതയുടെ ജന്മദിന ആഘോഷമായിരുന്നു വീട്ടിൽ. ഇതിനിടെ ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടായി.
തുടർന്ന് സുധാകരനും ഇളയ മകൻ ആരോമൽ(21) ഒരു പക്ഷത്തും മാതാവും മൂത്ത മക്കളായ കൃഷ്ണയും ഹരിയും മറു പക്ഷത്തുമായി വീട്ടിൽ വാക്കേറ്റമുണ്ടാവുകയും കയ്യേറ്റത്തിൽ കലാശിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. ആരോമലിന് ഗുരുതരമായി പരുക്കേറ്റപ്പോൾ തടയാൻ ചെയ്യതോടെ സുധാകരനെ മർദിച്ചു. വീടിനു സമീപത്തെ വയലിലേക്ക് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ പിന്നാലെത്തിയ മക്കൾ അടിച്ചുവീഴ്ത്തി. പാറക്കെട്ടിലിടിച്ച് പരുക്കേറ്റ് തോട്ടിലേക്ക് വീണ സുധാകരനെ മക്കൾ വീണ്ടും മർദിച്ചതായും പൊലീസ് പറഞ്ഞു.
ആരോമലിന്റെ കൈക്കും കാലിനും പൊട്ടലുണ്ട്. സുധാകരൻ ഇന്നലെ പുലർച്ചെ 1.30ന് മരിച്ചു. വെഞ്ഞാറമൂട് പൊലീസ് ഇൻസ്പെക്ടർ പി.എസ്. രാജേഷ്, എസ്ഐ ജ്യോതിഷ് ചിറവൂർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളിൽ ഒരാളെ കാരേറ്റിനു സമീപത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും മറ്റൊരാളെ വീടിനു സമീപത്തു നിന്നും അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി. പോസ്റ്റുമോർട്ടത്തിനു ശേഷം സുധാകരന്റെ മൃതദേഹം സംസ്‌കരിച്ചു.